മുഖം നഷ്ടപ്പെട്ട പുട്ടിന്‍ എന്തും ചെയ്യുമോ? യുക്രെയ്ന് യുദ്ധത്തില്‍ അമേരിക്കയുടെ ആശങ്കകള്‍ ഇങ്ങനെയൊക്കെ
Mail This Article
വാഷിങ്ടൻ∙ യുക്രെയ്നില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് വ്ളാഡിമിര്‍ പുടിന്‍ തമാശ പറഞ്ഞിട്ടില്ലെന്നു പ്രസിഡന്റ് ജോ ബൈഡന്‍. ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയാണ് അര്‍മഗെദ്ദോണിനുള്ളതെന്നും പറഞ്ഞു. മാധ്യമ രാജാവ് റൂപര്‍ട്ടിന്റെ മകന്‍ ജെയിംസ് മര്‍ഡോക്കിന്റെ ന്യൂയോര്‍ക്കിലെ വീട്ടില്‍ ഡെമോക്രാറ്റുകള്‍ക്കായി നടത്തിയ ധനസമാഹരണ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യത്തില്‍ അമേരിക്കന്‍ നിലപാട് വ്യക്തമാക്കിയത്.
പുട്ടിന്‍ ഇപ്പോള്‍ ഒതുക്കപ്പെട്ട അവസ്ഥയിലാണ്. തുടര്‍ച്ചയായി മുന്നേറുന്ന ഉക്രേനിയന്‍ സേനയെ പിന്തിരിപ്പിക്കാന്‍ തന്ത്രപരമായ ആണവായുധങ്ങള്‍ ഉപയോഗിക്കാമെന്നും അമേരിക്കന്‍ ഭരണകൂടം കരുതന്നു. പുടിനെ തനിക്ക് നന്നായി അറിയാ'മെന്നാണ് ബൈഡന്‍ പ്രതികരിച്ചത്.
'തന്ത്രപരമായ ആണവായുധങ്ങളുടെയോ ജൈവ അല്ലെങ്കില്‍ രാസായുധങ്ങളുടെയോ സാധ്യതയുള്ള ഉപയോഗത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹം തമാശ പറയില്ല, കാരണം അദ്ദേഹത്തിന്റെ സൈന്യം കാര്യമായ മുന്നേറ്റം കാഴ്ചവയ്ക്കുന്നില്ല.' 'ചെറുതും തന്ത്രപരവുമായ ആയുധങ്ങള്‍ ലോകത്തിനു വലിയ ഭീഷണിയല്ലെന്ന ആശയത്തില്‍ വഞ്ചിതരാകരുത്,' എന്നും ഡെമോക്രാറ്റിക് സെനറ്റോറിയല്‍ കാമ്പെയ്ന്‍ കമ്മിറ്റിയുടെ സ്വീകരണത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സിവിലിയന്‍ ലക്ഷ്യങ്ങള്‍ക്കെതിരായ ആക്രമണം റഷ്യ ശക്തമാക്കിയതായി ഉക്രേനിയന്‍ അധികൃതര്‍ പറഞ്ഞു. റഷ്യന്‍ മിസൈലുകള്‍ സപ്പോരിജിയയിലെ അപ്പാര്‍ട്ടുമെന്റുകള്‍ തകര്‍ത്തതിനെത്തുടര്‍ന്ന് ഇവിടെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
കഴിഞ്ഞ ആഴ്ചകളില്‍ റഷ്യന്‍ സേനയെ പിന്നോട്ടു തള്ളിയതിനാല്‍ യുക്രെയ്നിയന്‍ സൈന്യം കാര്യമായ നേട്ടമുണ്ടാക്കി. ഇതാദ്യമായി, യുദ്ധം അനിശ്ചിതത്വത്തിലാണെന്ന ആശങ്ക പുടിന്‍ സ്വന്തം നാട്ടില്‍ നേരിടുകയാണ്. യുദ്ധത്തിന്റെ അവസ്ഥ മാറുന്നതിന്റെ സമ്മര്‍ദത്തില്‍ അധികാരത്തില്‍ പിടിമുറുക്കാന്‍, പുട്ടിനു വന്‍ നശീകരണ ആയുധങ്ങള്‍ അഴിച്ചുവിടുമെന്നാണ് അമേരിക്ക വിലയിരുത്തുന്നത്.
ഇതുവരെ റഷ്യയുടെ ആണവനിലയില്‍ ഒരു മാറ്റവും കണ്ടിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പുടിന്‍ ലക്ഷ്യം ഉപേക്ഷിച്ചു മടങ്ങുമെന്ന് അമേരിക്ക വിശ്വസിക്കുന്നില്ല. യുക്രെയിനിലെ പരാജയം പുടിന്റെ മുഖം മാത്രമല്ല, അധികാരത്തിലുള്ള പിടിയും നഷ്ടപ്പെടുത്താനുള്ള സാധ്യതയാണുള്ളത്. താന്‍ മരിക്കുമ്പോള്‍ ലോകത്തെ തന്നോടൊപ്പം കൊണ്ടുപോകാനാണ് പുടിന്‍ ആഗ്രഹിക്കുന്നതെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ ലോകം ആണവ യുദ്ധത്തിന്റെ ആശങ്കയിലാണെന്നു വിലയിരുത്തുകയാണ് അമേരിക്കന്‍ ഭരണകൂടം.