രേഖകളില്ലാത്ത കുടിയേറ്റക്കാരെ റജിസ്റ്റർ ചെയ്യാൻ നിർബന്ധിക്കാൻ നീക്കവുമായി ട്രംപ് ഭരണകൂടം

Mail This Article
വാഷിങ്‌ടൻ ഡി സി∙ 14 വയസ്സിന് മേൽ പ്രായമുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരെ റജിസ്റ്റർ ചെയ്യാനും വിരലടയാളം നൽകാനും ട്രംപ് ഭരണകൂടം നിർബന്ധിച്ചേക്കുമെന്ന് ചൊവ്വാഴ്ച ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. റജിസ്ട്രേഷൻ ഇല്ലെങ്കിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരാമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി.
ഇത് കുടിയേറ്റക്കാർ രാജ്യം വിടണമെന്ന സർക്കാർ നിലപാടിന്റെ ഭാഗമാണെന്നും, റജിസ്ട്രേഷൻ നിർബന്ധമാക്കുന്നത് കൂടുതൽ അറസ്റ്റുകൾക്കായി അവസരമൊരുക്കാനാണെന്നും വിമർശനമുണ്ട്. പുതിയ പദ്ധതിയിലൂടെ എത്ര പേർ റജിസ്റ്റർ ചെയ്യുമെന്നത് വ്യക്തമല്ല, എന്നാൽ ഭൂരിഭാഗം കുടിയേറ്റക്കാരും ദീർഘകാലമായി യുഎസിൽ താമസിക്കുന്നവരായതിനാൽ ഈ നിയമം അവർ പാലിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്ന് വിലയിരുത്തപ്പെടുന്നു. അനധികൃത കുടിയേറ്റക്കാർ എവിടെയാണെന്ന് ഭരണകൂടത്തിന് അറിയില്ല, അതിനാൽ കൂട്ട നാടുകടത്തൽ ഭീഷണി കണക്കിലെടുക്കുമ്പോൾ റജിസ്റ്റർ ചെയ്തില്ലെങ്കിൽ അവരെ പ്രോസിക്യൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് കരുതപ്പെടുന്നു.
ഗ്രീൻ കാർഡുള്ളവർക്കും, ഇതിനകം നാടുകടത്തൽ നടപടികളിലായവർക്കും, വീസയുമായി രാജ്യത്ത് പ്രവേശിച്ചവർക്കും റജിസ്ട്രേഷൻ ബാധകമല്ല. എന്നാൽ 14 വയസ്സിന് താഴെയുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ മാതാപിതാക്കൾ അവരുടെ കുട്ടികളെ റജിസ്റ്റർ ചെയ്യണം. യുഎസിൽ ഏകദേശം 13 ദശലക്ഷം രേഖകളില്ലാത്ത കുടിയേറ്റക്കാരുണ്ട്. എത്ര പേർ റജിസ്റ്റർ ചെയ്യുമെന്നോ റജിസ്ട്രേഷൻ നിർദ്ദേശം അവരെ ബാധിക്കുമെന്നോ വ്യക്തമല്ല.