ഡാലസ്∙ ക്രൈസ്തവ വിശ്വാസത്തിന്‍റെയും, ധാർമികതയുടെയും അടിത്തറയിൽ നിന്നുകൊണ്ട് വരും തലമുറകൾക്ക് ദൈവീക ഉപദേശങ്ങൾ പകർന്നു കൊടുത്തു നല്ല നാളെകളെ സൃഷ്ടിക്കുന്നവർ ആയിരിക്കണം ഇന്നത്തെ വയോധികർ എന്ന് മാർത്തോമ്മാ സഭയിലെ മുതിർന്ന വൈദികൻ റവ. സി. ജോസഫ്.
ഇന്നലെ സെന്റ് പോൾ മാർത്തോമ ചർച്ച്, മുതിർന്ന പൗരന്മാർക്കായി പ്രത്യേകം ക്രമീകരിച്ച വിശുദ്ധ കുർബാന മധ്യേ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയതായിരുന്നു ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മ ചർച്ച് മുൻ വികാരിയായിരുന്ന റവ. സി. ജോസഫ് . മുതിർന്ന തലമുറകളുടെ ആലോചനകളും, ഉപദേശങ്ങളും, യുവജനങ്ങൾ ദൈവവചനം പോലെ ആദരണീയമായ കരുതണമെന്നും. സാധ്യതകൾ അസ്തമിച്ചു എന്ന് കരുതുമ്പോൾ ഉദിച്ചുയരുന്ന സൂര്യനെ പോലെയും, മേഘങ്ങളെയും മഴയേയും തൃണവൽഗണിച്ചുകൊണ്ട് പറന്നുയരുന്ന കഴുകനെപോലെയും, ആയിരിക്കണം വയോധികർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ 10 മണിക്ക് ആരംഭിച്ച വിശുദ്ധ കുർബാനയ്ക്ക് റവ. സി. ജോസഫ് മുഖ്യകാർമികത്വം വഹിച്ചു. സെൻറ് പോൾസ് മാർത്തോമ ചർച്ച് ഇടവക വികാരി ഷൈജു സി. ജോയ് സഹകാർമികൻ ആയിരുന്നു. ഇടവകയിലെ മുതിർന്ന പൗരന്മാർ ആരാധന മധ്യേയുള്ള ഗാനശുശ്രൂഷ കൾക്കും, വേദപുസ്തക വായനകൾക്കും നേതൃത്വം നൽകി. ഇടവകയുടെ വൈസ് പ്രസിഡൻറ് എബ്രഹാം മേപ്പുറത്തു സ്വാഗതവും, ട്രസ്റ്റി വിൻസെൻറ് ജോണിക്കുട്ടി നന്ദിയും അറിയിച്ചു.