ADVERTISEMENT

ഹൂസ്റ്റണ്‍∙ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏപ്രില്‍ 2 ന് പ്രഖ്യാപിച്ച പകര താരിഫുകളുടെ ആഘാതം യുഎസ് വിപണിയെ അക്ഷരാര്‍ഥത്തില്‍ ഉലയ്ക്കുന്നു. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലൂടെയാണ് വിപണികള്‍ കടന്നുപോകുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസവും വാള്‍സ്ട്രീറ്റ് വലിയ തകര്‍ച്ചയാണ് നേരിടുന്നത്. ഡോണള്‍ഡ് ട്രംപിന്റെ പകര  താരിഫുകള്‍ മൂലമുണ്ടായ വ്യാപാര പോരാട്ടം ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ഉളവാക്കുന്നുണ്ട്.

എന്നാല്‍ പ്രസിഡന്റ് ട്രംപ് തന്റെ താരിഫ് തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന്  പ്രഖ്യാപിച്ചു കഴിഞ്ഞു. വിപണി തകര്‍ച്ചയെ 'സമ്പന്നരാകാനുള്ള മികച്ച സമയം' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. തന്റെ നയങ്ങള്‍ 'ഒരിക്കലും മാറില്ല' എന്നും ട്രംപ്  വ്യക്തമാക്കുന്നുമുണ്ട്. 'അമേരിക്കയിലേക്ക് ധാരാളം നിക്ഷേപകര്‍ എത്തുന്നുണ്ട്. രാജ്യത്ത വലിയ നിക്ഷേപങ്ങള്‍ വരികയാണ്. എന്റെ നയങ്ങള്‍ ഒരിക്കലും മാറില്ല. സമ്പന്നരാകാന്‍ ഇതൊരു മികച്ച സമയമാണ്  മുമ്പെന്നത്തേക്കാളും സമ്പന്നര്‍'- സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ  പോസ്റ്റില്‍ ട്രംപ് ഇങ്ങനെയാണ് കുറിച്ചത്.

'വലിയ ബിസിനസുകള്‍ വിഷമിക്കേണ്ടതില്ല' യുഎസിന്റെ സമ്പദ്‌വ്യവസ്ഥയെ 'അതിശക്തമാക്കും' എന്നും വന്‍കിട ബിസിനസുകള്‍ താരിഫുകളെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും പറഞ്ഞുകൊണ്ട് ട്രംപ് തന്റെ തീരുമാനത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. 'വലിയ ബിസിനസുകള്‍ താരിഫുകളെക്കുറിച്ച് ആശങ്കാകുലരല്ല, കാരണം അവര്‍ ഇവിടെ തുടരുമെന്ന് അവര്‍ക്കറിയാം. പക്ഷേ അവര്‍ വലിയ, മനോഹരമായ ഇടപാടിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ സൂപ്പര്‍ചാര്‍ജ് ചെയ്യും. അതു വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
താരിഫുകള്‍ ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ യുഎസ് മണ്ണില്‍ ഉൽപാദനം ആരംഭിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുമെന്ന വിശ്വാസത്തില്‍ നിന്നാണ് ട്രംപിന്റെ ആത്മവിശ്വാസം ഉടലെടുക്കുന്നത്. ഇത് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുന്നതിനും രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കും. എന്നാല്‍ ഇതിനായി ഏറെ കാത്തിരിക്കേണ്ടി വരും എന്നാണ് സൂചനകള്‍ ലഭിക്കുന്നത്.

ചൈനയുടെ പ്രതികാരം
ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന, യുഎസിന് 34 ശതമാനം തീരുവ ചുമത്തിക്കൊണ്ട് ട്രംപ് താരിഫുകള്‍ക്കെതിരെയുള്ള ചൈനയുടെ പ്രതികാരത്തിന് ശേഷം  രാജ്യം പരിഭ്രാന്തിയിലാണെന്ന് പ്രസിഡന്റ് മറന്നുപോയതായി തോന്നുന്നു. 'ചൈന അത് തെറ്റായി ചെയ്തു, അവര്‍ പരിഭ്രാന്തരായി  അവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത ഒരു കാര്യം!' എന്നായിരുന്നു ഇതേക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. യുഎസ് നീക്കം അംഗീകരിക്കാന്‍ വിസമ്മതിച്ച ചൈന, തങ്ങളുടെ താരിഫുകളുടെ പേരില്‍ ലോക വ്യാപാര സംഘടനയില്‍ അമേരിക്കയ്‌ക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മറ്റൊരു വലിയ നീക്കത്തില്‍, സമേറിയം, ഗാഡോലിനിയം, ടെര്‍ബിയം, ഡിസ്‌പ്രോസിയം, ലുട്ടീഷ്യം, സ്‌കാന്‍ഡിയം, അട്രിയം തുടങ്ങിയ അപൂര്‍വ ധാതു മൂലകങ്ങളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചു. ഉയര്‍ന്ന നിലവാരമുള്ള മെഡിക്കല്‍, ഇലക്ട്രോണിക്‌സ് സാങ്കേതികവിദ്യയില്‍ ഉപയോഗിക്കുന്ന ഈ മൂലകങ്ങള്‍ക്കുള്ള നിയന്ത്രണം നിരവധി യുഎസ് വ്യവസായങ്ങളെ അപകടത്തിലാക്കിയിട്ടുണ്ട്. അത്തരം സംയുക്തങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായ അപൂര്‍വമൂലകങ്ങള്‍ക്ക് യുഎസ് ചൈനയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. യുഎസ് ജിഎസ് പ്രകാരം, 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ യുഎസില്‍ നിന്നുള്ള അപൂര്‍വ ധാതു സംയുക്തങ്ങളുടെയും ലോഹങ്ങളുടെയും ഇറക്കുമതിയുടെ 70 ശതമാനവും ചൈനയില്‍ നിന്നാണ് വന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു.

വിപണി തകരുന്നു
ഡൗ ജോണ്‍സ് 5.5 ശതമാനം ഇടിഞ്ഞപ്പോള്‍, എസ് & പി 500 5.97 ശതമാനം ഇടിവ് രേഖപ്പെടുത്തി. ട്രംപിന്റെ 'ലിബറേഷന്‍ ഡേ' താരിഫുകളെത്തുടര്‍ന്ന് വിപണിയിലുണ്ടായ ഇടിവ് മൂലമുണ്ടായ നഷ്ടം ഏകദേശം 6 ട്രില്യൻ ഡോളറാണെന്ന് എഎഫ്പി റിപ്പോര്‍ട്ട് പറയുന്നു. നഷ്ടപ്പെട്ട പണം പ്രധാനമായും അമേരിക്കന്‍ ജനതയുടെ നിക്ഷേപ, വിരമിക്കല്‍ പോര്‍ട്ട്‌ഫോളിയോകള്‍ക്കാണ്.

യുഎസ് താരിഫുകള്‍ അമേരിക്കയെ മാത്രമല്ല, ലോകമെമ്പാടുമുള്ള വിപണികളെയും ഞെട്ടിച്ചിരിക്കുകയാണ്. ലോകത്ത് ഇത് മാന്ദ്യ ഭീഷണി ഉയര്‍ത്തുന്നു എന്നത് വാസ്തവമാണ്. ഐഎംഎഫ് റിപ്പോര്‍ട്ട് അനുസരിച്ച്, മാന്ദ്യത്തിന് ഔദ്യോഗിക നിര്‍വചനം ഇല്ലെങ്കിലും, ഈ പദം സാമ്പത്തിക പ്രവര്‍ത്തനത്തിലെ ഇടിവിന്റെ കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
വളരെ ചെറിയ കാലയളവിലെ ഇടിവിനെ മാന്ദ്യമായി കണക്കാക്കില്ല. മാന്ദ്യത്തിന്റെ പ്രായോഗിക നിര്‍വചനമായി, മിക്ക നിരൂപകരും വിശകലന വിദഗ്ധരും ഒരു രാജ്യത്തിന്റെ യഥാര്‍ഥ (പണപ്പെരുപ്പം ക്രമീകരിച്ച) മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ തുടര്‍ച്ചയായി രണ്ട് പാദങ്ങളിലെ ഇടിവിനെ ആധാരമാക്കിയുള്ളതാണ്.

English Summary:

US President Donald Trump's New Tariffs Announcement Shakes up Us Market . It may be lead to Global Economics Cricis.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com