പി.പി. ചെറിയാന്‍റെ സപ്തതി ആഘോഷം ഡാലസിൽ സംഘടിപ്പിച്ചു

Mail This Article
ഡാലസ് ∙ മാധ്യമപ്രവർത്തകനും സാഹിത്യകാരനും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ പി.പി. ചെറിയാന്‍റെ സപ്തതി ആഘോഷം ഡാലസിൽ നടന്നു. പി.പി. ചെറിയാന്‍റെ സപ്തതി ആഘോഷം ഡി മലയാളി കൂട്ടായ്മയും സാമൂഹ്യ-സാംസ്കാരിക മേഖലയിലെ പ്രവർത്തകരും സംയുക്തമായിട്ടാണ് സംഘടിപ്പിച്ചത്. പ്രസ്തുത പരിപാടിക്ക് മാറ്റുകൂട്ടുവാൻ പ്രശസ്ത ഗായകൻ വിൽ സ്വരാജിന്‍റെ ഗാനങ്ങളും ഉണ്ടായിരുന്നു.
തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ പുലിക്കോട്ടിൽ പാവു, അച്ചാമ്മ ദമ്പതികളുടെ ഇളയ മകനായി 1954 നവംബറിൽ ജനിച്ച പി.പി. ചെറിയാൻ സെന്‍റ് തോമസ് കോളജിൽ പ്രീഡിഗ്രിയും ശ്രീ കേരളവർമ്മ കോളജിൽ നിന്നും ഡിഗ്രി (ഫിസിക്സ്) പാസായതിനുശേഷം ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ നിന്ന് 1981-ൽ റേഡിയോളജിയിൽ ബിരുദം നേടി. തുടർന്ന് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമല ക്യാൻസർ സെന്റർ മെഡിക്കൽ കോളജ്, തൃശൂർ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ റേഡിയോളജിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.

പഠനകാലഘട്ടത്തിൽ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനത്തിലും യുവജനപ്രസ്ഥാനത്തിലും സജീവ സാന്നിധ്യമായിരുന്നു. തൃശൂർ ജില്ലാ പ്രസിഡന്‍റ് (കെ.എസ്.യു), കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജില്ലാ കമ്മിറ്റിയംഗം, കോൺഗ്രസ് (ഐ) യുടെ വിവിധ കർമ്മമണ്ഡലങ്ങളിലും പ്രവർത്തിച്ചു. കോൺഗ്രസ് പ്രവർത്തകനായ ചെറിയാൻ ഒല്ലൂക്കര പഞ്ചായത്തിലേക്ക് മത്സരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കേരള ലാബ് ആൻഡ് എക്സ്റേ ടെക്നീഷ്യൻ സംഘടനയുടെ കേരള സംസ്ഥാന പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. 1995-ൽ അമേരിക്കയിലേക്ക് വന്ന ചെറിയാൻ, കേരള അസോസിയേഷൻ ട്രഷററായും, സെക്രട്ടറിയായും, ലൈബ്രേറിയനായും പ്രവർത്തിച്ചു.
കൂടാതെ കേരള ലിറ്റററി സൊസൈറ്റിയുടെ ട്രഷററായും സെക്രട്ടറിയായും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഡി മലയാളി കൂട്ടായ്മയുടെ സ്ഥാപകരിൽ ഒരാളാണ്. ശാലോം മാർത്തോമ്മാ സഭയുടെ അസംബ്ലി മെമ്പറായും, സെന്‍റ് പോൾ മാർത്തോമ്മാ സഭയുടെ അസംബ്ലി മെമ്പറായും, ആത്മായ ശുശ്രൂഷകനായും സേവനമനുഷ്ഠിക്കുന്നു.

നിലവിൽ പി.പി. കിൻ റെഡ് ഹോസ്പിറ്റലിൽ റേഡിയോളജിസ്റ്റായും പ്രവർത്തിക്കുകയാണ്. കഴിഞ്ഞ 25 വർഷമായി മാധ്യമ രംഗത്ത് സജീവമാണ്. ഭാര്യ ഓമന ചെറിയാൻ. മക്കൾ: കേസിയ, കേരൻ, കെവിൻ, തുടങ്ങിയവരോടൊപ്പം ചെറിയാൻ ഡാലസിലാണ് താമസിക്കുന്നത്.
