ലോകത്തെ ഏറ്റവും തിരക്കേറിയ വ്യോമപാതയിൽ കൂട്ടിയിടി, 30 സെക്കൻഡ് മുൻപ് മുന്നറിയിപ്പ്; കൊല്ലപ്പെട്ടത് 67 പേർ

Mail This Article
വാഷിങ്ടൻ ∙ യുഎസിൽ യാത്രാവിമാനവും സേനാ ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം വ്യക്തമല്ല. വിമാനം 400 അടി ഉയരത്തിലായിരുന്നു. കൂട്ടിയിടിക്കു 30 സെക്കൻഡ് മുൻപ് എയർ ട്രാഫിക് കൺട്രോളർ ഹെലികോപ്റ്ററിനു മുന്നറിയിപ്പു നൽകിയെങ്കിലും ഫലമുണ്ടായില്ല. വാഷിങ്ടൻ നഗരത്തിലൂടെ ഒഴുകുന്ന പൊട്ടോമാക് നദിയിൽ 1982 ൽ എയർ ഫ്ലോറിഡ വിമാനം തകർന്നുവീണ് 74 പേർ കൊല്ലപ്പെട്ടിരുന്നു.
വ്യോമദുരന്തം: യുഎസിൽ വാഷിങ്ടനു സമീപം ആകാശത്ത് കൂട്ടിയിടി: 67 മരണം
വാഷിങ്ടൻ ∙ അമേരിക്കൻ എയർലൈൻസിന്റെ ആഭ്യന്തര യാത്രാവിമാനവും യുഎസ് സേനാ ഹെലികോപ്റ്ററും ആകാശത്ത് കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകിട്ട് കാൻസസിലെ വിചിതയിൽനിന്നു പുറപ്പെട്ട വിമാനം പ്രാദേശികസമയം രാത്രി ഒൻപതോടെ റീഗൻ വാഷിങ്ടൻ വിമാനത്താവളത്തിൽ ഇറങ്ങാനൊരുങ്ങുമ്പോഴായിരുന്നു അപകടം.
കൂട്ടിയിടിച്ച വിമാനവും ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും പൊട്ടോമാക് നദിയിലേക്കു വീണു. വിമാനത്തിൽ 60 യാത്രക്കാരും 4 ജീവനക്കാരുമുണ്ടായിരുന്നു; ഹെലികോപ്റ്ററിൽ 3 സൈനികരും. എല്ലാവരും മരണമടഞ്ഞു. ലോകത്തെതന്നെ ഏറ്റവും തിരക്കേറിയ വ്യോമപാതയാണിത്. യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപിറ്റളിലേക്കും വൈറ്റ് ഹൗസിലേക്കുമുള്ള ദൂരം 5 കിലോമീറ്ററോളം മാത്രം.
മത്സരത്തിൽ പങ്കെടുത്തു മടങ്ങുന്ന ഐസ് സ്കേറ്റിങ് താരങ്ങളും കുടുംബാംഗങ്ങളും പരിശീലകരുമായിരുന്നു യാത്രക്കാരിലേറെയും. 1994ലെ സ്കേറ്റിങ് ലോക ചാംപ്യന്മാരായ റഷ്യൻ ദമ്പതിമാർ യവ്‌ഗിനിയ ഷിഷ്കോഫ്, വദിം നൗമവ് എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവർ പരിശീലകരായി 1998 മുതൽ യുഎസിലുണ്ട്. തണുത്തുറഞ്ഞ നദിയിൽനിന്നു മൃതദേഹങ്ങൾ കണ്ടെടുക്കാൻ 300 അഗ്നിരക്ഷാസേനാംഗങ്ങളുടെ നേതൃത്വത്തിൽ തീവ്ര രക്ഷാപ്രവർത്തനമാണു നടത്തുന്നത്.

70 പേർക്കു യാത്ര ചെയ്യാവുന്ന കനേഡിയൻ നിർമിത ബോംബർഡിയർ സിആർജെ 701 ഇരട്ട എൻജിൻ വിമാനമാണ് അപകടത്തിൽപെട്ടത്. വെർജീനിയയിൽനിന്നുള്ള സൈനിക ഹെലികോപ്റ്റർ പരിശീലനപ്പറക്കലിലായിരുന്നു.