കോവിഡ് വർധിക്കുമ്പോഴും അമേരിക്കക്കാര്‍ ബൂസ്റ്റര്‍ ഡോസിനോട് മുഖം തിരിക്കാന്‍ കാരണമെന്ത്?
Mail This Article
ഹൂസ്റ്റണ്‍ ∙ അമേരിക്കയില്‍ ഇപ്പോള്‍ വീണ്ടും കോവിഡ് കാലമാണ്. ഇടയ്ക്ക് ഒന്ന് കുറഞ്ഞിരുന്ന കൊറോണ വൈറസ് കരുത്താര്‍ജിക്കുന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്. അതിനിടെ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഒരു റിപ്പോര്‍ട്ട് ആശങ്കപ്പെടുത്തുന്നതാണ്. രണ്ട് ഒമിക്രോൺ വകഭേദങ്ങളെയും കോവിഡ് വൈറസിനെയും നേരിടാൻ ശേഷിയുള്ള പുതുക്കിയ കോവിഡ് ബൂസ്റ്റർ വാക്സീൻ നാലു മാസത്തിലേറെയായി മിക്ക അമേരിക്കക്കാര്‍ക്കും ലഭ്യമാണ്.
Read Also: ബൈഡന്റെ വസതിയിൽ 12 മണിക്കൂർ നീണ്ട റെയ്ഡ്; കൂടുതൽ രഹസ്യരേഖകൾ പിടിച്ചെടുത്തു
എന്നാല്‍, സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത് 18 ശതമാനം മുതിര്‍ന്നവര്‍ മാത്രമേ ഇതു സ്വീകരിച്ചിട്ടുള്ളൂ എന്നാണ്. യുഎസില്‍ കോവിഡ് മരണങ്ങള്‍ വീണ്ടും വർധിച്ചു കൊണ്ടിരിക്കുകയാണെങ്കിലും, മാസങ്ങള്‍ നീണ്ട ബൂസ്റ്റര്‍ കാംപെയ്ൻ വേണ്ടത്ര ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്ന സൂചനകളാണ് പുതിയ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗവേഷകര്‍ പറയുന്നതനുസരിച്ച്, അപ്‌ഡേറ്റ് ചെയ്ത കോവിഡ് 19 ബൂസ്റ്റര്‍ ഷോട്ട് പലരും സ്വീകരിക്കാത്തതിനു കാരണം അതിനുള്ള യോഗ്യതയെക്കുറിച്ചുള്ള അറിവില്ലായ്മയാണ്.
നവംബര്‍ ആദ്യം നടത്തിയ സര്‍വേയില്‍, വാക്‌സിനേഷന്‍ എടുത്ത 1200 അമേരിക്കക്കാരോട് പുതുക്കിയ ബൂസ്റ്റര്‍ ഷോട്ട് സ്വീകരിക്കുന്നതിനോ സ്വീകരിക്കാത്തതിനോ ഉള്ള കാരണങ്ങള്‍ ചോദിച്ചു. ഇതുവരെ അപ്‌ഡേറ്റ് ചെയ്ത ഷോട്ട് ലഭിച്ചിട്ടില്ലാത്ത 714 അമേരിക്കക്കാരില്‍, 23% ലധികം അല്ലെങ്കില്‍ 4ല്‍ 1ന് അവര്‍ അതിന് യോഗ്യരാണെന്ന് അറിയില്ലായിരുന്നുവെന്നാണ് മറുപടി നൽകിയത്. രണ്ടാമത്തെ ഏറ്റവും സാധാരണ കാരണം വാക്‌സീന്‍ ലഭ്യതയെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. അതേസമയം ഏറ്റവും സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ കാരണം അവര്‍ ഇതിനകം തന്നെ അണുബാധയില്‍ നിന്ന് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന ധാരണയായിരുന്നു.
വാക്സീന് അര്‍ഹതയുണ്ടെന്ന് അറിയാത്ത മിക്കവരും വാക്‌സിനേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അവലോകനം ചെയ്തതിന് ശേഷം ബൂസ്റ്റര്‍ എടുക്കാന്‍ പദ്ധതിയിട്ടിരുന്നതായി സര്‍വേ കണ്ടെത്തി. എന്നാല്‍, ഒരു മാസത്തിനുശേഷം ഷോട്ട് സ്വീകരിക്കാന്‍ പദ്ധതിയിട്ടവരില്‍ 29% പേര്‍ മാത്രമേ അങ്ങനെ ചെയ്തിട്ടുള്ളൂ. വീണ്ടും ഇക്കൂട്ടരുമായി ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ വളരെ തിരക്കിലാണെന്നും പാര്‍ശ്വഫലങ്ങളെക്കുറിച്ചോര്‍ത്ത് ആശങ്കാകുലരാണെന്നുമായിരുന്നു ഇവരുടെ മറുപടി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതുക്കിയ ബൂസ്റ്റര്‍ ഷോട്ടിനെക്കുറിച്ചുള്ള അറിവില്ലായ്മ ഒരു പുതിയ പ്രവണതയല്ല. സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ഒരു സര്‍വേയില്‍, യുഎസിലെ പകുതിയും പുതിയ ഷോട്ടുകളെ കുറിച്ച് കാര്യമായി അല്ലെങ്കില്‍ ഒന്നും കേട്ടിട്ടില്ലെന്ന് കണ്ടെത്തി. വ്യാഴാഴ്ചത്തെ റിപ്പോര്‍ട്ടിന് പിന്നിലെ ഗവേഷകര്‍ ഈ പ്രശ്‌നവും അഭിസംബോധന ചെയ്യുന്നു.
English Summary: Survey Finds Americans Still Don’t Know They’re Eligible for Updated COVID-19 Booster Shot