ഇസ്രയേലിലേക്കുള്ള യുഎസ് നിർമിത ആയുധങ്ങളുടെ കയറ്റുമതി തടഞ്ഞ് ബൈഡന്‍ ഭരണകൂടം

Mail This Article
ഹൂസ്റ്റണ്‍ ∙ ഇസ്രയേലുമായുള്ള യുഎസ് ബന്ധം വഷളാവുകയാണോ? ഇസ്രയേലിനുള്ള സഹായം യുഎസ് സാവധാനം നിര്‍ത്തുകയാണോ? ഇസ്രയേലിലേക്കുള്ള യുഎസ് നിർമിത ആയുധങ്ങളുടെ കയറ്റുമതി ബൈഡന്‍ ഭരണകൂടം തടഞ്ഞതോടയാണ് ഇത്തരത്തിലുള്ള ചര്‍ച്ച ഉയര്‍ന്നത്. രണ്ട് ഇസ്രായേലി ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഇതോടെ യുഎസും ഇസ്രയേലും തമ്മില്‍ അകലുകയാണന്ന അഭ്യൂഹം പരന്നത്.
ഒക്ടോബര്‍ 7 ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഇസ്രായേല്‍ സൈന്യത്തിന് വേണ്ടിയുള്ള ആയുധ കയറ്റുമതി യുഎസ് നിര്‍ത്തുന്നത്. വിഷയം ഇസ്രായേലിന് ഗുരുതരമായ ആശങ്കകളാണ് ഉയര്‍ത്തുന്നത്. ഇതേതുടര്‍ന്ന് കയറ്റുമതി എന്തിനാണ് തടഞ്ഞതെന്ന് മനസിലാക്കാന്‍ ഉദ്യോഗസ്ഥരെ ഇസ്രയേല്‍ യുഎസിലേക്ക് അയക്കുകയും ചെയ്തു.
ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനെ എതിര്‍ക്കുന്ന അമേരിക്കക്കാര്‍ക്കിടയില്‍ പ്രസിഡന്റ് ബൈഡന്‍ രൂക്ഷമായ വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് ആയുധം നല്‍കുന്നത് തടഞ്ഞതെന്നതാണ് ശ്രദ്ധേയം. നിയമങ്ങള്‍ക്കനുസൃതമായാണ് ഗാസയില്‍ യുഎസ് നിര്‍മ്മിത ആയുധങ്ങള്‍ ഇസ്രായേല്‍ പ്രതിരോധ സേന ഉപയോഗിക്കുന്നതെന്ന് ഉറപ്പ് നല്‍കാന്‍ ഫെബ്രുവരിയില്‍ ഭരണകൂടം ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ചില്‍ ഇസ്രയേല്‍ ഔദ്യോഗികമായി കത്ത് നല്‍കി.
ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി കഴിഞ്ഞ ആഴ്ച നിര്‍ത്തിവച്ചതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയെങ്കിലും വൈറ്റ് ഹൗസ് പ്രതികരിക്കാന്‍ വിസമ്മതിച്ചു. പെന്റഗണും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫിസും ചോദ്യങ്ങളോട് ഉടനടി പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമായി. പലസ്തീനികള്‍ അഭയം പ്രാപിച്ച തെക്കന്‍ ഗാസ നഗരമായ റഫയെ ഇസ്രായേല്‍ ആക്രമിക്കുമെന്ന് ബൈഡന്‍ ഭരണകൂടം വളരെയധികം ആശങ്കാകുലരാണ്. ഇതാണ് യുഎസ് നടപടിക്ക് കാരണമായി വിലയിരുത്തുന്നത്.