ജനപ്രീതി ഇടിഞ്ഞു; രാജി പ്രഖ്യാപിച്ച് ട്രൂഡോ: പുതിയ നേതാവിനെ തിരഞ്ഞെടുക്കുംവരെ പ്രധാനമന്ത്രിയായി തുടരും
Mail This Article
ഓട്ടവ ∙ സ്വന്തം പാർട്ടി എംപിമാരുടെ സമ്മർദം ശക്തമായതോടെ, രാജിവയ്ക്കാൻ തയാറാണെന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (53) പ്രഖ്യാപിച്ചു. ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനം ഒഴിയുമെന്നു വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ച ട്രൂഡോ, പുതിയ നേതാവിനെ തിരഞ്ഞെടുക്കും വരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരുമെന്നും വ്യക്തമാക്കി.
പാർട്ടിയിലെ എതിർപ്പുകൾ മൂലം വരുന്ന തിരഞ്ഞെടുപ്പിൽ നേതൃസ്ഥാനത്തുണ്ടാവില്ലെന്നു ട്രൂഡോ പറഞ്ഞു. പുതിയ നേതാവിനെ തീരുമാനിച്ചശേഷം മാർച്ച് 24ന് ആണ് ഇനി പാർലമെന്റ് ചേരുക.
2013 മുതൽ പാർട്ടി മേധാവിയാണ്. 2015 നവംബറിലാണു പ്രധാനമന്ത്രിയായത്. ജനപ്രീതി കുത്തനെ ഇടിഞ്ഞതോടെ കഴിഞ്ഞ കുറെ മാസങ്ങളായി ട്രൂഡോ ഒഴിയണമെന്ന ആവശ്യം പാർട്ടിക്കകത്തും പുറത്തും ശക്തമായിരുന്നു. പാർട്ടി ദേശീയ എക്സിക്യൂട്ടീവാണു പുതിയ നേതാവിനെ തിരഞ്ഞെടുക്കേണ്ടത്. 2 തിരഞ്ഞെടുപ്പുകളിൽ ജയിച്ച് 9 വർഷം തുടർച്ചയായി അധികാരത്തിൽ തുടർന്ന ട്രൂഡോ കാനഡയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം പ്രധാനമന്ത്രിയായിരുന്നയാളാണ്.
വിലക്കയറ്റം തടയാനും പാർപ്പിടക്ഷാമം പരിഹരിക്കാനും കഴിയാതായതോടെ 2 വർഷത്തിനിടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. സ്ഥിതി മെച്ചപ്പെടുത്താനുള്ള ട്രൂഡോയുടെ ശ്രമങ്ങൾ ഒന്നും വിജയിച്ചുമില്ല. ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി വൻവിജയം നേടുമെന്നാണു അഭിപ്രായ സർവേകളിലെ പ്രവചനം.