ADVERTISEMENT

വാഷിങ്ടൻ ∙ ചരിത്രത്തിലാദ്യമായി 90 ദിവസത്തെ പ്രവർത്തന നേട്ടം പുറത്തുവിട്ടു ഫൊക്കാനയുടെ പുതിയ ഭരണ സമിതി മുൻ ഭരണ സമിതിയിൽ നിന്ന് അധികാരം ഏറ്റുവാങ്ങി. വാഷിങ്ടൻ ഡിസിയിലെ കെൻവുഡ് ഗോൾഫ് ആൻഡ് കൺട്രി ക്ലബ്ബിൽ പ്രൗഢിയോടെ നടന്ന ചടങ്ങിൽ വച്ചാണ് 2020-22 കാലയളവിൽ ഫൊക്കാനയെ നയിച്ച മുൻ പ്രസിഡന്റ് ജോർജി വർഗീസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിൽ നിന്നും 2022-24 കാലയളവിൽ ഫൊക്കാനയെ നയിക്കുന്നതിനായി ഡോ.ബാബു സ്റ്റീഫനും മറ്റു അംഗങ്ങളും ഔദ്യോഗികമായി അധികാരകൈമാറ്റം നടത്തി ചുമതലയേറ്റത്. ജനറൽ സെക്രട്ടറിയായി അധികാരമേറ്റ ഡോ.കലാ ഷഹിയുടെ ആമുഖ പ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

ഫൊക്കാനയുടെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങൾക്കാണ് ഇനിയുള്ള രണ്ടു വർഷങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് അധികാര കൈമാറ്റത്തിനു ശേഷം ഡോ.ബാബു സ്റ്റീഫൻ ആമുഖമായി സൂചിപ്പിച്ചു. വരാനിരിക്കുന്ന ദിവസങ്ങളിൽ വൻ തോതിലുള്ള പ്രവർത്തനങ്ങളും നേട്ടങ്ങളും കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമായിരുന്നു പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനിലും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളിലും പ്രകടമായത്. ഫൊക്കാനയുടെ മുൻ ഭാരവാഹികളടക്കം സാക്ഷ്യം വഹിച്ച പ്രൗഢമായ സദസിനു മുൻപാകെ  ഔദ്യോഗികമായി അധികാരം ഏറ്റുവാങ്ങിയപ്പോൾ ഫൊക്കാനയുടെ ഭാവി പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കുമെന്ന വ്യക്തമായ സൂചനകൂടി നൽകിയതോടെ തികഞ്ഞ ദിശാബോധമുള്ള നേതാവാണ് താനെന്ന് അദ്ദേഹം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ഡോ. ബാബു സ്റ്റീഫൻ.

babu-fokana-new-office-bearers

തെരഞ്ഞെടുപ്പു വേളയിൽ പുറത്തിറക്കിയ പ്രവർത്തന രൂപ രേഖയിൽ സൂചിപ്പിച്ച കാര്യങ്ങൾ പൂർണമായും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ഡോ. ബാബു സ്റ്റീഫൻ അതിനുമപ്പുറം നിരവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്നും സൂചിപ്പിച്ചു. ഈ കമ്മിറ്റിയുടെ കാലാവധി അവസാനിച്ച് തെരഞ്ഞെടുക്കപ്പെടുന്ന അടുത്ത കമ്മിറ്റിക്ക്  അധികാരം കൈമാറും മുൻപ് ഫൊക്കാനയെ രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന ഒരു സംഘടനയാക്കി മാറ്റിയിരിക്കുമെന്ന ഡോ. ബാബു സ്റ്റീഫന്റെ പ്രഖ്യാപനത്തെ ഏറെ ഹർഷാരവത്തോടെയാണ് സദസ്യർ ഏറ്റുവാങ്ങിയത്. വ്യക്തമായ ബോധ്യങ്ങളോടെ മാത്രമേ താൻ പ്രവർത്തിക്കരുളുവെന്ന് പറഞ്ഞ അദ്ദേഹം ഫൊക്കാനയിൽ വരാനിരിക്കുന്ന ചില മാറ്റങ്ങളെക്കുറിച്ചും വ്യക്തമായ സൂചന നൽകി. 

ഫൊക്കാനയെ വരും തലമുറയുടെ കൈകളിൽ എത്തിച്ചുകൊണ്ട് സംഘടനയുടെ ഭാവി സുരക്ഷിതമാക്കുകയാണ് തന്റെ ലക്ഷ്യമെന്നു പറഞ്ഞ അദ്ദേഹം യുവനേതുത്വത്തിന് കാതലായ പങ്കാളിത്തം ഉറപ്പുവരുത്തിയില്ലെങ്കിൽ  കിതപ്പും കുതിപ്പുമായി  40 വർഷം അതിജീവിച്ച ഫൊക്കാനയുടെ ഭാവി അനശ്ചിതത്വത്തിലേക്ക് നീങ്ങുമെന്നും ചൂണ്ടിക്കാട്ടി. താൻ ഉൾപ്പെടയുള്ള മുതിർന്ന നേതാക്കന്മാർ അവർക്കായി വഴി മാറിക്കൊടുത്ത് അവർക്ക് പൂർണ പിന്തുണ നൽകി ഫൊക്കാനയെ എക്കാലവും ലോകോത്തര നിലവാരത്തിൽ അറിയപ്പെടുന്ന ഒന്നാം നമ്പർ സംഘടനയാക്കി നിലനിർത്തണം. ഈ ഭരണസമിതിയുടെ കാലാവധി അവസാനിച്ചാൽ താൻ ഫൊക്കാനയുടെ ഒരു സ്ഥാനത്തും തുടരുകയില്ലെന്നും ഒരു സാധാരണ പ്രവർത്തകനായി എക്കാലവും പുതിയ നേതൃത്വങ്ങൾക്ക് പിന്തുണയുമായി നിലകൊള്ളുമെന്നും പ്രഖ്യാപിച്ചു. 

fokana-new-office-bearers5

ഫൊക്കാനയിൽ പൂർണമായ ജനാതിപത്യ രീതിയിലുള്ള പ്രവർത്തനം പ്രാവർത്തികമാക്കാൻ ശ്രമിക്കും. ഫൊക്കാനയിൽ ഏതു സ്ഥാനത്തേക്കും അർഹതയുള്ള ആർക്കും മത്സരിക്കാമെന്ന ജനാതിപത്യ രീതി അവലംഭിപ്പിക്കും. ഒരാൾക്ക് ഒരു പദവി എന്ന രീതി നിർബന്ധമായും നടപ്പിലാക്കാൻ ശ്രമിക്കും. ചില നിർണായക സാഹചര്യങ്ങളിൽ ചില സ്ഥാനങ്ങളിൽ ഇതിനു മാറ്റമുണ്ടാകാം. എക്സിക്യൂട്ടീവ് അംഗങ്ങൾ നേതുത്വമേറ്റെടുക്കേണ്ട ചില നിർണായക സ്ഥാനങ്ങളിൽ ഇത് ബാധകമായിരിക്കുകയില്ല. - അദ്ദേഹം കൂട്ടിചേർത്തു. 

ഫൊക്കാന ഭാരവാഹിത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം അധികാരമേൽക്കുംവരെയുള്ള 90  നാളുകളിൽ ചെയ്ത പ്രവർത്തനങ്ങളുടെ പട്ടിക അംഗങ്ങളുടെ അറിവിലേക്കായി പുറത്തുവിട്ടു. അംഗങ്ങൾ എല്ലാം അറിയണമെന്നും അവരുടെ നിർദ്ദേശങ്ങൾ അനിവാര്യമാണെന്നും തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഏറ്റവും സുതാര്യത ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നടപടിയെന്നും ഡോ.ബാബു സ്റ്റീഫൻ പറഞ്ഞു. മുമ്പെങ്ങും ഇല്ലാത്ത മാതൃകാ നടപടിയായിട്ടാണ് അംഗങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്.

fokana-new-office-bearers1

90 ദിവസത്തിനുള്ളിൽ ചെയ്ത കാര്യങ്ങൾ

ഫൊക്കാനയുടെ ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയും നമ്പർ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.  ഫൊക്കാനയുടെ ആസ്ഥാന മന്ദിരത്തിനായുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. കേരളത്തിൽ പോയപ്പോൾ മന്ത്രിമാരെ സന്ദർശിച്ചതും മാധ്യമങ്ങളിൽ അഭിമുഖം പ്രസിദ്ധപ്പെടുത്തിയതും 'കേരളീയ'ത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണമൊരുക്കിയതും ഗവർണർ രാജ് ഭവനിൽ വിരുന്നു നൽകിയതുമടക്കമുള്ള വിവരങ്ങൾ ഫൊക്കാന ഭാരവാഹികളുമായി പങ്കുവച്ചു. കേരളത്തിൽ നടത്തുന്ന കൺവൻഷൻ  'കേരളീയ'ത്തിന്റെ സഹകരണത്തോടെയായിരിക്കുമെന്ന് ഡോ.ബാബു സ്റ്റീഫൻ പറഞ്ഞു.

ഫൊക്കാന നാഷനൽ കമ്മിറ്റി ചേർന്ന് ഭാവിയിൽ ചെയ്യാനിരിക്കുന്ന പ്രവർത്തനങ്ങളുടെ രൂപ രേഖ തയാറാക്കിയതായും അദ്ദേഹം പറഞ്ഞു. നാഷനൽ കമ്മിറ്റിയിൽ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് അർഹരായവരെ നിയമിച്ചു. ആർവിപിമാർ ഇല്ലാത്ത ഫൊക്കാനയുടെ റീജിയണുകളിൽ ആർവിപിമാരെ നിയമിച്ചു. ഇനി ഏതാനും റീജിയണനുകളിൽ മാത്രമാണ് നിയമനം നടക്കാനുള്ളത്. കൺവെൻഷൻ ചെയർമാൻ ഉൾപ്പെടെ ഒഴിവുള്ള നാലു പദവികളിൽ ആളുകളെ നിയമിച്ചു. കേരളത്തിൽ ഭവന രഹിതരായ 25 പേർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി മൂന്നു വീടുകളുടെ നിർണമാണത്തിനുള്ള തുക ഇതിനകം കൈമാറി കഴിഞ്ഞു. 

fokana-new-office-bearers

ആഴ്ചയിൽ ഒരിക്കലെങ്കിലും അമേരിക്കയിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്  കേരളത്തിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നതു സംബന്ധിച്ച് ഗവണ്മെന്റ് തലത്തിൽ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. എച്ച്.-1 ബി വിസയിൽ അമേരിക്കയിൽ ജോലിക്കെത്തുന്ന മലയാളികൾ ഇവിടെ മരണപ്പെട്ടാൽ അവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും ഫൊക്കാന വഹിക്കും. അതിനുള്ള നിയമ നടപടികളെക്കുറിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടത്തി. കേരളത്തിലെ എല്ലാ രാജ്യാന്തര വിമാനത്താവളങ്ങളിലും അമേരിക്കയിൽ നിന്നുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഒസിഐ കാർഡ് ഉടമകൾക്ക് പ്രത്യേക ഇമ്മിഗ്രേഷൻ ഡെസ്ക് ആരംഭിക്കുന്നതു സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി. ഇത്രയും ദീഘദൂരം യാത്ര ചെയ്തു ക്ഷീണിച്ചു വരുന്ന ഈ യാത്രക്കാർക്ക് പ്രത്യക പരിഗണന വേണമെന്ന ആവശ്യം അനിവാര്യമാണെന്ന് മന്ത്രിയെ ബോധിപ്പിക്കാൻ കഴിയുകയും ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും അദ്ദേഹം അറിയിച്ചു. 

പ്രവാസികളുടെ സ്വത്ത് സംരക്ഷണം സംബന്ധിച്ച സുപ്രധാനമായ ഒരു കാര്യമാണ് കേന്ദ്ര- സംസഥാന തല മന്ത്രിമാരുമായി ചർച്ച ചെയ്ത മറ്റൊരു വിഷയം. നിലവിൽ പ്രവാസികൾക്ക് നാട്ടിലുള്ള സ്വത്ത് വിൽപ്പനയോ ലീസോ ആയാലും ക്രയ വിക്രയം ചെയ്യുന്നതിന് ഏറെ വൈതരണികൾ തരണം ചെയ്യേണ്ടതുണ്ടെന്നും പലതും ചെന്നവസാനിക്കുന്നത് നിയമ വ്യവഹാരങ്ങളിലെക്കാണെന്നും പറഞ്ഞ ഡോ. ബാബു സ്റ്റീഫൻ മൂന്നും നാലും വർഷങ്ങൾ വരെ നീണ്ടുനിൽക്കുന്ന നിയമ പോരാട്ടത്തിനായി  ഭരിച്ച വിമാനക്കൂലി നൽകി ദീർഘയാത്ര നടത്തി പ്രവാസികൾ ഏറെ കഷ്ട്ടപ്പെടുകയാണെന്നും വ്യ്കതമാക്കി. ഇതിനൊരു ശാശ്വത പരിഹാരം കാണണമെങ്കിൽ പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ ആക്ടിനു കീഴിൽ പ്രോവാസി പ്രോപ്പർട്ടി ട്രൈബ്യുണൽ ആരംഭിക്കണമെന്നും കേന്ദ്ര-സംസ്ഥാന തല മന്ത്രിമാരോട് അഭ്യർത്ഥിച്ചു. പ്രവാസി പ്രോപ്പർട്ടി ട്രൈബ്യുണൽ ആരംഭിക്കുന്നതിലൂടെ മൂന്നും നാലും വർഷങ്ങൾ വരെ നീണ്ടുനിന്നേക്കാവുന്ന കേസുകൾക്ക്  ഒറ്റദിവസം കൊണ്ട് തന്നെ പരിഹാരം കാണാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ അനുകൂലമായ ഒരു നിലപാടാണ് ഇരു സർക്കാരുകളിലെയും മന്ത്രിമാരിൽനിന്നുണ്ടായതെന്നും ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com