പ്രവാസികളെ കാണാൻ വൈകിയെത്തുന്ന മാവേലി

Mail This Article
ഹൂസ്റ്റൺ ∙ വിദേശരാജ്യങ്ങളിൽ മാവേലി പതിവായി വൈകിയെത്തിയിട്ടും ആഘോഷപ്പൊലിമ. ഓണം മലയാളിയുടെ വികാരമാണ്. നാടിന്റെ നന്മയുടെയും പൈതൃകത്തിന്റെയും സാംസ്കാരിക വൈവിധ്യ വഴികളുടെയും ഓർമപ്പെടുത്തൽ. ദേശീയ ഉത്സവമായി കരുതിയ ഓണം ഇന്ന് രാജ്യാന്തര ഉത്സവം. മലയാളി എവിടെയുണ്ടോ അവിടെ പൂക്കളമുണ്ടാകും. വിഭവസമൃദ്ധമായ സദ്യയുണ്ടാകും. തിരുവാതിരയും ഓണപ്പാട്ടും മറ്റു കലാപരിപാടികളും ഉറപ്പ്. തനിനാടൻ വേഷത്തിലേക്കു പ്രവാസി മാറുന്ന ദിനം.

പരമ്പരാഗത വസ്ത്രമായ സെറ്റ് സാരിയിൽ സ്ത്രീകൾ അണിഞ്ഞൊരുങ്ങും. മുണ്ടും ഷർട്ടും ജുബയും പുരുഷന്മാർക്കു കേരളത്തനിമ പകരും.നാട്ടിൽ ഉതൃട്ടാതി വള്ളംകളിയും തൃശൂരിലെ പുലികളിയും കൊട്ടിക്കലാശമായുണ്ടാകും. തലസ്ഥാനത്തെ ഘോഷയാത്രയോടെ ഔദ്യോഗികമായി ഓണാഘോഷം സമാപിക്കും. പിന്നീട് ഓണം ബംബർ നറുക്കെടുപ്പുണ്ടാകും.
എന്നാൽ, പ്രവാസികളുടെ ആഘോഷം പതിവായി വൈകും. ഗൾഫിലും യൂറോപ്യൻ നാടുകളിലും യുഎസിലും മാസാവസാനം വരെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിൽ ഓണപ്പരിപാടികൾ സംഘടിപ്പിക്കും. കഴിഞ്ഞ വാരാന്ത്യത്തിൻ ഒട്ടേറെയിടങ്ങളിൽ ഓണം ആഘോഷിച്ചു.

കേരളത്തിലെ സന്ദർശനം പൂർത്തിയാക്കിയിട്ടും പാതാളത്തിലേക്കു മടങ്ങാൻ മാവേലിയ പ്രവാസികൾ സമ്മതിക്കില്ല. ലോകത്തെവിടെയെല്ലാം വിഭവസമൃദ്ധമായ സദ്യയുണ്ടോ അവിടെയെല്ലാം മലയാളികളെ കാണാനും അനുഗ്രഹിക്കാനും അദ്ദേഹമെത്തും.

തിരക്കേറിയ ജീവിതത്തിനിടെ പ്രവാസികൾക്ക് ഒത്തു കൂടാൻ കിട്ടുന്ന അവസരം. ഹാളിന്റെലഭ്യതയും ജോലി പ്രശ്നവും ഒക്കെ പരിഗണിച്ച് സൗകര്യപ്രദമായ സമയം നിശ്ചയിക്കുന്നതുകൊണ്ടാണ് വൈകി ആഘോഷിക്കുന്നത്. എത്ര വൈകിയാലും ചോരാത്ത ആവേശവും ഒരുമയും ശ്രദ്ധേയം.

∙ ഹൂസ്റ്റണിൽ ഗൃഹാതുരത്വമുയർത്തി ഓണാഘോഷം
ഗൃഹാതുരത്വമുയർത്തി യു എസിലെ മിസൂറി സിറ്റിയിൽ ഉത്സവത്തിമിർപ്പോടെ മലയാളികൾ ഓണം ആഘോഷിച്ചു.സാംസ്കാരിക പൈതൃകത്തിന്‍റെയും കാർഷിക സമൃദ്ധിയുടെയും ഓർമ പുതുക്കി പാർക്ക് എഡ്ജ് നിവാസികളാണു ക്നാനായ കാത്തലിക് സൊസൈറ്റി മിനിഹാളിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചത്.
പൂക്കളവും ഓണപ്പാട്ടും തിരുവാതിരയും ചെണ്ടമേളവും ഘോഷയാത്രയുമായി മാവേലി മന്നനെ പ്രവാസികൾ എതിരേറ്റു.
മുണ്ടും ഷർട്ടുമണിഞ്ഞ പുരുഷന്മാരും സെറ്റ് സാരി ധരിച്ച സ്ത്രീകളും മലയാളത്തനിമ വിളിച്ചോതി. വിഭവസമൃദ്ധമായ സദ്യയോടെ സ്റ്റീഫൻ ലൂക്കോസ് എരുമേലിക്കരയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ഹൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്‍റ് തോമസ് ചെറുകര ഉദ്ഘാടനം ചെയ്തു.
മാവേലിയായി വേഷമിട്ട ജയിംസ് അമ്പാട്ട് ഓണസന്ദേശമേകി. തനിമാ സ്റ്റീഫനും ചിത്രയും എം സിയായിരുന്നു.ഒട്ടേറെപ്പേർ സന്നിഹിതരായിരുന്നു.പങ്കെടുത്തത്തവരിൽ നിന്നു രണ്ടു ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഒരോ കുടുംബത്തിന്‍റെയും ഫോട്ടോ പകർത്തലോടെയാണു മലയാളികളുടെ ഒത്തൊരുമയുടെ അടയാളമായ ആഘോഷം സമാപിച്ചത്.