ADVERTISEMENT

ഡാലസ് ∙ ഡാലസിൽ അഞ്ചു വയസ്സുകാരൻ മർദനമേറ്റു മരിച്ച സംഭവത്തിൽ മാതാവ് ടിഫിനി വില്യംസിനെ (26) പൊലീസ് അറസ്റ്റു ചെയ്തു. ജൂൺ 27ന് സൗത്ത് ഡാലസിലെ ഭവനത്തിൽ നിന്നും ലഭിച്ച സന്ദേശത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ കുട്ടിയുടെ തലയിലും ഉദരത്തിലും ശക്തമായ മർദ്ദനം ഏറ്റിരുന്നുവെന്നും, ഇതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും സ്ഥിരീകരിച്ചു.

മരണവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത മാതാവ് കുറ്റസമ്മതം നടത്തി. മരണ ദിവസം കുട്ടിയെ വയറ്റിലും തലയിലും മുഷ്ടിചുരുട്ടി ഇടിച്ചിരുന്നു. പുറത്ത് കോഡ് വയർ ഉപയോഗിച്ചു അടിച്ചിരുന്നുവെന്നും മാസങ്ങളായി കുട്ടിയെ സ്ഥിരം മർദ്ദിക്കാറുണ്ടായിരുന്നുവെന്നും ഇവർ പൊലീസിനോടു പറഞ്ഞു. ചോദ്യം ചെയ്തതിനുശേഷം മാതാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

ഗുരുതരമായി ശാരീരിക പീഡനം നടത്തിയെന്ന ആരോപണമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഓട്ടോപ്സിക്കുശേഷം കൂടുതൽ കുറ്റങ്ങൾ ചുമത്തിയേക്കാമെന്ന് പൊലീസ് അറിയിച്ചു. അഞ്ചു വയസ്സുകാരനെ കൂടാതെ ഇവർക്ക് 7, 6, 3, 1 എന്നീ പ്രായത്തിലുള്ള കുട്ടികളും മൂന്നു മാസം മാത്രം പ്രായമുള്ള ഒരു കുട്ടിയും ഉണ്ട്. ഇവരെ വീട്ടിൽ നിന്നും ഫോസ്റ്റർ കെയറിലേക്ക് മാറ്റി. 

ജൂൺ 29ന് ബുധനാഴ്ച അഞ്ചു വയസ്സുകാരന്റെ മരണത്തിൽ രണ്ടാമതൊരു പ്രതിയെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ പിതാവെന്ന് അവകാശപ്പെടുന്ന 74 വയസ്സുകാരൻ യുലിസസ് കാസിയാണ് അറസ്റ്റിലായത്. കുട്ടിയെ മർദ്ദിക്കുന്നതിന് കൂട്ടുനിന്നുവെന്നാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. കുട്ടിയുടെ പിതാവ് എന്നവകാശപ്പെടുന്ന യുലിസസ് കഴിഞ്ഞ ഒൻപതു വർഷമായി ടിഫിനിയെ ഡേറ്റിങ് ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

English Summary : 74-year-old man and child’s mom arrested in killing of 5-year-old boy at Dallas home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com