ട്രംപിന്റെ താരിഫ് യുദ്ധം: ആഗോള വിപണികൾ വിറങ്ങലിക്കുന്നു, താരിഫ് പിൻവലിക്കാൻ ശതകോടീശ്വരന്റെ അഭ്യർഥന

Mail This Article
ഹൂസ്റ്റൺ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിൽ ലോകം ഭീതിയിലാണ്. യുഎസിലും ഇന്ത്യയിലുമടക്കം ഓഹരി വിപണികൾ തകർന്നടിയുകയാണ്. യുഎസിലെ വ്യവസായികളും ആശങ്കയിലാണ്. ഇതിനിടെ ട്രംപിന്റെ ഒരു ശതകോടീശ്വരൻ പിന്തുണക്കാരൻ തന്നെ, പ്രസിഡന്റിനോട് അടുത്തിടെ പ്രഖ്യാപിച്ച വ്യാപാര താരിഫുകൾ താൽക്കാലികമായി നിർത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നു.
2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപ് ട്രംപിന് പിന്തുണ നൽകിയ ഹെഡ്ജ് ഫണ്ട് മാനേജർ ബിൽ അക്മാൻ, രാജ്യങ്ങൾക്ക് യുഎസുമായുള്ള വ്യാപാര ബന്ധങ്ങൾ വീണ്ടും ചർച്ച ചെയ്യാൻ അനുവദിക്കുന്നതിന് പ്രസിഡന്റ് മൂന്നു മാസം സമയം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച വ്യാപകമായ ആഗോള താരിഫുകളോട് വിപണികൾ പ്രതികരിക്കുന്നതിനാൽ, യൂറോപ്പിലെയും ഏഷ്യയിലെയും ഓഹരി വിലകൾ തുടർച്ചയായി ഇടിയുകയാണ്. ഈ തകർച്ചയ്ക്കിടയിലും, 'ചിലപ്പോൾ രോഗം ഭേദമാകുന്നതിന് നിങ്ങൾ മരുന്ന് കഴിക്കേണ്ടിവരും' എന്ന് പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് തന്റെ പുതിയ ഇറക്കുമതി നികുതികളെ ന്യായീകരിക്കുകയാണ്. ഈ നീക്കം തന്റെ രാജ്യത്ത് പുതിയ തൊഴിലവസരങ്ങളും നിക്ഷേപങ്ങളും കൊണ്ടുവരുമെന്ന് അദ്ദേഹം പറയുന്നു.
എന്നാൽ അമേരിക്കക്കാർക്ക് വിലകൾ ഉയരുമെന്നും വ്യാപാര യുദ്ധത്തിന് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പെർഷിങ് സ്ക്വയർ ഹെഡ്ജ് ഫണ്ട് മാനേജ്മെന്റ് കമ്പനിയുടെ സ്ഥാപകനായ അക്മാൻ 2024 ജൂലൈയിൽ റിപ്പബ്ലിക്കൻകാരനായ ട്രംപിന്റെ പ്രമുഖ പിന്തുണക്കാരനായി. അദ്ദേഹം മുൻപ് എതിരാളിയായ ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ ഇടപെടൽ ബിസിനസ് ലോകത്തുനിന്നുള്ള ഒരു പ്രധാന തിരഞ്ഞെടുപ്പ് അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു.
അക്മാന്റെ മുന്നറിയിപ്പ് മറ്റൊരു പ്രമുഖ വാൾ സ്ട്രീറ്റ് വ്യക്തിയും ശരിവച്ചു. ട്രംപിന്റെ താരിഫുകൾ അമേരിക്കക്കാരുടെ പോക്കറ്റ് ചോർച്ച വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ജെപി മോർഗൻ ചേസ് ചെയർമാൻ ജാമി ഡിമോൺ പറഞ്ഞു. ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾ 'വലുതും അനുപാതമില്ലാത്തതുമായിരുന്നു' എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അമേരിക്കൻ സുഹൃത്തുക്കളെയും ശത്രുക്കളെയും വേർതിരിച്ചുള്ളതല്ല താരിഫുകളെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞയാഴ്ച നടത്തിയ പ്രഖ്യാപനങ്ങളിൽ, ട്രംപ് യുഎസിലേക്കുള്ള ഇറക്കുമതികൾക്ക് 10% 'അടിസ്ഥാന' താരിഫ് പ്രഖ്യാപിച്ചു. ഏഷ്യയിലെ നിരവധി പ്രധാന ഉൽപാദന കേന്ദ്രങ്ങൾ ഉൾപ്പെടെ ഡസൻ കണക്കിന് മറ്റ് രാജ്യങ്ങൾ 50% വരെ ഉയർന്ന നിരക്കുകളാണ് നേരിടുന്നത്. ഒട്ടറെ രാജ്യങ്ങൾ ഇതിനോട് പ്രതികരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ചൈന ഇതിനകം തന്നെ പുതിയ താരിഫുകൾ ഏർപ്പെടുത്തി തിരിച്ചടിച്ചു.
ട്രംപ് 'മുഴുവൻ ലോകത്തിനെതിരെയും ഒരേസമയം സാമ്പത്തിക യുദ്ധം' ആരംഭിച്ചു. ഇത് യുഎസിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം തകർക്കുമെന്ന് അക്മാൻ അഭിപ്രായപ്പെട്ടു. അമേരിക്കൻ നേതാവിന് ഇപ്പോൾ '90 ദിവസത്തെ സമയപരിധി പ്രഖ്യാപിക്കാനും, അന്യായമായ അസമമായ താരിഫ് ഇടപാടുകൾ ചർച്ച ചെയ്യാനും പരിഹരിക്കാനും, നമ്മുടെ രാജ്യത്ത് ട്രില്യൻ കണക്കിന് ഡോളർ പുതിയ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്' എന്ന് അക്മാൻ വിലയിരുത്തുന്നു.
ട്രംപുമായി ഒരു കരാറുണ്ടാക്കാൻ മറ്റ് രാജ്യങ്ങളിലെ നേതാക്കളെ 'ഫോൺ എടുത്ത് ട്രംപിനെ വിളിച്ച് സമവായം' ഉണ്ടാക്കാൻ പ്രേരിപ്പിച്ചതായി അദ്ദേഹം എക്സിൽ കുറിച്ചിരുന്നു. പന്ത് ഇപ്പോൾ ട്രംപിന്റെ കോർട്ടിൽ തിരിച്ചെത്തിയതായി തനിക്ക് തോന്നിയതായി അദ്ദേഹത്തിന്റെ പോസ്റ്റ് സൂചിപ്പിച്ചു.
ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ മാന്ദ്യം തുടരുകയാണ്. താരിഫുകൾ 'പണപ്പെരുപ്പം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും പലരും മാന്ദ്യത്തിന്റെ സാധ്യത കൂടുതലായി പരിഗണിക്കാൻ ഇത് കാരണമാകുമെന്നും' ഓഹരി ഉടമകൾക്ക് അയച്ച കത്തിൽ ഡിമോൺ പറഞ്ഞു. 'ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കപ്പെടുന്നുവോ അത്രയും നല്ലത്, കാരണം ചില നെഗറ്റീവ് ഇഫക്റ്റുകൾ കാലക്രമേണ വർധിക്കുകയും അത് പഴയപടിയാക്കാൻ പ്രയാസമാവുകയും ചെയ്യും.' - അദ്ദേഹം കുറിച്ചു.
ട്രംപിന്റെ ഉദ്യോഗസ്ഥർ മാന്ദ്യ സാധ്യത കുറച്ചുകാണിക്കുകയാണ്. അടിസ്ഥാന 10% താരിഫ് ഇതിനകം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ചില രാജ്യങ്ങൾ നേരിടുന്ന ഉയർന്ന നിരക്കുകൾ ബുധനാഴ്ച പ്രാബല്യത്തിൽ വരും. യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങൾ 'ഒരു കരാറുണ്ടാക്കാൻ കിണഞ്ഞു ശ്രമിക്കുന്നു' എന്നാണ് ഞായറാഴ്ച വാഷിങ്‌ടൻ ഡിസിയിലേക്കുള്ള വിമാനത്തിൽ സംസാരിക്കുമ്പോൾ ട്രംപ് അവകാശപ്പെട്ടത്. അതേസമയം മാന്ദ്യം പ്രതീക്ഷിക്കാൻ 'ഒരു കാരണവുമില്ല' എന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.