ബൈഡന് പകരം മിഷേൽ വരണം; സർവേ ഫലങ്ങളിൽ പ്രസിഡന്റിന് തിരിച്ചടി

Mail This Article
ഹൂസ്റ്റൺ∙ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ മുഖ്യചർച്ചാ വിഷയമായി പ്രസിഡന്‍റ് ജോ ബൈഡന്‍റെ (81) പ്രായം മാറുന്നു. യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി മൂന്നു വയസ്സ് മാത്രമാമേ ബൈഡന് പ്രായവ്യത്യാസമുള്ളൂ. എങ്കിലും ബൈഡന്‍റെ തുടര്‍ച്ചയായ അബദ്ധങ്ങൾ കാരണമാണ് പ്രായം ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഇപ്പോഴിതാ ബൈഡന് പകരം ഡെമോക്രാറ്റ് പ്രതിനിധിയായി വരണ്ടേതെന്ന നിലയിലേക്ക് ചര്‍ച്ചകള്‍ വഴി മാറുകയാണ്.
പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാർഥിയായി പ്രസിഡന്‍റ് ജോ ബൈഡന് പകരം മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ എത്തണമെന്നാണ് അടുത്തിടെ പുറത്തുവന്ന സര്‍വേ പറയുന്നു. റാസ്മുസെന്‍ റിപ്പോര്‍ട്ട്‌സ് വോട്ടെടുപ്പില്‍ വോട്ട് ചെയ്ത ഡെമോക്രാറ്റുകളില്‍ പകുതിയോളം പേര്‍ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ബൈഡന് പുറമേ മറ്റൊരാളുടെ പേരു കൂടി നിര്‍ദേശിച്ചത് ശ്രദ്ധേയമായി.
വോട്ടെടുപ്പില്‍ പങ്കെടുത്ത 48% ഡെമോക്രാറ്റുകളും പാര്‍ട്ടി 'നവംബറിലെ തിരഞ്ഞെടുപ്പിന് മുൻപ് ജോ ബൈഡന് പകരം മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തുന്നത് അംഗീകരിക്കുന്നതായി പറഞ്ഞു. 38% പേര്‍ ഈ നീക്കത്തോട് വിയോജിച്ചു.
ബൈഡന് പകരം സ്ഥാനാര്‍ഥിയായി മിഷേല്‍ ഒബാമയ്ക്ക് വരുന്നതിനെ അനുകൂലിച്ച് 20 ശതമാനം വോട്ടുകള്‍ ലഭിച്ചതും ശ്രദ്ധേയമായി. വൈസ് പ്രസിഡന്‍റ് കമല ഹാരിസ്, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍, കലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം, മിഷിഗൻ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍ എന്നിവരാണ് പിന്തുണ ലഭിച്ച മറ്റ് മത്സരാര്‍ത്ഥികള്‍. കമല ഹാരിസിന് 15 ശതമാനത്തോളം വോട്ട് ലഭിച്ചപ്പോള്‍ 12 ശതമാനം പേര്‍ ഹിലരി ക്ലിന്‍റണും ട്രംപും തമ്മിലുള്ള മത്സരത്തെ അനുകൂലിച്ചു.
2024 ലെ യുഎസ് തിരഞ്ഞെടുപ്പ് മത്സരം മുന്‍കൂട്ടി പ്രവചിക്കപ്പെട്ടതാണ്. ജോ ബൈഡനും ഡോണൾഡ് ട്രംപും തമ്മിൽ വീണ്ടും മത്സരം ഏറെക്കുറേ ഉറപ്പാണ്. പ്രായം അനുകൂലമല്ലെന്ന സർവേ ഫലങ്ങൾ വന്നിട്ടും, ഏറ്റവുംയോഗ്യനായ സ്ഥാനാർഥി താനാണെന്ന് ബൈഡന്‍ ഉറപ്പിച്ചു പറയുന്നു.അതേസമയം, തിരഞ്ഞെടുപ്പിന് മുമ്പ് ക്രിമിനല്‍ കുറ്റം ചുമത്തിയാലും താന്‍ മത്സരിക്കുമെന്ന് ട്രംപ് തറപ്പിച്ചുപറയുന്നു. തെളിയിക്കപ്പെട്ടാല്‍ പതിറ്റാണ്ടുകള്‍ ജയില്‍വാസം അനുഭവിക്കേണ്ടി വരുന്ന കൂറ്റാരോപണങ്ങളാണ് ട്രംപ് നേരിടുന്നത്.