യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജനപ്രീതിയില്‍ ഇടിവ് ഉണ്ടായതായി സർവേ

Mail This Article
ഹൂസ്റ്റണ്‍ ∙ അധികാരത്തില്‍ എത്തിയതോടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജനപ്രീതിയില്‍ വലിയ ഇടിവ് സംഭവിച്ചോ? റോയിട്ടേഴ്സ്/ഇപ്സോസ് നടത്തിയ പുതിയ പോള്‍ പ്രകാരം, ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിനുശേഷം അദ്ദേഹത്തിന്റെ അപ്രൂവല്‍ റേറ്റിങ് ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.
ട്രംപ് ഭരണകൂടം കൈകാര്യം ചെയ്യുന്ന രീതിയെ യുഎസ് പൗരന്മാരില്‍ 42% മാത്രമേ അംഗീകരിക്കുന്നുള്ളൂവെന്ന് സര്‍വേ കണ്ടെത്തി. മൂന്ന് ആഴ്ച മുൻപ് 43% ല്‍ നിന്ന് നേരിയ ഇടിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ജനുവരി 20 ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ നടത്തിയ സര്‍വേയില്‍ 47% ആയിരുന്നു ട്രംപിന്റെ അപ്രൂവല്‍ റേറ്റിങ്. ഇതാണ് വെറും രണ്ടു മാസം തികയും മുന്‍പു തന്നെ 42 ലേക്ക് താഴ്ന്നിരിക്കുന്നത്.
ട്രംപ് തന്റെ അധികാരം ദുരുപയോഗം ചെയ്യുന്ന രീതിയെക്കുറിച്ച് കൂടുതല്‍ അമേരിക്കക്കാര്‍ അസ്വസ്ഥരാകുന്നുവെന്ന് വോട്ടെടുപ്പുകളുടെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. അധികാരമേറ്റതിന് ശേഷമുള്ള ആദ്യ കുറച്ച് ദിവസങ്ങളില്‍, സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ മാത്രമല്ല, സര്‍വകലാശാലകള്‍ പോലുള്ള സ്ഥാപനങ്ങളിലും തന്റെ അധികാരം വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ട്രംപ് ഒപ്പുവച്ചു.
∙ പ്രസിഡന്റിന്റെ അധികാരം കുറയ്ക്കണം!
സര്‍വേ പ്രകാരം, ഫെഡറല്‍ കോടതി തീരുമാനങ്ങളോട് വിയോജിപ്പുണ്ടെങ്കിലും പ്രസിഡന്റ് അത് പാലിക്കണമെന്ന് ഭൂരിഭാഗം അമേരിക്കക്കാരും സമ്മതിക്കുന്നു. പോള്‍ ചെയ്ത 4,306 പേരില്‍ ഏകദേശം 83% പേരും ട്രംപ് നിയമം പാലിക്കണമെന്ന വസ്തുതയോട് യോജിച്ചു.
റിപ്പബ്ലിക്കന്‍മാരില്‍ മൂന്നിലൊന്ന് പേര്‍ ഉള്‍പ്പെടെ 57% വ്യക്തികളും, സര്‍വകലാശാലകളുടെ പ്രവര്‍ത്തന രീതിയോട് യോജിക്കാത്തതിനാല്‍ പ്രസിഡന്റ് അവയ്ക്കുള്ള ധനസഹായം തടഞ്ഞുവയ്ക്കുന്നു എന്ന ആശയത്തെ എതിര്‍ക്കുന്നുവെന്നും പോള്‍ കണ്ടെത്തി. സർവേയിൽ പങ്കെടുത്ത ഏകദേശം 66% പേരും പ്രധാന സ്ഥാപനങ്ങളില്‍ പ്രസിഡന്റിന് നിയന്ത്രണം ഉണ്ടാകരുതെന്ന് അഭിപ്രായപ്പെട്ടു.
കുടിയേറ്റം, പണപ്പെരുപ്പം, നികുതി, നിയമവാഴ്ച തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങള്‍ ട്രംപ് കൈകാര്യം ചെയ്യുന്നതില്‍ ആളുകള്‍ അതൃപ്തരാണെന്നും സര്‍വേ വ്യക്തമാക്കുന്നു. ട്രംപിന്റെ ഏറ്റവും ശക്തമായ മേഖലകളിലൊന്നായ കുടിയേറ്റത്തില്‍ പോലും, അംഗീകരിച്ചതിനേക്കാള്‍ (45%) കൂടുതല്‍ ആളുകള്‍ എതിര്‍ത്തു (46%) എന്ന് സർവേ വ്യക്തമാക്കുന്നു.