ബൈഡന് സൂര്യപ്രകാശം അലര്‍ജിയെന്ന് റിപ്പോർട്ട്

Mail This Article
ഹൂസ്റ്റണ്‍ ∙ വയസ്സനെന്നു വിളിക്കുന്നവരുടെ നാവ് അടപ്പിക്കാനാണ് ഡൊണാള്‍ഡ് ട്രംപുമായി സംവാദത്തിന് ഇറങ്ങിയത്. ഇപ്പോള്‍ വൃദ്ധന്‍ എന്ന വിളിക്കുന്നതിനു പുറമേ രോഗിയെന്ന വിളിയും കേള്‍ക്കേണ്ട ഗതികേടിലായി പാവം ജോ ബൈഡന്‍. തിരഞ്ഞെടുപ്പ് അടുക്കും തോറും യുഎസില്‍ ഇപ്പോള്‍ ബൈഡന്റെ നില പരുങ്ങലിലായിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ സ്ഥാനാര്‍ഥി മാറ്റത്തിനായുള്ള മുറവിളി ഉയര്‍ന്നു തുടങ്ങിയിരിക്കുകയാണ്. ഒപ്പം ബൈഡന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ശക്തമായിരിക്കുകയാണ്.
അങ്ങനെയാണ് പുതിയൊരു റിപ്പോര്‍ട്ട് ചര്‍ച്ചയായിരിക്കുന്നത്. ആറ് മണിക്കൂര്‍ പകല്‍ വെളിച്ചത്തില്‍ പുറത്ത് പ്രവര്‍ത്തിക്കാന്‍ ജോ ബൈഡന് ബുദ്ധിമുട്ടുണ്ടെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. 81 വയസ്സുകാരനായ പ്രസിഡന്റ്, പൊതുപരിപാടികളില്‍ തുടര്‍ച്ചയായ അമളിക്കും അശ്രദ്ധയ്ക്കും പേരുകേട്ടതാണ്. അതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വരുന്നതെന്നാണ് ശ്രദ്ധേയം.
പ്രസിഡന്റിന്റെ ദുരന്തമായ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് പ്രകടനം ന്യായീകരിക്കാനുള്ള പുതിയ തന്ത്രമായി ഈ രോഗാവസ്ഥയെ ചിലര്‍ വിലയിരുത്തുന്നുണ്ട്. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ അല്ലെങ്കില്‍ യാത്ര ചെയ്യുമ്പോഴോ അദ്ദേഹത്തിന് അസ്വസ്ഥതയും ക്ഷീണവും അനുഭവപ്പെടാറുണ്ട് എന്നാണ് വൈറ്റ് ഹൗസിലെ സഹായികളെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജൂണ്‍ 27 ന് ഡൊണാള്‍ഡ് ട്രംപിനെതിരെ ബൈഡന്‍ നടത്തിയ സംവാദം ദുരന്തമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. വിവിധ അവസരങ്ങളില്‍, കമാന്‍ഡര്‍ ഇന്‍ ചീഫ് പതറിപ്പോയതായി വിലയിരുത്തി. അദ്ദേഹത്തിന്റെ കണ്ഠം ഇടറി, മറുപടി ഇല്ലാതെ മരവിച്ചു നിന്നു, ശൂന്യതയിലേക്ക് കണ്ണുപായിച്ച് നിര്‍നിമേഷനായി നിന്നു. ഇതെല്ലാം ബൈഡന്റെ കാര്യപ്രാപ്തി എത്രമാത്രം ഉണ്ടാകുമെന്ന സംശയം ഉയര്‍ത്തി.
ബൈഡന്റെ റലെ റാലി ഡിബേറ്റിനേക്കാള്‍ മെച്ചം
രാത്രി വൈകിയുള്ള പ്രകടനം ബൈഡന്‍ എത്രത്തോളം അനുയോജ്യനാണ് എന്നതിനെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. അതേസമയം പിറ്റേന്ന് ഉച്ചകഴിഞ്ഞ് നോര്‍ത്ത് കരോലിനയിലെ റലെയിലെ റാലിയില്‍ നടന്ന അദ്ദേഹത്തിന്റെ പോസ്റ്റ് ഡിബേറ്റ് പ്രസംഗം കൂടുതല്‍ വ്യക്തവും കൂടുതല്‍ ഊര്‍ജ്ജസ്വലവുമായിരുന്നു.
'ഞാന്‍ പഴയതുപോലെ വേഗത്തില്‍ നടക്കുന്നില്ല. ഞാന്‍ പഴയതുപോലെ സുഗമമായി സംസാരിക്കുന്നില്ല. ഞാന്‍ പഴയതുപോലെ നന്നായി ഡിബേറ്റില്‍ പങ്കെടുക്കാറില്ല. എന്നാല്‍ എനിക്കറിയാവുന്നത് എനിക്കറിയാം: സത്യം എങ്ങനെ പറയണമെന്ന് എനിക്കറിയാം. ശരിയും തെറ്റും എനിക്കറിയാം. ഈ ജോലി എങ്ങനെ ചെയ്യണമെന്ന് എനിക്കറിയാം, കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന് എനിക്കറിയാം.' - ചര്‍ച്ച ചെയ്യാറില്ല.' ഉച്ചയ്ക്ക് ശേഷം ആഹ്ലാദഭരിതരായ ജനക്കൂട്ടത്തോട് ബൈഡന്‍ പറഞ്ഞു.
മത്സരത്തില്‍ നിന്ന് പുറത്താക്കണമെന്നുള്ള മുറവിളി ശക്തമാകുന്നതിനിടെ തിരിച്ചുവരുമെന്ന ഉറച്ച പ്രഖ്യാപനമാണ് ബൈഡന്‍ നടത്തുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അദ്ദേഹം തന്റെ പോരാട്ടം തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ഡൊണാള്‍ഡ് ട്രംപിനെതിരായ രണ്ടാമത്തെ സംവാദത്തിനായി വേദിയിലേക്ക് മടങ്ങിയെത്തുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.
അടുത്തിടെ ബൈഡന്‍ ഭാര്യയും മക്കളും പേരക്കുട്ടികളും ഉള്‍പ്പെടെയുള്ള കുടുംബത്തോടൊപ്പം ക്യാംപ് ഡേവിഡ് സന്ദര്‍ശിച്ചിരുന്നു. അവിടെയുള്ളവര്‍ പ്രസിഡന്റിനോട് സ്ഥാനത്തു തുടരണമെന്ന് അഭ്യര്‍ഥിച്ചതായാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ബൈഡന്റെ ബന്ധുക്കളും കുടുംബവും അദ്ദേഹത്തിന്റെ സംവാദത്തിലെ പ്രകടനം വിനാശകരമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം പ്രസിഡന്റാകാന്‍ യോഗ്യനാണെന്ന് വിശ്വസിക്കുന്നവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.