ADVERTISEMENT

ഹാമിൽട്ടൺ∙ സിറ്റിയിലെ ആദ്യ പ്രഫഷനൽ ക്രിക്കറ്റ് ഗ്രൗണ്ട് എന്ന പെരുമ  ഇനി ഹാമിൽട്ടൺ മലയാളി സമാജത്തിന്റെ സ്കോർബോർഡിൽ. കാനഡയിലെയെന്നല്ല,  വടക്കൻ അമേരിക്കയിലെതന്നെ പ്രമുഖ സംഘടനകളിലൊന്നായ എച്ച്എംഎസിന്റെ സ്വന്തമായ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനവും നാടൻവിഭവങ്ങൾക്കു പ്രശസ്തമായ തട്ടുകടയും ജൂൺ 25 ശനിയാഴ്ച നടക്കും. സിറ്റിയുടെ ഫ്യൂച്ചർ ഫണ്ട് പദ്ധതിയിൽ 3.58 ലക്ഷം ഡോളറിന്റെ ധനസഹായത്തോടെയാണ് ഗ്രൗണ്ട് ഒരുക്കിയത്. നാലേക്കറിൽ 60 മീറ്റർ ചുറ്റളവിലാണ് കളിക്കളം ഒരുങ്ങുന്നത്. രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസൃതമായാണു പിച്ച് തയാറാക്കുന്നത്. പ്രാക്ടീസ് പിച്ചുമുണ്ടാകും.

 

ഉദ്ഘാടനം കഴിയുന്നതോടെ ഗ്രൗണ്ട് ക്രിക്കറ്റ് മൽസരങ്ങൾക്കും പരിശീലനങ്ങൾക്കും വേദിയാകുമെന്ന് സമാജം പ്രസിഡന്റ് ബിജു ദേവസിയും സെക്രട്ടറി മനു നെടുമറ്റത്തിലും പറഞ്ഞു. സോക്കർ, വടംവലി തുടങ്ങിയ കായിക ഇനങ്ങൾക്കും സൗകര്യമുണ്ടാകും. 

 

35 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സമാജത്തിന്റെ നേട്ടങ്ങളിൽ ഏറ്റവും പുതിയതാണ് ക്രിക്കറ്റ് ഗ്രൗണ്ട്. സ്വന്തമായ സ്ഥലവും ബാധ്യതകൾ ഒന്നുമില്ലാത്തതുമായ കെട്ടിടവുമുള്ള സമാജത്തിൽ ഓഡിറ്റോറിയവും അടുക്കളയും പാർട്ടിഹാളുകളുമുണ്ട്. മലയാളം സ്കൂളും നടത്തിവരുന്നു. 

 

കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം നടക്കുന്ന പ്രധാന പരിപാടികളൊന്നിനാണ് ശനിയാഴ്ച സമാജം സാക്ഷ്യംവഹിക്കുക. കേരളീയവിഭവങ്ങൾ നിറയുന്ന തട്ടുകടയും മലയാളികൾക്ക് ഹരമായ ക്രിക്കറ്റ് കളിക്കളത്തിന്റെ പൂർത്തീകരണവും. നാലുമണിക്ക് തട്ടുകടയ്ക്ക് തുടക്കമാകും. മുതിർന്നവർക്ക് 20 ഡോളർ, ആറ് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായക്കാർക്ക് 15 ഡോളർ എന്നിങ്ങനെയാണ് ഭക്ഷണത്തിന് കൂടിയുള്ള  എൻട്രി ഫീ. അഞ്ചു വയസിൽ താഴെയുള്ളവർക്ക് ടിക്കറ്റ് വേണ്ട.

 

ക്രിക്കറ്റ് ഗ്രൗണ്ട് ഉദ്ഘാടനം വൈകിട്ട് അഞ്ചരയ്ക്കാണ്. ഹാമിൽട്ടൺ മേയർ ഫ്രെഡ് ഐസൻബർഗറും ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗണുമാണ് മുഖ്യാതിഥികൾ. പാർലമെന്റംഗങ്ങളായ ഡാൻ മയ്സ്,  ലീസ ഹെഫ്നർ,  പ്രവിശ്യ പാർലമെന്റംഗങ്ങളായ ഡോണ സ്കെല്ലി, സാൻഡി ഷാ, സിറ്റി കൗൺസിലർമാരായ ടെറി വൈറ്റ്ഹെഡ്, ബ്രെൻഡ ജോൺസൺ തുടങ്ങിയവർ പങ്കെടുക്കും. റിയൽറ്റർ മനോജ് കരാത്തയാണ് മെഗാ സ്പോൺസറും ഗസ്റ്റ് ഓഫ് ഓണറും.

 

എച്ച്എംഎസ് എന്ന ഹാമിൽട്ടണിലെ മലയാളികൂട്ടായ്മയ്ക്ക് തുടക്കമായത് 1987ൽ ആണ്. രണ്ടായിരത്തിലാണ് സ്വന്തമായ കെട്ടിടമെന്ന ലക്ഷ്യമിട്ടത്. മൂന്നുവർഷം കൊണ്ട് അതു യാഥാർഥ്യമായി. 10 വർഷം കഴിഞ്ഞപ്പോഴേക്കും ഇതുമായി ബന്ധപ്പെട്ട ബാധ്യതകളും തീർക്കാനായി, ഇവയ്ക്കും അടുത്തകാലത്ത് മേൽക്കൂരയുടെ പുനരുദ്ധാരണത്തിനുമെല്ലാമുള്ള പണം കണ്ടെത്തിയത് ആളുകളുടെ ധനസഹായംകൂടി സ്വീകരിച്ചാണ്. ബിംഗോ ലൈസൻസിൽനിന്നുള്ള വരുമാനവും സമാജത്തിന്റെ ദിനംപ്രതിയുള്ള നടത്തിപ്പുച്ചെലവിന് സഹായകമാകുന്നു. കളിക്കളം പൂർണമായി സജ്ജമാകുന്നതോടെ ക്രിക്കറ്റ് മൽസരങ്ങൾക്കും പരിശീലനത്തിനും മാത്രമല്ല, സോക്കർ, വടംവലി മൽസരങ്ങൾക്കുമെല്ലാം ഇവിടെ ആരവമുയരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com