ഡാലസിൽ പതിയിരുന്നാക്രമണം; അക്രമി ഉൾപ്പെടെ 3 പേർ മരിച്ചു
Mail This Article
ഡാലസ് (ഹാൾട്ടൺ സിറ്റി)∙ ഹാൾട്ടൺ സിറ്റിക്കു സമീപമുള്ള വീട്ടിൽ പതിയിരുന്ന് ആക്രമണം നടത്തിയ സംഭവത്തിൽ അക്രമി ഉൾപ്പെടെ മൂന്നു മരണം. മൂന്നു പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലുപേർക്കു പരുക്കേൽക്കുകയും ചെയ്തതായി സർജന്റ് റിക്ക് അലക്സാണ്ടർ അറിയിച്ചു. വെടിയേറ്റ പൊലീസുകാരുടെ പരുക്ക് ഗുരുതരമല്ല. കോളിൻ ഡേവിസ്(33) ആംബർ സായി (32) എന്നിവരാണു ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രതി പിന്നീട് സ്വയം വെടിയുതിർത്തു മരിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന പ്രായമായ ഒരു സ്ത്രീയാണ് 911 വിളിച്ചു പൊലീസിനെ വിവരം അറിയിച്ചത്.സംഭവ സ്ഥലത്ത് എത്തിയ പൊലിസ് കോളിൻ ഡേവിസി(33) ന്റെ മൃതദേഹം വീടിനു പുറത്തും, ആംബർ സായിയുടെ (32) മൃതദേഹം വീട്ടിനകത്തും കണ്ടെത്തി. വെടിയേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതി 28 വയസ്സുള്ള എഡ്‍വേർഡ് ഫ്രീമാൻ വീടിനകത്ത് പ്രതിരോധം തീർത്ത് പൊലിസിനു നേരെ നിറയൊഴിച്ചു. പൊലിസ് തിരിച്ചും വെടിവച്ചു. നിരവധി വെടിയൊച്ച കേട്ടതായി സമീപവാസികൾ പറഞ്ഞു. ഒടുവിൽ അക്രമി സ്വയം വെടിവച്ചു ജീവനൊടുക്കുകയായിരുന്നു. ഇയാളുടെ കൈവശം മിലിട്ടറിക്കാർ ഉപയോഗിക്കുന്ന റൈഫിളും ഒരു ഹാൻഡ് ഗണ്ണും ഉണ്ടായിരുന്നതായി പോലിസ് പറഞ്ഞു.
ഹാൾട്ടൺ സിറ്റിയിലെ ക്രൈസ്റ്റ് ദി കിംഗ് ലൂതറൻ ചർച്ചിനു സമീപമായിരുന്നു വെടിവയ്പുണ്ടായത്. ഗൺമാൻ എഡ്‍വേർഡും 2014 മുതൽ യുഎസ് ആർമി ഇൻഫാൻട്രി ടീം ലീഡറാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടിൽ പറയുന്നു. ഫ്രീമാൻ വെടിവയ്പിന്റെ കാരണത്തെ കുറിച്ചു പൊലിസ് നിശബ്ദത പാലിച്ചു.