ഡാലസ് ∙ അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ സ്മരണകള്‍ പത്തു വര്‍ഷം പിന്നിടുമ്പോഴും സഭ ജനങ്ങളിൽ സജീവമാകുന്നു. നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മര്‍ത്തോമാ ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിക്ക് നൽകിയ ഏറ്റവും വലിയ അംഗീകാരമാണ് പാട്രിക് മരുതുംമൂട്ടിലിനു മാർത്തോമാ സഭ നൽകിയത്. എന്നാല്‍ ആ സ്മരണ നിലനിര്‍ത്തുന്നതിനു നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മര്‍ത്തോമാ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷന്‍ പ്രൊജക്ട് ശൈശവ ദിശയിൽ തന്നെ.

നോര്‍ത്ത് അമേരിക്കാ, യൂറോപ്പ് ഭദ്രാസനം നേറ്റീവ് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്‌ലഹോമ ബ്രോക്കന്‍ ബോയില്‍ സംഘടിപ്പിച്ച വെക്കേഷന്‍ ബൈബിള്‍ സ്കൂളിനുള്ള ക്രമീകരണങ്ങള്‍ക്കായി കൂട്ടുകാരുമൊത്ത് കാറില്‍ യാത്ര ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിലാണ് 2013 ജൂണ്‍ 4ന് പാട്രിക്കിനെ മരണം തട്ടിയെടുത്തത്. 2004 ല്‍ പഠനത്തിനായി അമേരിക്കയിലെത്തി ഇലക്ട്രിക് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ പാട്രിക് ടെക്‌സസ് ഇന്‍സ്ട്രുമെന്റില്‍ ജോലിയില്‍ പ്രവേശിച്ച് അധികം താമസിയാതെയാണ് മരണം.

മലയാളികളായ ചെറിയാന്‍–ജെസി ദമ്പതിമാരുടെ ഏക മകനായ പാട്രിക് പഠനത്തിലും സ്‌പോര്‍ട്‌സിലും ഗിറ്റാര്‍ വായനയിലും അതീവ സമർഥനായിരുന്നു. ക്രൈസ്തവ മൂല്യങ്ങളും, വിശ്വാസങ്ങളും മുറുകെ പിടിക്കുന്നതില്‍ ശ്രദ്ധേയനായിരുന്നു. നിരവധി യുവജനങ്ങളെ സത്യപ്രകാശത്തിലേക്കു നയിക്കുന്നതിനുള്ള പ്രേരകശക്തി കൂടി ആയിരുന്നു പാട്രിക് മരുതുംമൂട്ടില്‍. കോളജ് വിദ്യാഭ്യാസത്തിനിടെ, സീനിയര്‍ ഓറിയന്റേഷന്‍ ടീം മെന്റര്‍, സ്റ്റുഡന്റ് അംബാസഡര്‍, ഗോള്‍ഡന്‍ കി ഹന്നര്‍ സൊസൈറ്റി എന്നീ നിലകളിൽ പ്രവര്‍ത്തനനിരതനായിരുന്നു.

ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകാംഗമായിരുന്ന പാട്രിക് ഡാലസിലെ മാത്രമല്ല, അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ യുവാക്കളെ സംഘടിപ്പിച്ച് ആത്മീയ നേതൃത്വം നല്‍കുന്നതില്‍ മുന്നിലായിരുന്നു. മാര്‍ത്തോമ സഭയ്ക്കുവേണ്ടി പാട്രിക് ചെയ്ത സേവനങ്ങളെ മാനിച്ച് ഉചിതമായ സ്മാരകം നിർമിക്കുമെന്നും അതു പാട്രിക് മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായിരിക്കുമെന്നും 2014 ല്‍ ഭദ്രാസന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ മെത്രാപ്പൊലീത്തായുടെ സാന്നിധ്യത്തില്‍ ഭദ്രാസന എപ്പിസ്‌കോപ്പ പ്രഖ്യാപിച്ചിരുന്നു.
പാട്രിക്കിന്റെ ഒന്നാം ചരമ വാര്‍ഷികദിനമായ 2015 ജൂണ്‍ നാലിന് ഒക്‌ലഹോമ ബ്രോക്കന്‍ ബോയില്‍ പുതിയ കെട്ടിടത്തിന്റെ കൂദാശ നിർവഹിക്കുന്നതിനായിരുന്നു പദ്ധതി തയാറാക്കിയിരുന്നത്. ഇതിന്റെ ചുമതല സൗത്ത് വെസ്റ്റ് റീജനല്‍ ആക്ടിവിറ്റി കമ്മിറ്റിയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. 2,20,000 ഡോളര്‍ ചില വഴിച്ചു രണ്ടു ഘട്ടങ്ങളായി പണിപൂര്‍ത്തികരിക്കാനായിരുന്നു പദ്ധതി.
എന്നാൽ പണി ആരംഭിക്കുവാൻ കഴിഞ്ഞിരുന്നില്ല. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പുതിയ ഭദ്രാസനാധിപനായി ചുമതലയേറ്റ ഐസക്ക് മാര്‍ ഫിലക്‌സിനോസ് 2016 ഓഗസ്റ്റ് 13 ന് നിർമാണത്തിന് തുടക്കം കുറിച്ചു. ഈ കെട്ടിടത്തിന്റെ ആദ്യഘട്ടം ഒരു ലക്ഷത്തിലധികം ഡോളര്‍ ചിലവഴിച്ചു പൂര്‍ത്തിയാക്കിയതിന്റെ കൂദാശാകര്‍മ്മം 2017 ജൂണ്‍ 8 ന് എപ്പിസ്‌കോപ്പാ നിർവഹിച്ചിരുന്നു.

English Summary: North America Europe Marthoma Diocese remembers Patric Maruthummoottil