കാണാതായ ഇന്ത്യൻ വംശജയായ വിദ്യാർഥിനി മുങ്ങി മരിച്ചതായി സംശയം

Mail This Article
പിറ്റ്സ്ബർഗ് / സാന്റോ ഡൊമിങ്കോ ∙ അവധി ആഘോഷിക്കുന്നതായി ഡൊമിനിക്കൻ റിപ്പബ്ലിക്കിലെത്തിയതിന് പിന്നാലെ കാണാതായ ഇന്ത്യൻ വംശജയായ വിദ്യാർഥിനി മുങ്ങി മരിച്ചതായി സംശയം. വസന്തകാല ആഘോഷങ്ങൾക്ക് ഏറെ പ്രശസ്തമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്രമുഖ ഹോട്ടലിൽ കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യൻ വംശജയായ വിദ്യാർഥിനി സുദിക്ഷ കൊണങ്കി (20) എത്തിയത്. ആറ് വനിതാ സുഹൃത്തുക്കൾക്കൊപ്പമാണ് പുന്റാ കാനയിലേക്ക് സുദിക്ഷ എത്തിയത്.
സംഘത്തിൽ സുദിക്ഷയും മറ്റൊരു വിദ്യാർഥിനിയും വെർജീനിയയിൽ ആണ് താമസിച്ചിരുന്നത്. മാർച്ച് 5ന് സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ നടക്കാനിറങ്ങിയ സുദിക്ഷ മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. രാത്രിയിൽ സംഘത്തിനൊപ്പമുണ്ടായിരുന്ന ഒരുവിധം എല്ലാവരും തിരികെ ഹോട്ടലിലേക്ക് എത്തിയിരുന്നു.
സുദിക്ഷയുടെ കൂടെ മറ്റൊരാൾ കൂടി ബീച്ചിൽ തുടർന്നിരുന്നു. ഇവർ രണ്ട് പേരും കടലിൽ കുളിക്കാനിറങ്ങിയപ്പോൾ സുദിക്ഷ വലിയൊരു തിരയിൽ പെട്ടുപോവുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നയാൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. മാർച്ച് ആറിന് പുലർച്ചെ 4.15നാണ് അവസാനമായി സുദിക്ഷയെ ബീച്ചിലെ സിസിടിവികളിൽ കണ്ടെത്താൻ സാധിച്ചിട്ടുള്ളത്.
ഡൊമിനിക്കൻ സിവിൽ ഡിഫൻസ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. കാണാതാകുമ്പോൾ തവിട്ട് നിറത്തിലുള്ള ബിക്കീനിയാണ് ധരിച്ചിരുന്നത്. 2006 മുതൽ യുഎസിൽ സ്ഥിര താമസക്കാരാണ് സുദിക്ഷയുടെ കുടുംബം. കാണാതാവുന്നതിന് തൊട്ടുമുൻപുള്ള ദിവസവും മകളുമായി സംസാരിച്ചിരുന്നതായാണ് പിതാവ് സുബ്രയുഡു കൊണങ്കി പ്രതികരിക്കുന്നത്.
യുവതി മരിച്ചിരിക്കാമെന്നുള്ള ഡൊമിനിക്കൻ റിപ്പബ്ലിക് അധികാരികളുടെ നിരീക്ഷണം വെർജീനിയ പൊലീസ് തള്ളിയിട്ടുണ്ട്. ഈ സമയത്ത് ഇത്തരത്തിലുള്ള വിലയിരുത്തലിൽ എത്തുന്നത് ശരിയല്ലെന്നും തിരച്ചിൽ തുടരുമെന്നുമാണ് വെർജീനിയ പൊലീസ് രാജ്യാന്തര മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. വിവരമറിഞ്ഞ് സുദിക്ഷയുടെ കുടുംബം ഇവിടേക്ക് എത്തിയതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്.