ഫോർട്ട് ഹൂഡു/ ടെക്സസ് ∙ഫോർട്ട് ഹൂഡിൽ യുഎസ് ആർമി അംഗത്തെ മരിച്ചനിലയിൽ കണ്ടെത്തി. കലിഫോർണിയയിലെ ലോംഗ് ബീച്ചിൽ നിന്നുള്ള അന ബസൽദുവ റൂയിസ് (20) ആണ് മരിച്ചത്. 2021 ൽ ആർമിയിൽ ചേർന്ന ബസൽദുവ കഴിഞ്ഞ 15 മാസമായി ഫസ്റ്റ് കാവൽറി ഡിവിഷനിൽ കോംബാറ്റ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. മാർച്ച് 13 ന് ബസൽദുവ മരിച്ചെന്ന് ഫോർട്ട് ഹുഡ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
Read Also: ട്രംപിനെതിരെ ഡിസാന്റിസിന് കാലിടറുന്നോ? പുതിയ സർവേഫലം പുറത്ത്, പോരാട്ടം കടുക്കും
മകൾക്ക് ജോലിസ്ഥലത്ത് നിന്ന് ലൈംഗികാധിക്ഷേപം നേരിടേണ്ടി വന്നിരുന്നതായി ബസൽദുവയുടെ മാതാപിതാക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്. മരണത്തിന് ആഴ്ച്ചകൾക്ക് മുൻപ് ഉന്നത ആർമി ഉദ്യോഗസ്ഥനിൽ നിന്ന് ലൈംഗികാധിക്ഷേപം ഉണ്ടായതായി മകൾ തന്നോട് പറഞ്ഞിരുന്നതായി യുവതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

മരണകാരണത്തെക്കുറിച്ച് ഒരു വിവരവും ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. മരണത്തിൽ അസ്വഭാവികത സംശയിക്കാനില്ലെന്ന് ആർമി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ഡിപ്പാർട്ട്‌മെന്റ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മരണത്തിൽ സമഗ്രമായ അന്വേഷണം തുടരും. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്തുമെന്നും ആർമി സിഐഡി പ്രസ്താവനയിൽ വ്യക്തമാക്കി.
2020 ഏപ്രിലിൽ ടെക്‌സസിലെ കില്ലീനിലെ താവളത്തിൽ നിന്ന് ആർമി സ്‌പെഷ്യലിസ്റ്റ് വനേസ ഗില്ലെനെന്ന 20 കാരിയെ കാണാതായിരുന്നു. പിന്നീട് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. താൻ ലൈംഗീകമായി ഉപദ്രവിക്കപ്പെട്ടെന്ന് സുഹൃത്തുക്കളോട് പറഞ്ഞതിന് ശേഷമാണ് ഇവർ കൊല്ലപ്പെട്ടത്. മറ്റൊരു സൈനികനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ വ്യക്തമാക്കിയിരുന്നു. ഈ സൈനികന്‍ പിന്നീട് ആത്മഹത്യ ചെയ്തു.
English Summary: us soldier found dead after revealing she had to face sexual harassment