അശരണരെ അവഗണിക്കുന്നവർ സ്വർഗരാജ്യത്തിന്റെ താക്കോൽ നഷ്ടപ്പെടുത്തുന്നു: സഖറിയാസ് മോർ ഫിലോക്സിനോസ് മെത്രാപ്പൊലീത്ത
Mail This Article
ഡാലസ് ∙ സമൂഹത്തിൽ അശരണരെയും, ചെറിയവരെന്നു നമുക്ക് തോന്നുന്നവരെയും അവഗണികുന്നവർ സ്വർഗ്ഗരാജ്യകവാടത്തിലൂടെ അകത്തു പ്രവേശിക്കുന്നതിനുള്ള താക്കോൽ നഷ്ടപ്പെടുത്തുകയാണെന്ന് മലങ്കര യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മോർ ഫിലോക്സിനോസ് മെത്രാപ്പൊലീത്ത ഉദ്ബോധിപ്പിച്ചു.
ഡാലസ് സെൻറ് പോൾസ് മാർത്തോമ്മാ ചർച്ച് വാർഷിക ത്രിദിന കൺവെൻഷന്റെ പ്രഥമ ദിനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു തിരുമേനി. സ്വർഗ്ഗവും നരകവും മനുഷ്യൻ തന്നെ സൃഷ്ടിക്കുന്നതാണെന്നും രണ്ടും തമ്മിലുള്ള ദൂരം തീരെ കുറവാണെന്നും, സ്വർഗ്ഗത്തിനും നരകത്തിനും മധ്യേയുള്ള അഗാധ ഗർത്തം എപ്പോൾ ദൈവീക വചനങ്ങൾക്കു വിധേയമായി പൂർണമായും നികത്തുവാൻ കഴിയുമോ അപ്പോൾ മാത്രമേ സ്വർഗ്ഗത്തിലേക് എളുപ്പത്തിൽ എത്തിചേരുവൻ സാധിക്കുകയുള്ളൂവെന്നും അബ്രഹാമിന്റെയും ലാസറിന്റെയും ഉപമയെ ചൂണ്ടിക്കാട്ടി തിരുമേനി ഒർമ്മിപ്പിച്ചു.
സൃഷ്ടാവിനെ കണ്ടെത്തുന്നതിന് സൃഷ്ടിയിലൂടെ ശ്രമിച്ച മൂന്ന് രാജാക്കന്മാരുടെ ജീവിതത്തിൽ ഉണ്ടായ പരാജയവും, ദൈവീക ദൂതന്മാരുടെ സന്ദേശത്തിനു കാതോർത്ത് അത് പൂർണമായി അനുസരിച്ച സാധാരണക്കാരായ ആട്ടിടയന്മാർ കർത്താവിനെ കണ്ടെത്തി നമസ്കരിക്കുവാൻ കഴിഞ്ഞു എന്നുള്ള രണ്ടു സംഭവങ്ങളും കോർത്തിണക്കി മാനുഷീക കഴിവുകളെയല്ല ദൈവീക കല്പനകളെ ആശ്രയികുകയും. ഉപാധികളില്ലാതെ മറ്റുള്ളവരെ സ്നേഹിക്കുവാൻ കഴിയുകുകയും ചെയ്യുമ്പോൾ മാത്രമേ സ്വർഗ്ഗരാജ്യം നമുക്ക് അവകാശപ്പെടുവാൻ കഴിയുകയുള്ളൂവെന്നും തിരുമേനി കൂട്ടിച്ചേർത്തു.
സെൻറ് പോൾസ് മാർത്തോമ്മാ ചർച്ച്, ഗായകസംഘത്തിന്റെ ഗാനാലാപനത്തോടെ ആരംഭിച്ച സുവിശേഷ യോഗത്തിൽ ഇടവക സികാരി റവ ഷൈജു സി ജോയ് ആമുഖ പ്രസംഗം നടത്തുകയും അഭിവന്ദ്യ തിരുമേനിയെ വചന ശുശ്രുഷക്കായി ക്ഷണിക്കുകയും ചെയ്തു. പ്രാരംഭ പ്രാർത്ഥനയ്ക്കു റവ ഷൈജു അച്ചനും മധ്യസ്ഥ പ്രാർത്ഥനയ്ക്കു ജോൺ തോമസും നേത്ര്വത്വം നൽകി നിശ്ചയിക്കപ്പെട്ട പാഠഭാഗം സൂസൻ കുരിയൻ വായിച്ചു.
നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരവും, സഭാ വ്യത്യാസമെന്യേ ഡാളസ് ഫോട്ടവര്ത്തു മെട്രോ പ്ലെക്സിൽ നിന്നും നിരവധി പേർ കൺവെൻഷനിൽ പങ്കെടുത്തിരുന്നു ജൂലൈ 27 ശനിയാഴ്ച വൈകീട്ട് 6:30 നു നടക്കുന്ന സുവിശേഷ യോഗത്തിലും അഭിവന്ദ്യ തിരുമേനി വചന ശുശ്രുഷ നിർവഹിക്കും. റവ. സ്കറിയ എബ്രഹാം ശനിയാഴ്ച രാവിലെ 10:00 നും ഞായറാഴ്ച രാവിലെ 9.30-നും വിശുദ്ധ കുർബാനക്കു മുഖ്യ കാർമീകത്വം വഹിക്കും. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം 36-മത് ഇടവക ദിന ആഘോഷവും നടക്കും. എല്ലാവരെയും ക്ഷണിക്കുന്നതായി റവ. ഷൈജു സി ജോയ് അറിയിച്ചു. എം എം വർഗീസ് സമാപന പ്രാർഥന നടത്തി.