വിഷം കുത്തിവയ്ക്കാൻ ഞരമ്പ് കണ്ടെത്താനായില്ല; അലബാമയിൽ വധശിക്ഷ മാറ്റിവച്ചു
Mail This Article
അലബാമ∙ പ്രതിയുടെ ശരീരത്തിൽ വിഷം കുത്തിവയ്ക്കാൻ സാധിക്കാതിരുന്നതിനാൽ വധ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. മരകമായ വിഷം കുത്തിവയ്ക്കാൻ, മൂന്നു മണിക്കൂർ പലരും മാറിമാറി ശ്രമിച്ചിട്ടും ഞരമ്പ് ലഭിക്കാത്തതിനാൽ വധശിക്ഷ മാറ്റിവച്ചതായി ജയിൽ അധികൃതർ അറിയിച്ചു.
സെപ്റ്റംബർ 22 വ്യാഴാഴ്ച വൈകിട്ട് അലബാമ പ്രിസൺ ഡത്ത് ചേംമ്പറിൽ വച്ചാണ് അലൻ മില്ലറുടെ(57) വധശിക്ഷ നടപ്പാക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നത്.
1999 ൽ ജോലി സ്ഥലത്തു നടത്തിയ വെടിവയ്പ്പിൽ മൂന്നു പേർ മരിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാൾക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
വ്യാഴാഴ്ച അർധരാത്രിക്കു മുൻപ് വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാൽ വിഷം കുത്തിവയ്ക്കാൻ ഞരമ്പ് കിട്ടാതിരുന്നതോടെ രാത്രി 11.30ന് ഇയാളെ ഡെത്ത് ചേംമ്പറിൽ നിന്നും സൗത്ത് അലബാമയിലെ സാധാരണ ജയിലിലേക്ക് മാറ്റി.
പ്രത്യേക സാഹചര്യത്തിൽ വധശിക്ഷ മാറ്റിവയ്ക്കേണ്ടി വന്നുവെങ്കിലും തീരുമാനങ്ങളിൽ മാറ്റമില്ലെന്നും കൊല്ലപ്പെട്ട മൂന്നു പേരുടെയും കുടുംബാംഗങ്ങൾ ഇപ്പോഴും ദുഃഖത്തിലാണെന്നും ഗവർണർ കെ. ഹൈവി പറഞ്ഞു.
നിരവധി നീതിന്യായ കോടതികൾ കയറിയിറങ്ങിയ ഈ കേസിൽ അവസാനം യുഎസ് സുപ്രിം കോടതി തന്നെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.
തന്റെ കക്ഷി മൂന്നു മണിക്കൂർ നേരം അതീവ വേദനയിലായിരുന്നുവെന്നും ഈ ക്രൂരതയ്ക്കെതിരെ ബന്ധപ്പെട്ടവർ മറുപടി പറയേണ്ടിവരുമെന്നും അലൻ മില്ലറുടെ അറ്റോർണി പറഞ്ഞു.