ലഹരിമരുന്നുമായി പിടിച്ചു, ബ്രിട്നിയ്ക്ക് 9 വർഷം ശിക്ഷ വിധിച്ച് റഷ്യ; ഉടൻ വിടണമെന്ന് ബൈഡൻ
Mail This Article
വാഷിങ്ടൻ ഡിസി ∙ ലഹരിമരുന്ന് കൈവശം വെച്ചതിനു റഷ്യയിൽ പിടിക്കപ്പെട്ട അമേരിക്കൻ ബാസ്ക്കറ്റ് ബോൾ താരം ബ്രിട്നി ഗ്രയ്നറെ റഷ്യൻ കോടതി 9 വർഷത്തെ ജയിൽശിക്ഷക്ക് വിധിച്ചു. ഒരുമില്യൺ റൂബിളും പിഴയായി (16,200 ഡോളർ) അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. ബാസ്ക്കറ്റ് ബോൾ സൂപ്പർ സ്റ്റാറും ഒളിംപിക് സ്വർണ മെഡൽ ജേതാവുമാണ് 31കാരിയായ ബ്രിട്നി ഗ്രയ്നർ. ഇവരുടെ മാപ്പപേക്ഷ പോലും പരിഗണിക്കാതെയാണ് കോടതി ശിക്ഷിച്ചത്.
ലഹരിമരുന്ന് കൈവശം വെച്ചതിന് ബ്രിട്നി കുറ്റക്കാരിയാണെന്ന് കഴിഞ്ഞ മാസം കോടതി കണ്ടെത്തിയിരുന്നു. 2022 ഫെബ്രുവരിയിലാണ് ഇവരുടെ കൈവശം ഉണ്ടായിരുന്ന ലഗേജിൽ നിന്നും ഹാഷിഷ് ഓയിൽ പിടികൂടിയത്. റഷ്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നതിനാണ് ബ്രിട്നി അന്ന് റഷ്യയിലെത്തിയത്.
അതേസമയം, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഈ വിധിക്കെതിരെ ശക്തിയായി പ്രതിഷേധിക്കുകയും ബ്രിട്നിയെ ഉടനെ ജയിലിൽ മോചിതയാക്കണമെന്നു പരസ്യ പ്രസ്താവന നടത്തുകയും ചെയ്തു. റഷ്യയുടെ നടപടി അംഗീകരിക്കാനാവില്ല. ബ്രിട്നിയെ അവരുടെ കുടുംബാംഗങ്ങളോടൊപ്പം ഒത്തുചേരുന്നതിന് ഉടനെ വിട്ടയ്ക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. എന്നാൽ, ബൈഡന്റെ പ്രസ്താവനയോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബ്രിട്നിയെയും മറ്റൊരു അമേരിക്കൻ തടവുക്കാരനായ പോൾ വെലനേയും വിട്ടയയ്ക്കുന്നതിന് അമേരിക്കയിൽ കുറ്റാരോപിതനായി കഴിയുന്ന ആയുധ ഇടനിലക്കാരൻ വിക്ടർ ബ്രൗട്ടിനെ വിട്ടയ്ക്കാൻ ബൈഡൻ ഭരണകൂടം തയാറാണെന്ന് വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു.
English Summary : Russia sentences Brittney Griner to 9 years in prison, White House calls for her release