ചരിത്രമെഴുതി 'ദി ക്നാ എസ്കേപ്പ് 2.0'
Mail This Article
ഷിക്കാഗോ ∙ സാമൂഹിക പ്രതിബദ്ധതയുള്ള പുതു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ക്കായി 2021ല്‍ ഷിക്കാഗോ കെസിഎസ് ആരംഭിച്ച ത്രിദിന പരിശീലന പരിപാടി 'ദി ക്നാ എസ്കേപ്പ്' രണ്ടാം വര്‍ഷത്തിലും വിജയകരമായി പൂര്‍ത്തിയാകുമ്പോള്‍ പലവിധ കാരണങ്ങളാല്‍ ചരിത്രമായി മാറുകയാണ്. ജൂണ്‍ 16 മുതല്‍ 18 വരെ നടന്ന പരിശീലന പരിപാടിയില്‍ ഒന്ന് മുതല്‍ എട്ടാം ഗ്രേഡില്‍ വരെ പഠിക്കുന്ന 200 ല്‍ അധികം കുട്ടികള്‍ പങ്കെടുത്തു.
പരിപാടി കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു റഫറന്‍സ് ബുക്കാണെന്ന് ഇല്ലിനോയ് സ്റ്റേറ്റ് സെനറ്റര്‍ ലോറ മര്‍ഫി പറഞ്ഞു. കുട്ടികളുമായി ഒരു മണിക്കൂര്‍ നീണ്ട സംവാദങ്ങള്‍ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.
നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹത്തില്‍ കുട്ടികള്‍ക്കായി നടക്കുന്ന ഏറ്റവും വലിയ പരിശീലന പരിപാടി ആയി മാറിയിരിക്കുകയാണ് 'ദി ക്നാ എസ്കേപ്പ്' എന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കെസിസിഎന്‍എ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ പറഞ്ഞു. സമാപനത്തോടനുബന്ധിച്ചുള്ള പുരസ്കാരങ്ങള്‍ കെസിഎസ് പ്രസിഡന്‍റ് തോമസ് പൂതക്കരി വിതരണം ചെയ്തു.
ലീഡര്‍ഷിപ്പ്, സിവിക്ക് സെന്‍സ്, സഭ സമുദായം തുടങ്ങിയ വിഷയങ്ങളില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജീസസ് യൂത്തിന്‍റെയും, കെസിവൈഎല്ലിന്‍റെയും പ്രവര്‍ത്തകര്‍ വിവിധ സെക്‌ഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഷാനില്‍ വെട്ടിക്കാട്ട് ഡയറക്ടറും, ലിന്‍സണ്‍ കൈതമല, ബെക്കി ഇടിയാലില്‍, ഫെലിക്സ് പൂത്തൃക്കയില്‍, ജോമി ഇടയാടിയില്‍, ബെക്സി ചെമ്മാച്ചേല്‍, ഷാന ചക്കാലക്കല്‍, ലിന്‍ഡ പൂതക്കരി എന്നിവര്‍ അംഗങ്ങളുമായുള്ള കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ക്യാംപ് സംഘടിപ്പിച്ചത്.
തോമസ് പൂതക്കരി, ജോസ് ആനമല, ലിന്‍സണ്‍ കൈതമല, ഷിബു മുളയാനിക്കുന്നേല്‍, ആല്‍ബിന്‍ ഐക്കരോത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കെസിഎസ് ബോര്‍ഡും, നിരവധി വോളന്റിയര്‍മാരും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.