യുഎസ്-ചൈന തീരുവ യുദ്ധം പുതിയ തലത്തിലേക്ക്; ട്രംപിന്റെ 'പുകഴ്ത്തലിൽ' വീഴാതെ ചൈന

Mail This Article
ഹൂസ്റ്റണ്‍ ∙ യുഎസും ചൈനയും തമ്മിലുള്ള തീരുവ യുദ്ധം പുതിയ തലത്തിലേക്ക് മാറുമ്പോഴും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതീക്ഷയിലാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ബുദ്ധിയുള്ളവനാണെന്ന് പ്രകീര്‍ത്തിച്ച ട്രംപ് തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കായുള്ള വാതില്‍ തുറന്നു തന്നെയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 125 ശതമാനമായി തീരുവ ഉയര്‍ത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് രണ്ട് വന്‍ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്.
അതിനിടെയാണ് ചൈനയുമായുള്ള കരാര്‍ ഇപ്പോഴും സാധ്യമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ പ്രശംസിക്കുകയും നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിടുകയും ചെയ്തു.
'ഷി മിടുക്കനാണെന്നും വളരെ നല്ലൊരു കരാർ ഉണ്ടാക്കാന്‍ കഴിയു'മെന്നുമാണ് ട്രംപിന്റെ നിലപാട്. ചൈനീസ് നേതാവിനെ 'ലോകത്തിലെ ഏറ്റവും മിടുക്കരായ ആളുകളില്‍ ഒരാള്‍' ആണെന്നും 'എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി അറിയുന്ന അദ്ദേഹം തന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു' എന്നുമായിരുന്നു ട്രംപിന്റെ പരാമർശം. ഷിയുമായി സംസാരിക്കുന്നത് പരിഗണിക്കുമെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കുന്നു.
എങ്കിലും ചൈനക്കാര്‍ നിലവില്‍ യുഎസിനെ വേണ്ടത്ര രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നും പ്രസിഡന്റ് പറയുന്നു. 'അമേരിക്കയില്‍ നിക്ഷേപിക്കുന്നത് ഏറ്റവും വലിയ നിക്ഷേപമായിരിക്കുമെന്ന് കരുതുന്നു. എപ്പോഴെങ്കിലും ഞങ്ങള്‍ക്ക് ഒരു ഫോണ്‍ കോള്‍ ലഭിക്കും, തുടര്‍ന്ന് അത് മത്സരത്തിലേക്ക് കടക്കും'- എന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവച്ചത്.
ട്രംപിന്റെ അനുരഞ്ജന സ്വരത്തിന് വിരുദ്ധമായി, ഈ ആഴ്ച ആദ്യം ട്രംപ് എല്ലാ ചൈനീസ് ഇറക്കുമതികളുടെയും തീരുവ 125% ആയി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് യുഎസ്-ചൈന വ്യാപാര യുദ്ധം തിളച്ചുമറിയുന്ന ഘട്ടത്തിലെത്തിയെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആഗോള വ്യാപാര മാനദണ്ഡങ്ങളോട് ചൈന 'മതിയായ ബഹുമാനം ഇല്ലാതെ' പെരുമാറുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ തീരുവ 84% ആയി ഉയര്‍ത്തിക്കൊണ്ടാണ് ബീജിങ് ട്രംപിന്റെ താരിഫ് വര്‍ധനവിനോട് ആദ്യഘട്ടത്തില്‍ പ്രതികരിച്ചത്. അപകടകരമായ ഒരു പ്രത്യാക്രമണമാണിതെന്ന് വിശകലന വിദഗ്ധര്‍ വിശേഷിപ്പിച്ചു.
ചൈനയ്‌ക്കെതിരെ കൂടുതല്‍ താരിഫ് വര്‍ധനവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'അത് ചെയ്യേണ്ടിവരുമെന്ന് കരുതുന്നില്ല' എന്നാണ് ട്രംപ് പ്രതികരിച്ചത്. എന്നാല്‍ ചൈനയ്ക്കെതിരായ സമ്മര്‍ദ്ദ പ്രചാരണം അവസാനിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ചൈനയെ ചര്‍ച്ചയ്ക്ക് കൊണ്ടുവരാനുള്ള തന്ത്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എപി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം യുഎസിന്റെ പ്രതികരണങ്ങളോട് ചൈന തിടുക്കം കാണിക്കുന്നില്ല. ഭരണകക്ഷിയുടെ മുഖ്യ പത്രമായ പീപ്പിള്‍സ് ഡെയ്ലി, യുഎസ് തന്ത്രത്തെ 'താരിഫ് ഭീഷണി' എന്ന് പറഞ്ഞു നിസാരവത്കരിച്ചു. രാജ്യത്തിന്റെ 'ശക്തമായ പ്രതിരോധശേഷി' ഉയര്‍ത്തിക്കാട്ടി, വാഷിങ്ടനുമായുള്ള എട്ട് വര്‍ഷത്തെ വ്യാപാര സംഘര്‍ഷങ്ങളില്‍ നിന്ന് 'സമ്പന്നമായ പോരാട്ട അനുഭവം' നേടിയിട്ടുണ്ടെന്ന് ലേഖനം പറയുന്നു. എന്നാല്‍ സംഭാഷണത്തിനുള്ള വാതില്‍ അടച്ചിട്ടില്ലെന്ന് ബീജിങ് സൂചിപ്പിക്കുകയും ചെയ്യുന്നു.
അതേസമയം, ട്രംപ് വ്യക്തിപരമായ നയതന്ത്രത്തില്‍ ചായ്വുള്ളവനാണ്. ഓവല്‍ ഓഫിസിലെ തന്റെ പ്രസംഗത്തിനിടെ, ഷിയെ പ്രശംസിക്കുന്നതിനു മുൻപ് വ്യാപാരത്തില്‍ നിന്ന് യുഎസ് സൈനിക ശക്തിയെ പ്രശംസിക്കുന്നതിലേക്ക് അദ്ദേഹം നാടകീയമായി ചുവടുമാറ്റിയിരുന്നു. 'ആര്‍ക്കും അറിയാത്ത ആയുധങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്,' എന്ന പറഞ്ഞ ട്രംപ് തൊട്ടടുത്ത നിമിഷം 'ഞങ്ങള്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ പോകുന്നു. അത് എല്ലാവര്‍ക്കും ന്യായമായിരിക്കും' എന്നു പറഞ്ഞ് വ്യാപാരത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഇതു ചൈനയ്ക്കുള്ള പരോക്ഷ ഭീഷണിയാണെന്നും വിലയിരുത്തുന്നുണ്ട്.