വ്യാജ നഗ്നചിത്രം പ്രദർശിപ്പിച്ച കേസിൽ 4 മില്യൺ നഷ്ടപരിഹാരം
Mail This Article
ലൊസാഞ്ചൽസ് ∙ ലൊസാഞ്ചൽസ് പൊലീസ് ക്യാപ്റ്റൻ ലില്ലിയൻ കാരൻസായുടെ (35) വ്യാജ നഗ്നചിത്രം പ്രചരിപ്പിച്ച കുറ്റത്തിന് ലൊസാഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്മെന്റിനോട് 4 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നു കൗണ്ടി സുപ്പീരിയർ കോടതി ജൂറി വിധിച്ചു. വനിതാ പൊലീസ് ക്യാപ്റ്റന്റെ ചിത്രത്തിനു സാമ്യമുള്ള ചിത്രമാണ് പൊലീസ് ഡിപ്പാർട്ട്മെന്റിൽ പ്രദർശിപ്പിച്ചത്. മാറു മറയ്ക്കാത്ത ചിത്രം പ്രദർശിപ്പിച്ചതിനെതിരെ ഇവർ ഡിപ്പാർട്ട്മെന്റിനെതിരെ ലൈംഗിക അപവാദത്തിന് കേസ് ഫയൽ ചെയ്തിരുന്നു. സിറ്റിയെയാണ് ഇതിൽ പ്രതി ചേർത്തിരുന്നത്.
2018ൽ നടന്ന സംഭവത്തിൽ സിറ്റി ഖേദം പ്രകടിപ്പിക്കുകയും വനിതാ ക്യാപ്റ്റനുമായി ധാരണയിലെത്തുകയും ചെയ്തതിനെ തുടർന്നാണ് നാലു മില്യൺ ഡോളർ ശിക്ഷ വിധിച്ചത്. ഫോട്ടോ വ്യാജമാണെന്ന് ലില്ലിയൻ ഡിപ്പാർട്ട്മെന്റിനെ അറിയിച്ചുവെങ്കിലും സ്റ്റേറ്റ് ലൊ അനുസരിച്ചു ഈ ചിത്രം നീക്കം ചെയ്യുന്നതിന് സിറ്റി അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെന്നും ജൂറി കണ്ടെത്തി.
തങ്ങളുടെ അവകാശങ്ങൾക്കു പൊരുതുക എന്ന സന്ദേശം സമൂഹത്തിനു നൽകാൻ കഴിഞ്ഞു എന്നതാണ് ഈ കേസു കൊണ്ട് ഉദ്ദേശിച്ചതെന്നു ലില്ലിയൻ പറഞ്ഞു. എല്ലായിടവും സ്ത്രീകൾ വേട്ടയാടപ്പെടുന്നു. അതിൽ നിന്നു മോചനം തേടി കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നു കേസിനു ഹാജരായ ലില്ലിയന്റെ അറ്റോർണി പറഞ്ഞു.
English Summary : $4 million verdict for LAPD captain over fake nude photo shared by cops