ADVERTISEMENT

ന്യൂയോർക്ക്∙ കേരള കൺവൻഷന്റെയും ഫൊക്കാന രാജ്യാന്തര കൺവൻഷന്റെയും തീയതികൾ പ്രഖ്യാപിക്കുകയും കഴിഞ്ഞ മൂന്നു മാസത്തെ മികവുറ്റ പ്രവർത്തനങ്ങളും  ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖയും അവതരിപ്പിക്കുകയും ചെയ്തു കൊണ്ട് ഫൊക്കാന പ്രവർത്തന ഉദ്ഘാടനം പുതിയൊരു ചരിത്രം കുറിച്ചു.

fokana-5

എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വർഗിന്റെ ആമുഖ പ്രസംഗത്തോട് ആരംഭിച്ച മീറ്റിങ്ങ് സെക്രട്ടറി കല ഷഹി  അടുത്ത രണ്ടു വർഷത്തെ പ്രവർത്തങ്ങളും കഴിഞ്ഞ മൂന്നു മാസത്തെ പ്രവർത്തനങ്ങളും  വിവരിച്ചു.

ഒർലാന്റോ കൺവൻഷനു പ്രസിഡന്റ് 85000 ഡോളർ വിനിയോഗിച്ചു. ഫൊക്കാന ആസ്ഥാനത്തിനായി രണ്ടര ലക്ഷം ഡോളറും കൈമാറി. അനുയോജ്യമായ ആസ്ഥാനം കണ്ടെത്താൻ ശ്രമം നടന്നു വരുന്നു. അങ്ങനെ കേരളത്തിലും അമേരിക്കയിലുമായി നടത്തിയ പ്രവർത്തനങ്ങൾ എണ്ണിപറഞ്ഞു കൊണ്ടാണു വിവരിച്ചത്.  

fokana-3

കോവിഡ്  മൂലം മരിച്ചവർ, ഫൊക്കാന മുൻ പ്രസിഡന്റ്  മറിയാമ്മ പിള്ള,  ഫൊക്കാന മീഡിയയുടെ ചുമതല വഹിച്ചിരുന്ന  ഫ്രാൻസിസ് തടത്തിൽ എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ചു  

പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ  യോജിച്ചു നിന്നാൽ വലിയ കാര്യങ്ങൾ നേടിയെടുക്കാമെന്ന സന്ദേശമാണു നൽകിയത്  ഒരു മില്യൻ മലയാളികൾ അമേരിക്കയിലുണ്ട്. ഏതു  കാര്യത്തിനും കഴിവുള്ളവരാണു നാം. ജാതിയോ മതമോ ഒന്നും പരിഗണിക്കാതെ എന്തും നേടാവുന്ന രാജ്യമാണിത്. വിദ്യാഭ്യാസം പോലും പ്രധാനമല്ല, കോമൺ സെൻസ് ഉണ്ടായാൽ മതി. അങ്ങനെ അമേരിക്കയിൽ  ജീവിതം പടുത്തുയർത്തി വിജയിച്ചവർ  ആണ് നമ്മളിൽ പലരും.

ഒരു കാലത്ത്  ബ്രിട്ടീഷുകാർ ഇന്ത്യയെ കോളനിയാക്കി. ഇന്നിപ്പോൾ ഇന്ത്യക്കാർ ലോകമെങ്ങും  കോള സിലിക്കോൺ വാലി നിശ്ചലമായാൽ അമേരിക്കയിൽ നിന്നു വിമാനം പറന്നു പൊങ്ങില്ല, ട്രെയിനുകൾ ഓടില്ല.ലോകത്തിലെ തന്നെ സ്ഥിതി മാറി മറിഞ്ഞിരിക്കുന്നു. എന്ന്‌ ഇന്ത്യക്കാർ നമ്മൾ വിചാരിക്കുന്നതിലും  മുൻപിൽ ആണ്. 

ബ്രിട്ടനിൽ ഒരു ഇന്ത്യാക്കാരൻ പ്രധാനമന്ത്രി ആയിരിക്കുന്നു. ഇനി കാനഡയിലും അതു പ്രതീക്ഷിക്കാം. ലോകത്തിന്റെ പല രാജ്യങ്ങളിലും  ഇതു സംഭവിക്കാം , അല്ലെങ്കിൽ  സംഭവിച്ചുകൊണ്ടേയിരിക്കുന്നു . ഐക്യമുണ്ടെങ്കിൽ നമുക്ക് അതിശയങ്ങൾ സൃഷ്ടിക്കാനാവും. 

അമേരിക്കൻ കുടുംബങ്ങളുടെ വാർഷിക വരുമാനം 90,000 ഡോളർ ആയിരിക്കുമ്പോൾ ഇന്ത്യാക്കാരുടേത് 140,000  ഡോളറാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ 50000 മില്യനേഴ്സ് ഇന്ത്യൻ സമൂഹത്തിൽ നിന്നുണ്ടാവും. കാപിറ്റോളിൽ അടുത്ത വർഷമാകുമ്പോഴേക്കും നാലു പേരെ അയക്കണമെന്നാണ് ആഗ്രഹിക്കുന്നത്. 

500 വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് നൽകണമെന്നും കരുതുന്നു.  രാഷ്ട്രീയ രംഗത്തു നമ്മുടെ ആളുകൾ എത്തിപ്പെടുന്നതിന് സഹായിക്കാൻ സ്‌കോളർഷിപ്പ് നൽകണമെന്നും കരുതുന്നു. ഇതെക്കെ നടപ്പാക്കാൻ ഫൊക്കാന പ്രതിജ്ഞാബദ്ധമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കൺവൻഷന്റെ എല്ലാ ചെലവും വഹിക്കാൻ നോൺ ഗവൺമെന്റൽ  ഓർഗനൈസേഷൻ കേരളീയം മുന്നോട്ടു വന്നതിനെപ്പറ്റി അദ്ദേഹം വിവരിച്ചു. ഫൊക്കാനയിൽ മാറ്റങ്ങൾ വരികയാണ്. അധികാര കാലാവധി കഴിഞ്ഞ് ഒരു ദിവസം പോലും താൻ നേതൃത്വത്തിലുണ്ടാവില്ല. നേതൃത്വത്തിൽ വരാൻ എല്ലാവർക്കും  അവസരം ഉണ്ടാവണം. 

ഈ സമ്മേളനത്തിന് 50 പേരിലധികം വരില്ല എന്നാണ് ആദ്യം കരുതിയത്. 100 പേർ  വന്നാൽ വലിയ വിജയമായി. എന്നാൽ അതിന്റെ എത്രയോ ഇരട്ടി പേരാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇത് ഒരു മാറ്റത്തിന്റെ സൂചനയാണ്.

fokana-4

രാജ്യം നമുക്ക് എന്ത് ചെയ്യുമെന്ന്  ചിന്തിക്കുന്നതിനു പകരം രാജ്യത്തിന് എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കണമെന്ന് പ്രസിഡന്റ്  കെന്നഡി പറഞ്ഞത് പോലെ ഫൊക്കാന നമുക്ക് എന്ത് ചെയ്യുമെന്നല്ല , ഫൊക്കാനക്ക് നമുക്ക് എന്ത് ചെയ്യുവാൻ കഴിയും എന്നാണ് ചിന്തിക്കേണ്ടത് അദ്ദേഹം എടുത്തു  പറഞ്ഞു.

പ്രവർത്തന ഉദ്ഘാടനം നിലവിളക്ക് കത്തിച്ചുകൊണ്ടു പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിച്ചു, സെക്രട്ടറി കല ഷഹി , ട്രഷർ ബിജു ജോൺ , എസ്ക്യൂട്ടീവ് വൈസ് പ്രസിടെന്റ് ഷാജി വർഗീസ് , ട്രസ്റ്റി ബോർഡ് ചെയർ സജി പോത്തൻ,ജോയിന്റ് സെക്രട്ടറി ജോയ് ചക്കപ്പൻ , അസോ അഡിഷണൽ സെക്രട്ടറി  സോണി അമ്പൂക്കൻ ,അസോ അഡിഷണൽ  ട്രഷർ ജോർജ് പണിക്കർ  വുമൺസ് ഫോറം ചെയർ ബ്രിഡ്ജിറ്റു ജോർജ് , റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ  എന്നിവരും ഭദ്രദീപം തെളിച്ചു.

ട്രസ്റ്റ ബോർഡ് മെമ്പേഴ്‌സ് ആയ പോൾ കറുകപ്പള്ളിൽ, സജിമോൻ ആന്റണി, റീജിയണൽ വൈസ് പ്രെസിഡന്റ്മാരായ രേവതി പിള്ള , അപ്പുകുട്ടൻ പിള്ള , ദേവസി പാലാട്ടി , ഷാജി സാമുവേൽ , ജോൺസൻ തങ്കച്ചൻ, കമ്മിറ്റി മെംബേർസ് ആയ  ശ്രീകുമാർ ഉണ്ണിത്താൻ ,ലാജി തോമസ് , അലക്സ് തോമസ് , ഡോൺ തോമസ് , അജു ഉമ്മൻ , നിരീഷ് ഉമ്മൻ, ഗീത ജോർജ് (കാലിഫോർണിയ)  , മുൻ ട്രസ്റ്റി ബോർഡ് ചെയർ ഫിലിപ്പോസ് ഫിലിപ്  എന്നിവരും സന്നിഹിതരായിരുന്നു. 

കേരളത്തിൽ നിന്ന് മന്ത്രി വി.എൻ. വാസവൻ അയച്ച വീഡിയോ സന്ദേശത്തിൽ നാട് ദുഖത്തിലും ദുരിതത്തിലും വിഷമതകളിലും  പെടുമ്പോൾ ആദ്യം ഓടി എത്തുന്നത്  ഫൊക്കാനയും മറ്റുമാണെന്ന് ചൂണ്ടിക്കാട്ടി. പ്രളയം  വന്നപ്പോൾ ഫൊക്കാന വലിയ സഹായങ്ങൾ നൽകി. കോവിഡ്  മഹാമാരി അമേരിക്കയിലും  പ്രശ്നമായിരുന്നുവെങ്കിലും കേരളത്തിൽ സമാശ്വാസവുമായി എത്താൻ  ഫൊക്കാന മടിച്ചില്ല. എല്ലാം കൊണ്ടും വിശ്വമാനവികതയുടെ പ്രതീകമാണ് ഫൊക്കാന.

.കരുത്തുള്ള ഊർജസ്വലമായ നേതൃത്വമാണ് ഇപ്പോൾ ഫൊക്കാനയെ നയിക്കാൻ മുൻപോട്ടു വന്നിരിക്കുന്നത്. അവർക്ക് എല്ല വിധ ആശംസകളും നേരുന്നു. കേരള കൺവെൻഷനിലേക്കും എല്ലാവര്ക്കും സ്വാഗതം. ലോക കേരള സഭയിൽ ഫൊക്കാനയിൽ നിന്നുള്ളവർ സജീവമായി പങ്കെടുക്കുകയും മികച്ച നിർദേശങ്ങൾ നൽകുകയും  ചെയ്തതും ഓർക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

അതിനു ശേഷം ആശംസ അർപ്പിച്ച കേരളീയം സെക്രട്ടറിയും ചാരിറ്റി പ്രവർത്തകനുമായ എൻ. ആർ . ഹരികുമാർ കേരള കൺവെൻഷൻ ചരിത്ര താളുകളിൽ ഇടം തേടുന്ന ഒരു കൺവൻഷൻ ആയിരിക്കുമെന്നും  ഫൊക്കാനക്ക് ഒരു സാമ്പത്തിക ചെലവും ഇല്ലന്നും അറിയിച്ചു.

കേരളീയത്തിന്റെ സാരഥികളിലൊരാളായ ലാലു ജോസഫ് തന്റെ ആശംസയിൽ ആന്തരിച്ച സതീഷ് ബാബു പയ്യന്നൂരിന്റെയും മറിയാമ്മ പിള്ളയുടെയും പേരിൽ അവാർഡുകൾ ഏർപ്പെടുത്തണമെന്നു നിർദേശിച്ചു.

ഹഡ്സൺ വാലി മലയാളി അസോസിയേഷനിലും ഫൊക്കാനയിലുമൊക്കെ നടത്തിയ സംഘടനാ പ്രവർത്തനത്തിലൂടെയാണ് താൻ മുഖ്യധാരാ രാഷ്ട്രീയ രംഗത്ത് എത്തിയതെന്നു റോക്ക്‌ലാൻഡ് ലെജിസ്ളേറ്റർ ഡോ. ആനി പോൾ  അനുസ്മരിച്ചു. സംഘടന ശക്തമായും ഐക്യത്തോടെയും നിൽക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ നന്മക്ക് ആവശ്യമാണ്. 

ട്രഷർ ബിജു ജോൺ,  ട്രസ്റ്റി ബോർഡ് ചെയർ സജി പോത്തൻ,ജോയിന്റ് സെക്രട്ടറി ജോയ് ചക്കപ്പൻ , അസോ അഡിഷണൽ സെക്രട്ടറി  സോണി അമ്പൂക്കൻ ,അസോ അഡിഷണൽ  ട്രഷർ ജോർജ് പണിക്കർ  വുമൺസ് ഫോറം ചെയർ ബ്രിഡ്ജിറ്റ് ജോർജ്  എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാഷിങ്ടൻ ഡിസി , ന്യൂജഴ്‌സി , പെൻസിൽവേനിയ , ന്യൂയോർക്ക് എന്നിവടങ്ങളിൽ നിന്നും  നിരവധി അസോസിയേഷൻ പ്രസിഡന്റുമാർ , ഭാരവാഹികൾ എം മുൻ പ്രസിഡന്റുമാർ  എന്നിവരും സന്നിഹിതരായിരുന്നു . 

 മികവുറ്റ കലാപരിപാടികൾ കൊണ്ട് ധന്യമായിരുന്നു ഈ ഉൽഘാടന മീറ്റിങ്‌. ബ്ലൂ മൂൺ ടീമിന്റെ നൃത്തങ്ങൾ, ശബരിനാഥ്, ജിനു ജേക്കബ്  ടീമിന്റെ ഗാനങ്ങൾ എന്നിവയടങ്ങിയ കലാപരിപാടികൾ  മികവുറ്റതായിരുന്നെന്ന് കാണികൾ ഒരേ സ്വരത്തിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com