2024 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: മത്സരിക്കാൻ മൈക്ക് പെൻസും
Mail This Article
വാഷിങ്ടൻ ∙ അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കാൻ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് താത്പര്യം പ്രകടിപ്പിച്ചു. മുൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ സ്ഥാനാർത്ഥിത്വത്തിന് മൈക്ക് പെൻസ് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.
സ്ഥാനാർത്ഥിത്വത്തിന് വേണ്ടിയുള്ള പ്രചാരണ പരിപാടികൾ ഈ മാസം ഏഴിന് മൈക്ക് പെൻസ് ആരംഭിക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാല് വർഷത്തോളം ട്രംപിന്റെ വിശ്വസ്തനായിരുന്നു പെൻസ്. ഇരുവരും തമ്മിലുള്ള ബന്ധം വഷളായത് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം അട്ടിമറിക്കാനായി പാർലമെന്റ് മന്ദിരമായ ക്യാപ്പിറ്റളിൽ നടത്തിയ അക്രമത്തോടെയാണ്. 2021 ജനുവരി 6ന് പ്രസിഡന്റ് ട്രംപിന്റെ അനുയായികളാണ് ക്യാപ്പിറ്റളിൽ ആക്രമം അഴിച്ചുവിട്ടത്.
ജോ ബൈഡൻ സ്ഥാനമേൽക്കുന്നതു തടയാനുള്ള അധികാരം പെൻസ് പ്രയോഗിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. ഈ ആവശ്യം താൻ നിഷേധിച്ചതായി പെൻസ് വെളിപ്പെടുത്തിയിരുന്നു. അതേസമയം, അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (80) നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രസിഡന്റായ ജോ ബൈഡൻ രണ്ടാം വട്ടം ജനവിധി തേടുമ്പോൾ, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു കമല ഹാരിസും (59) ഒപ്പമുണ്ടാവും. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുമെന്നു മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഖ്യാപിച്ചിരുന്നു.
English Summary: US presidential election 2024: Trump's top Republican challengers