ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസ് താരിഫ് യുദ്ധത്തില്‍ പല രാജ്യങ്ങളും പകച്ചു നില്‍ക്കുമ്പോള്‍ പ്രതിസന്ധി അവസരമാക്കാനുള്ള തീവ്ര യത്‌നത്തിലാണ് ചൈന. കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഗോള വ്യാപാര യുദ്ധം രൂക്ഷമാക്കിയതില്‍ നിന്ന് ഇളവുകള്‍ തേടാന്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ശ്രമിക്കുമ്പോള്‍ ചൈന വ്യത്യസ്തമായ  നിലപാട് ആണ് സ്വീകരിച്ചത്. 

ട്രംപിന്റെ താരിഫ് പ്രഖ്യാപനം പുറത്തുവന്ന് 48 മണിക്കൂറിനുള്ളില്‍, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥ യുഎസ് സാധനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പകരം താരിഫ് പ്രഖ്യാപിച്ച് വേഗത്തില്‍ തിരിച്ചടിച്ചു. ഇപ്പോള്‍ ചൈന വ്യക്തമായ സന്ദേശമാണ് നൽകുന്നത്- വ്യാപാര യുദ്ധത്തെ നേരിടാന്‍ തങ്ങള്‍ തയാറാണെന്ന സന്ദേശം.

ആഗോള വ്യാപാര വ്യവസ്ഥയ്ക്ക് എതിരായ ട്രംപിന്റെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ തങ്ങളുടെ ലക്ഷ്യം സ്റ്റേറ്റ് മീഡിയ കവറേജുകളിലൂടെയും സര്‍ക്കാര്‍ പ്രസ്താവനകളുടെയും ചൈന ലോകത്തെ അറിയിച്ചു. ''യുഎസ് താരിഫുകള്‍ (ചൈനയില്‍) സ്വാധീനം ചെലുത്തും, പക്ഷേ 'ആകാശം ഇടിഞ്ഞുവീഴില്ല''' - എന്നാണ് ഭരണകക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്​ലി ലേഖനം എഴുതിയത്.''2017-ല്‍ യുഎസ് (ആദ്യ) വ്യാപാര യുദ്ധം ആരംഭിച്ചത് മുതല്‍ - യുഎസ് എങ്ങനെ പോരാടിയാലും സമ്മര്‍ദ്ദം ചെലുത്തിയാലും - ഞങ്ങള്‍ വികസനത്തിലും പുരോഗതിയിലും തുടര്‍ന്നു. നാം കൂടുതല്‍  പ്രതിരോധശേഷി പ്രകടിപ്പിച്ചു. 'നമുക്ക് കൂടുതല്‍ സമ്മര്‍ദ്ദം ലഭിക്കുന്തോറും നമ്മള്‍ കൂടുതല്‍ ശക്തരാകും''' എന്നൊക്കെയാണ് പത്രം തുടര്‍ച്ചയായി ലേഖനത്തിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ചൈനീസ് ഉല്‍പന്നങ്ങള്‍ക്കും 34% അധിക തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. നിലവിലുള്ള താരിഫുകള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ യുഎസിലേക്കുള്ള എല്ലാ ചൈനീസ് ഇറക്കുമതികളുടെയും തീരുവ 54% കവിഞ്ഞു. എല്ലാ അമേരിക്കന്‍ ഇറക്കുമതികള്‍ക്കും 34% അധിക തീരുവ ചുമത്തി വെള്ളിയാഴ്ച ബീജിങ് തിരിച്ചടിക്കുകയും ചെയ്തു. അപൂര്‍വ ഭൂമി ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങളും നിര്‍ദ്ദിഷ്ട യുഎസ് കമ്പനികളുടെ വ്യാപാര നിയന്ത്രണങ്ങളും ഉള്‍പ്പെടെയുള്ള മറ്റ് നടപടികളും സ്വീകരിച്ചു.

യുഎസ് താരിഫുകളെ 'ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍' എന്ന് ബീജിങ് വളരെക്കാലമായി വിശേഷിപ്പിക്കുന്നുണ്ട്. ചൈനയുടെ ഏറ്റവും പുതിയ നീക്കം ആഭ്യന്തര സംഘര്‍ഷങ്ങളെ ശമിപ്പിക്കാനും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ആത്മവിശ്വാസം പ്രദര്‍ശിപ്പിക്കാനും തയാറായ പ്രചാരണമായിരിക്കാം. ചൈനീസ് നേതാവ് ഷി ജിന്‍പിങ്ങിന്റെയും ബീജിങ്ങിലെ അദ്ദേഹത്തിന്റെ കേഡര്‍മാരുടെയും തന്ത്രപരമായ കണക്കുകൂട്ടലുകളാണ് ഇത്.

ട്രംപ് താരിഫുകളെ ചര്‍ച്ചാ തന്ത്രമായി മാത്രമല്ല ചൈന ഉപയോഗിക്കുന്നത്. ആഗോള വ്യാപാരത്തിലെ ഈ പ്രചാരണം ചൈനയെക്കാള്‍ യുഎസിനെ കൂടുതല്‍ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. യുഎസിന്റെ നീക്കം ലോക വ്യാപാര രംഗത്ത് അവരുടെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നാണ് ചൈനാ വാദികള്‍ ചൂണ്ടിക്കാട്ടുന്നത്. യുഎസിന് ബദലായി ചൈനയെ ആശ്രയിക്കാന്‍  ലോകം തയാറാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

വാഷിങ്ടൻ ആസ്ഥാനമായുള്ള ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ തിങ്ക് ടാങ്കിലെ സീനിയര്‍ ഫെലോ ആയ റയാന്‍ ഹാസ്, ചൈന സന്ദര്‍ശനത്തിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പണ്ഡിതന്മാര്‍, ബിസിനസ്സ് നേതാക്കള്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്​ഫോം ആയ എക്സില്‍ ചൈനയ്ക്ക് അനുകൂലമായി കുറിപ്പിട്ടു. ''ലോകം ബ്ലോക്കുകളുടെ ഒരു കാലഘട്ടത്തിലേക്ക് കടക്കുകയാണോ അതോ യുഎസിനെ ഒഴിവാക്കി ആഗോളവല്‍ക്കരണത്തിന്റെ പുതിയൊരു യുഗത്തിലേക്കുള്ള പരിവര്‍ത്തനത്തിലേക്ക് കടക്കുകയാണോ എന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്.

ബീജിങ് രണ്ടാമത്തെ സാഹചര്യമാണ് ഇഷ്ടപ്പെടുന്നതെന്ന് തോന്നുന്നു,'' അദ്ദേഹം പറഞ്ഞു, ''യുഎസിന് മറുപടിയായി നിഷ്‌ക്രിയമായി കാണപ്പെടുന്നത് ചൈനയുടെ നേതാക്കള്‍ അംഗീകരിക്കില്ല'' എന്നും അദ്ദേഹം പറയുന്നു. ട്രംപിന്റെ താരിഫുകള്‍ സുഹൃത്തുക്കളെയും ശത്രുക്കളെയും ഒരുപോലെ ലക്ഷ്യം വച്ചുള്ളതിനാല്‍, ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ അഭിവൃദ്ധി വര്‍ധിപ്പിക്കുന്ന ആഗോളവല്‍ക്കരിക്കപ്പെട്ട സമ്പദ് വ്യവസ്ഥയുടെ ബദല്‍ ചാംപ്യനും സംരക്ഷകനുമായി ചൈനയെ അവതരിപ്പിക്കാന്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ നീക്കം തുടങ്ങി.

അതുപോലെ തന്നെ സ്ഥിരതയുള്ള സാമ്പത്തിക പങ്കാളിയും ബിസിനസ്സിനുള്ള ഒരു സങ്കേതവുമാണ് ചൈനയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.''ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയും രണ്ടാമത്തെ വലിയ ഉപഭോക്തൃ വിപണിയും എന്ന നിലയില്‍, മാറിക്കൊണ്ടിരിക്കുന്ന രാജ്യാന്തര ഭൂപ്രകൃതി കണക്കിലെടുക്കാതെ ചൈന അതിന്റെ വാതിലുകള്‍ കൂടുതല്‍ വിശാലമായി തുറക്കുന്നത് തുടരും.'' ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രസ്താവന അക്ഷരാര്‍ഥത്തില്‍ യുഎസിനുള്ള കൊട്ടാണ് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

English Summary:

While many countries are embroiled in the US tariff war, China is desperately trying to turn the crisis into an opportunity.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com