ഫ്ലോറിഡ സർവകലാശാലയിൽ വെടിവയ്പ്; 2 മരണം, ആറുപേർക്ക് പരുക്ക്: അക്രമി വിദ്യാർഥി

Mail This Article
വാഷിങ്ടൻ ∙ യുഎസിലെ ഫ്ലോറിഡ സര്‍വകലാശാലയില്‍ വിദ്യാർഥി നടത്തിയ വെടിവയ്പിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 6 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥയായിരുന്ന അമ്മയുടെ തോക്ക് ഉപയോഗിച്ചാണ് ഇരുപതുകാരൻ വെടിയുതിർത്തതെന്ന് റിപ്പോർട്ട്. അക്രമിയായ വിദ്യാർഥിയെ പൊലീസ് വെടിവച്ച് കീഴ്‌പ്പെടുത്തി. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
വെടിവയ്പ്പിനെക്കുറിച്ച് തനിക്ക് പൂര്‍ണമായ വിവരങ്ങള്‍ ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ' ഇത്തരം കാര്യങ്ങള്‍ നടക്കുന്നത് ഭയാനകരമാണ്’ – ട്രംപ് പറഞ്ഞു.
വെടിവയ്പ് നടക്കുന്നുവെന്ന മുന്നറിയിപ്പ് നല്‍കി അലാറം മുഴങ്ങാന്‍ തുടങ്ങിയപ്പോള്‍ താന്‍ സർവകലാശാലയിലെ പ്രധാന ലൈബ്രറിയിൽ ആയിരുന്നുവെന്ന് 20 വയസ്സുള്ള ജൂനിയര്‍ വിദ്യാർഥി ജോഷ്വ സിര്‍മാന്‍സ് പറഞ്ഞു. പൊലീസ് അധികൃതരാണ് പുറത്തെത്തിച്ചതെന്നും ജോഷ്വ പറയുന്നു. വിദ്യാർഥികളോടും അധ്യാപകരോടും ജീവനക്കാരോടും സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടാന്‍ സർവകലാശാല ആവശ്യപ്പെട്ടു. രണ്ടു ദിവസത്തെ എല്ലാ ക്ലാസുകളും സർവകലാശാല റദ്ദാക്കി.