മഴ കുറഞ്ഞു; ന്യൂയോർക്ക് ശാന്തമാകുന്നു, ജാഗ്രത തുടരും

Mail This Article
ന്യൂയോർക്ക് ∙ വെള്ളിയാഴ്ച ന്യൂയോർക്ക് നഗരത്തിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ജാഗ്രത തുടരുന്നു. മഴയെ തുടർന്നുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം കാരണം പല സബ്‌വേ ലൈനുകളും അടച്ചുപൂട്ടി. സെപ്റ്റംബർ മാസത്തിൽ ന്യൂയോർക്കിലെ ശരാശരി മഴ 4.3 ഇഞ്ചായിരുന്നു. അതേസമയം, ഇതിനെ മറികടക്കുന്ന വിധത്തിലാണ് ഇത്തവണത്തെ മഴയെന്നാണ് വിവരം. ഇതോടെ ന്യൂയോർക്ക് സിറ്റിയിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണെന്നാണ് വിവരം.




‘‘പ്രളയം എന്ന് പറയുമ്പോൾ കേരളത്തിലെ പോലെയല്ല ഇവിടെ. ഇന്നലെയൊക്കെ ഭയങ്കര മഴയായിരുന്നു. ഇവിടെയൊന്നും ഇങ്ങനെ വെള്ളം കയറാറില്ല, അതാണ് പെട്ടെന്ന് ജാഗ്രത നിർദേശം വരുന്നത്. ഇപ്പോൾ സ്ഥിതിഗതികൾ പഴയതുപോലെ ആകുന്നുണ്ട്. മഴയും നന്നേ കുറഞ്ഞു. പേടിക്കാനും മാത്രം ഒന്നുമില്ല ’’ – മലയാളിയും 27 വർഷമായി ന്യൂയോർക്കിൽ താമസിക്കുന്ന ഫെഡറൽ ഗവൺമെന്റ് ഉദ്യോഗസ്ഥനായ താജ് മാത്യു മനോരമ ഓൺലൈനോട് പറഞ്ഞു.





അതേസമയം, റോഡുകൾ സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ വീടിനുള്ളിൽ തന്നെ തുടരണമെന്ന് മേയർ എറിക് ആഡംസ് വ്യക്തമാക്കി. നഗരത്തിലെ പല സബ്‌വേകളും തെരുവുകളും ഹൈവേകളും വെള്ളത്തിനടിയിലായി. നഗരത്തിന്റെ ചില ഭാഗങ്ങളിൽ 20 സെന്റീമീറ്റർ വരെ മഴ പെയ്തു,
ബാർക്ലേസ് സെന്റർ പോലുള്ള പ്രധാന കേന്ദ്രങ്ങളിൽ പോലും സേവനം നിർത്തിവച്ചു. മുന്നറിയിപ്പുകളോടെ ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. പൊതുവിദ്യാലയങ്ങളിലെ മൊത്തത്തിലുള്ള ഹാജർ നിരക്ക് ഏകദേശം 77 ശതമാനമായി കുറഞ്ഞു. ഈ ആഴ്ച ആദ്യം ഇത് 90 ശതമാനത്തിനടുത്തായിരുന്നു. പ്രത്യേകിച്ച് ബ്രൂക്ലിനിൽ ഉടനീളമുള്ള നിരവധി സ്‌കൂളുകളിൽ 10ൽ 4 കുട്ടികളും ഹാജരായില്ല.
.English Summary: New York Floods 2023: State of emergency has been declared in New York City