ADVERTISEMENT

ലൊസാഞ്ചലസ് ∙ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് സാൻഫെർണാണ്ടോ വാലിയിലെ സിറോ മലബാർ ദേവാലയത്തിലെ ഭക്തിസാന്ദ്രവും ആഘോഷനിർഭരവുമായ തിരുനാൾ കർമ്മങ്ങൾക്ക് കൊടിയിറങ്ങി. രണ്ടുവർഷം നീണ്ടുനിന്ന കോവിഡ് മഹാരിക്കുശേഷം ആൾക്കൂട്ട നിയന്ത്രണം ഒഴിവാക്കിയുള്ള ഇത്തവണത്തെ തിരുനാളിൽ നൂറുകണക്കിന് വിശ്വാസികളാണ് ഭക്തിയാദരപൂർവ്വം പങ്കെടുത്തത്. 

st-alphonsa-feast-2
ലൊസാഞ്ചലസിൽ നടന്ന അൽഫോൻസാമ്മയുടെ തിരുനാളിൽ നിന്നും. ചിത്രം: ബിൻസൺ ജോസഫ്.

ഇടവക വികാരി റവ. ഡോ. സെബാസ്റ്റ്യൻ വലിയപറമ്പിൽ (സായനച്ചൻ) വിശുദ്ധ ബലിയർപ്പിച്ച് പരേതരായ ഇടവകാംഗങ്ങൾക്കു വേണ്ടി പ്രത്യേക പ്രാർഥനകൾ നടത്തി. പതിനൊന്നു ദിവസം നീണ്ടുനിന്ന തിരുക്കർമ്മങ്ങളിൽ ഇടവകജനങ്ങളും സഹോദര ഇടവകകളിൽ നിന്നുള്ള അനേകം വിശ്വാസികളും പങ്കുചേർന്നു. വിശുദ്ധ കുർബാനയിലും അൽഫോൻസാമ്മയുടെ നവനാൾ പ്രാർഥനകളിലും അയൽ ഇടവകകളിൽ നിന്നുള്ള വൈദികർ ഓരോ ദിവസവും ബലിയർപ്പിച്ചു സന്ദേശങ്ങൾ നൽകി.

st-alphonsa-feast-3
ലൊസാഞ്ചലസിൽ നടന്ന അൽഫോൻസാമ്മയുടെ തിരുനാളിൽ നിന്നും. ചിത്രം: ബിൻസൺ ജോസഫ്.

ഇടവകയുടെ പ്രഥമ വികാരിയും എഴുത്തുകാരനുമായ റവ. ഫാ. പോൾ കോട്ടയ്ക്കൽ മതബോധന ക്ലാസുകളിലെ കുട്ടികൾക്കായ് ബലിയർപ്പിയ്ക്കുകയും ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുകിയൊലിച്ച്  ഉറയുന്നതാണ് യഥാർഥ ആധ്യാത്മികത എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു. യുവജനങ്ങൾ സംഘടിപ്പിച്ച ചാരിറ്റി തട്ടുകട ഈ വർഷം ശ്രദ്ധേയമായി. പ്രധാന തിരുനാളിന്റെ തലേന്ന് ക്നാനായ ഇടവക വികാരി ഫാ. സിജോ മുടക്കോടിൻ ബലിയർപ്പിച്ചു. അൽഫോൻസാമ്മയുടെ സഹനം നമ്മൾ ജീവിത പാഠമാക്കണമെന്ന് അച്ചൻ ഓർമ്മിപ്പിച്ചു.

ആഘോഷരാവുകൾക്ക് മിഴിവേകി കൊണ്ട് ക്രൂശിതന്റെ പ്രണയിനി എന്ന സംഗീത നൃത്ത നാടകം അരങ്ങേറി. സോളി വെട്ടുകല്ലേലും സംഘവും അണിയിച്ചൊരുക്കിയ കലോപഹാരം പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങി. അൽഫോൻസാമ്മയുടെ ജീവിത വഴിയിൽ നിറഞ്ഞുനിന്ന സഹനത്തിന്റെ കൂർത്തമുള്ളുകളെ സ്നേഹാഗ്നി കൊണ്ട് ദഹിപ്പിച്ചില്ലാതാക്കിയതെന്നു പറയുന്ന ദൃശ്യവിരുന്നിൽ ഇടവകയിലെ കൊച്ചുകലാകാരന്മാരും കലാകാരികളും സമൂഹമൊന്നാകെയും പങ്കുചേർന്നു.

st-alphonsa-feast-4
ലൊസാഞ്ചലസിൽ നടന്ന അൽഫോൻസാമ്മയുടെ തിരുനാളിൽ നിന്നും. ചിത്രം: ബിൻസൺ ജോസഫ്.

പ്രധാന തിരുനാൾ ദിനമായ ജൂലൈ 31ന് ഇടവകയുടെ മുൻ വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ സാന്നിധ്യം ഏവർക്കും ആഹ്ലാദം പകർന്നു. അദ്ദേഹം നേതൃത്വം നൽകിയ ആഘോഷമായ റാസയ്ക്കും വിശുദ്ധ കുർബാന മധ്യേ ഫാ. ജോസ് ഫിഫിൻ സിഎസ്ജെ സന്ദേശം നൽകി. കുറിപ്പെടുത്തലിന്റെ വേദനകളും ഒറ്റപ്പെടലിന്റെ നീറ്റലുകളും സ്നേഹത്തെ പ്രതി സ്വീകരിക്കുന്നതാണ് യഥാർത്ഥ സഹനമെന്ന് അച്ചൻ ഉദ്ബോധിപ്പിച്ചു. ഇടവക അംഗങ്ങൾ ഒന്നു ചേർന്നു തയാറാക്കിയ സമ്പൂർണ ബൈബിളിന്റെ കയ്യെഴുത്തു പ്രതി വികാരി പ്രകാശനം ചെയ്തു.

st-alphonsa-feast-5
ലൊസാഞ്ചലസിൽ നടന്ന അൽഫോൻസാമ്മയുടെ തിരുനാളിൽ നിന്നും. ചിത്രം: ബിൻസൺ ജോസഫ്.

മുത്തുകുടകളുടെയും ശിങ്കാരി മേളത്തിന്റെ അകമ്പടിയോടുകൂടി വിശുദ്ധയുടെ തിരുസ്വരൂപം എഴുന്നെള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തിനുശേഷം എല്ലാവർക്കുമായി സ്നേഹ വിരുന്നും ഒരുക്കപ്പെട്ടിരുന്നു. തിരുനാൾ കോർഡിനേറ്റർ സിന്ധു വർഗീസ് മരങ്ങാട്ട്, കൈക്കാരന്മാരായ സോണി അറയ്ക്കൽ, സന്തോഷ് കട്ടക്കയം, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർക്ക് വികാരി നന്ദി അർപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com