ഹൂസ്റ്റണ്‍ ∙ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കടുത്ത ഫാന്‍സിന് കിട്ടിയിരിക്കുന്നത് എട്ടിന്റെ പണിയാണ്. ട്രംപിനോടുള്ള ഇവരുടെ ആരാധന മുതലെടുത്ത് ഇന്റര്‍നെറ്റില്‍ നടന്നത് കോടികളുടെ തട്ടിപ്പാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്രംപ് തോറ്റതിന്റെ വേദനയില്‍ കഴിയുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പു നടന്നത്. അവരില്‍ പലരും ട്രംപ് വീണ്ടും അധികാരത്തിലെത്തുമെന്നും അമേരിക്കയെ മാറ്റിമറിക്കുമെന്ന് സ്വപ്‌നം കാണുന്നവരുമാണ്.
മുന്‍ പ്രസിഡന്റിന്റെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച 'ട്രംപ് ബക്‌സ്' എന്ന വൗച്ചറുകളും ചെക്കുകളും ഇറക്കിയാണ് തട്ടിപ്പ് നടന്നത്. ട്രംപിന്റെ 2024 ബിഡ് മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു സുവര്‍ണ്ണാവസരമാണ് ബക്‌സ് വാങ്ങുന്നതിനലൂടെ ലഭിക്കുന്നതെന്നും അവര്‍ പറയുന്നു. ഇതു വാങ്ങുന്ന അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 'യഥാര്‍ത്ഥ ദേശസ്‌നേഹികള്‍ക്ക്' ഗണ്യമായ ലാഭവും വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍ ബോണ്ടുകള്‍ പണമാക്കാന്‍ ചെന്നപ്പോള്‍ മാത്രമാണ് പലരും തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇത്തരത്തില്‍ ട്രംപ് ബ്ക്‌സ് വാങ്ങിയ ജോണ്‍ അമന്‍ തന്റെ അനുഭവം പങ്കുവച്ചു. ട്രംപ് ബക്‌സിനും മറ്റ് അനുബന്ധ വസ്തുക്കള്‍ക്കുമായി 2,200 ഡോളര്‍ ചെലവഴിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ഈ അഴിമതിയില്‍ വീഴുന്നതിനെക്കുറിച്ച് മറ്റ് ട്രംപ് അനുകൂലികള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടിയാണ് ഇക്കാര്യം താന്‍ ട്വിറ്ററില്‍ കുറിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. ട്രംപിന് ഇക്കാര്യം അറിയാമായിരുന്നോ എന്ന് അദ്ദേഹം സംശയവും പ്രകടിപ്പിച്ചു.
കുംഭകോണത്തില്‍ ഉള്‍പ്പെട്ട കമ്പനികളിലൊന്നായ പാട്രിയറ്റ്‌സ് ഡയനാസ്റ്റിയുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതായി ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ സമ്മതിച്ചു. എന്നാല്‍, പരാതിയെക്കുറിച്ചോ അത് നല്‍കിയ വ്യക്തിയെക്കുറിച്ചോ വ്യക്തമായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
നാണയങ്ങള്‍, ചെക്കുകള്‍, കാര്‍ഡുകള്‍ തുടങ്ങിയ ട്രംപിന് അനുകൂലമായ ചരക്കുകള്‍ വിറ്റും അവയെ പുതുമയുള്ള ഇനങ്ങളായി വിപണനം ചെയ്തുമാണ് തട്ടിപ്പ്. ഈ ഇനങ്ങള്‍ വില്‍ക്കുന്ന വെബ്സൈറ്റുകള്‍ അവ സ്മരണികകളാണെന്നാണ് പറയുന്നത്. അതേസമയം സോഷ്യല്‍ മീഡിയയും പ്രമോഷനല്‍ വിഡിയോകളും ട്രംപിനെ സ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട വലിയ ഗൂഢാലോചന വിശ്വസിക്കുന്ന അദ്ദേഹത്തിന്റെ ആരാധകരെ കബളിപ്പിക്കാനുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു.
ട്രംപ് പുതിയ നാണയ സമ്പ്രദായം അവതരിപ്പിക്കുമ്പോള്‍ ഈ ഉല്‍പ്പന്നങ്ങള്‍ അവരുടെ വാങ്ങല്‍ വിലയേക്കാള്‍ കൂടുതല്‍ മൂല്യമുള്ള നിയമപരമായ ടെന്‍ഡറായി മാറും എന്നാണ് അവകാശപ്പെട്ടിരുന്നത്.
അവരുടെ നിയമസാധുത വർധിപ്പിക്കുന്നതിന്, നിരവധി വ്യാജ അവലോകനങ്ങള്‍ വിവിധ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'SCAM അല്ലെങ്കില്‍ ' LEGIT' പോലുള്ള തലക്കെട്ടുകള്‍ ഉപയോഗിക്കുന്നു. ഇത് സെര്‍ച്ച് എഞ്ചിനിൽ നല്ല ഫലങ്ങള്‍ നല്‍കുന്നു. കൂടാതെ, നൂറുകണക്കിന് യൂ ട്യൂബ് വിഡിയോകള്‍ തട്ടിപ്പിനെ പ്രോത്സാഹിപ്പിക്കുന്നതിനായുണ്ട്. ഇലോണ്‍ മസ്‌കിനെ പോലുള്ള വ്യക്തികള്‍ പദ്ധതിയെ അംഗീകരിക്കുന്നുവെന്ന് ഈ കെട്ടിച്ചമച്ച വിഡിയോകള്‍ പറഞ്ഞു വയ്ക്കുന്നു.
2022 ലെ ഒരു TED ഇവന്റില്‍ ഇലോണ്‍ മസ്‌ക് സംസാരിക്കുന്നതിന്റെ ഒരു വിഡിയോ ക്ലിപ്പ് അദ്ദേഹം ട്രംപ് സര്‍ട്ടിഫിക്കറ്റുകളെ അംഗീകരിക്കുന്നു എന്ന പ്രതീതി നല്‍കുന്ന തരത്തില്‍ ഉള്ളതാണ്.
'ട്രംപ് കോയിന്‍സ്' പോലെ മുന്‍പ് പ്രചരിപ്പിച്ചിരുന്ന തട്ടിപ്പുകളുടെ ചുവടു പിടിച്ചാണ് ഈ തട്ടിപ്പും നടന്നിരിക്കുന്നത്. 2022-ല്‍ ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തില്‍ ഒരു റൊമാനിയന്‍ മാര്‍ക്കറ്റിങ് കമ്പനിയാണ് ട്രംപ് നാണയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വെളിപ്പെടുത്തി. നിര്‍ഭാഗ്യവശാല്‍, അഴിമതിക്കാര്‍ ട്രംപിനെ പിന്തുണയ്ക്കുന്നവരുടെ തീക്ഷ്ണതയും വിശ്വസ്തതയും ചൂഷണം ചെയ്യുന്നത് തുടരുന്നു. സാമ്പത്തിക നേട്ടത്തിനും തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അധികാരത്തില്‍ പുനഃസ്ഥാപിക്കുന്നതിനുമുള്ള സഹായമായാണ് പലരും ഇതില്‍ പങ്കുകൊള്ളുന്നത്.
തട്ടിപ്പുകള്‍ക്കും വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഒരു പ്രജനന കേന്ദ്രമായതിനാല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഏതെങ്കിലും സാമ്പത്തിക ഇടപാടുകളിലോ നിക്ഷേപങ്ങളിലോ ഏര്‍പ്പെടുന്നതിന് മുമ്പ് വശീകരിക്കുന്ന വാഗ്ദാനങ്ങളെ സൂക്ഷിക്കുകയും സമഗ്രമായ ഗവേഷണം നടത്തുകയും ചെയ്യുക.