ക്യൂബെക് ∙ ആറു ദിവസം നീണ്ട കാനഡ യാത്ര പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ തിരികെ റോമിൽ എത്തി. കാനഡയിലെ കത്തോലിക്കാ റസിഡൻഷ്യൽ സ്കൂളുകളിൽ തദ്ദേശവാസികളായ കുട്ടികൾക്കു നേരെ നടന്ന ലൈംഗികാതിക്രമങ്ങൾക്ക് ക്ഷമാപണം നടത്തുന്നതിനായിരുന്നു അദ്ദേഹം കാനഡയിൽ എത്തിയത്. വിനയാന്വിതനായി ക്ഷമ ചോദിക്കുന്നെന്നും ഇത് ചരിത്രനീതിക്കുവേണ്ടിയുള്ള തുടക്കം മാത്രമാണെന്നും മാർപാപ്പ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കണമെന്ന് ആറുദിന ക്ഷമാപണ യാത്രയുടെ അവസാനഘട്ടത്തിൽ ക്യൂബെക് സിറ്റി കത്തീഡ്രലിൽ വൈദികർക്കും കന്യാസ്ത്രീകൾക്കുമൊപ്പം നടത്തിയ സായാഹ്ന പ്രാർഥനയ്ക്കിടെ മാർപാപ്പ പറഞ്ഞു. തിങ്കളാഴ്ച തുറന്ന വേദിയിൽ അർപ്പിച്ച കുർബാനയിൽ അരലക്ഷത്തിലേറെ വിശ്വാസികൾ പങ്കെടുത്തിരുന്നു.
തിങ്കളാഴ്ച മസ്ക്വാചിസിൽ നടന്ന ചടങ്ങിൽ മാർപാപ്പ തദ്ദേശീയരായ കുട്ടികൾക്ക് കത്തോലിക്കാ റസിഡൻഷ്യൽ സ്കൂളുകളിൽ അനുഭവിക്കേണ്ടിവന്ന യാതനകൾക്ക് മാപ്പപേക്ഷിച്ചിരുന്നു. വടക്കേ അമേരിക്കയിലെ ഏറ്റവും പുരാതന കത്തോലിക്കാ തീർഥാടന കേന്ദ്രമായ സെന്റ് ആൻ ദെ ബ്യൂപ്രെ ബസിലിക്ക സന്ദർശിച്ച് മാർപാപ്പ കുർബാന അർപ്പിച്ചു.
ബസിലിക്കയിലെ 1400 ഇരിപ്പിടങ്ങളിൽ നാലിൽ മൂന്ന് സീറ്റുകളും റസിഡൻഷ്യൽ സ്കൂളുകളിൽ ക്രൂരതയ്ക്കിരയായവരുടെ പിൻഗാമികൾക്കായി നീക്കിവച്ചിരുന്നു. കാനഡയിൽ നിന്നു കടത്തിക്കൊണ്ടുപോയി വത്തിക്കാനിലെ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിട്ടുള്ള കലാവസ്തുക്കൾ തിരിച്ചുനൽകണമെന്ന് തദ്ദേശീയരായ കാനഡക്കാർ മാർപാപ്പയോട് അഭ്യർഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.