ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ആരെ തിരഞ്ഞെടുക്കും; ഊഹാപോഹങ്ങൾ തുടരുന്നു

Mail This Article
വാഷിങ്ടൻ ∙ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ആരെ തിരഞ്ഞെടുക്കും എന്ന കാര്യത്തിൽ ഊഹാപോഹങ്ങൾ തുടരുകയാണ്. ഫ്ലോറിഡ സെനറ്റർ മാർക്കോ റുബിയോയുടെ പേര് നില നിൽക്കുന്നുണ്ടെങ്കിലും ട്രംപും റുബിയോയും ഒരേ സംസ്ഥാനക്കാരാണ് എന്ന വാദം ഒരു വിലങ്ങു തടിയാണ്. മുൻ യുഎസ് അംബാസിഡർ നിക്കി ഹെയിലിയും ഇപ്പോൾ ഒഴിവായിരിക്കുകയാണ്. തനിക്കു താല്പര്യം ഇല്ല എന്ന ഹെയിലിയുടെ മുൻ പ്രസ്താവനയ് ക്കൊപ്പം ട്രംപ് താൻ അവരെ പരിഗണിക്കുന്നില്ല എന്ന് തുറന്നു പറയുകയും ചെയ്തു. ഇപ്പോൾ ഇന്ത്യൻ വംശജനും വ്യവസായ പ്രമുഖനുമായ വിവേക് രാമസ്വാമിയുടെ പേര് വീണ്ടും ഉയർന്നു വന്നിരിക്കുകയാണ്. വിവാദങ്ങളിൽ നിന്നകന്നു കഴിയുന്ന രാമസ്വാമി ഒരു 'വിവേക' പൂർണമായ തിരഞ്ഞെടുപ്പ് ആയിരിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
നിക്കിയെ അമേരിക്ക ഗ്രേറ്റ് എഗൈൻ (മാഗാ) എന്ന പ്രസ്ഥാനത്തിലെ പലരും പിന്തുണയ്ക്കുന്നില്ല. നിക്കി ട്രംപിന്റെ ടിക്കറ്റിൽ വന്നാൽ ട്രംപിന് വോട്ടുകൾ കുറയും എന്നിവർ പരസ്യമായി പറയുന്നുണ്ട്. രാമസ്വാമിക്കൊപ്പം കേൾക്കുന്ന പേരുകളിൽ ഇപ്പോഴും റുബിയോയും സെനറ്റർമാരായ ജെ ഡി വാൻസും ടിം സ്കോട്ടും ഉണ്ട്. ഒപ്പം സൗത്ത്, നോർത്ത് ഡകോട്ട ഗവർണർമാരായ ക്രിസ്റ്റി നോമും, ഡഗ് ബർഗവും ഉണ്ട്. ഇപ്പോൾ ഷോർട് ലിസ്റ്റിൽ ഉള്ള പേരുകളിൽ ട്രംപ് ആരോട് താല്പര്യം കാട്ടും എന്നതാണ് ഇപ്പോഴത്തെ മില്യൻ ഡോളർ ചോദ്യം.