ചൈനയുമായുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ്?

Mail This Article
ഹൂസ്റ്റണ്‍ ∙ ചൈനയുമായുള്ള താരിഫ് സംഘര്‍ഷത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അയയുന്നതിന്റെ സൂചനകള്‍ നല്കുകയാണോ? ചൈനയുമായുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് സൂചന നല്‍കിയത് നയം മാറ്റമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
ചൈനയുമായി കരാറിലെത്തുമ്പോള്‍ താരിഫ് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ട്രംപ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. മുന്‍പ് ചൈനയ്ക്കെതിരേ തീവ്ര നിലപാടുമായി നിന്നിരുന്ന അദ്ദേഹത്തിന്റെ ആക്രമണാത്മക നിലപാടില്‍ നിന്നുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു. വിപണിയിലെ ചാഞ്ചാട്ടത്തിനും നിലവിലെ താരിഫ് ലെവലുകള്‍ സുസ്ഥിരമല്ലെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ആശങ്കകള്‍ക്കും ഇടയിലാണ് നയം മാറ്റുന്നതെന്നത് ശ്രദ്ധേയമാണ്.
ചൈനയുമായുള്ള തന്റെ വ്യാപാര യുദ്ധത്തില്‍ ഒരു മാറ്റമുണ്ടാകാനുള്ള സാധ്യതയാണ് ട്രംപ് സൂചിപ്പിച്ചിട്ടുള്ളത്. കരാറിലെത്തുകയാണെങ്കില്‍ ചൈനീസ് ഇറക്കുമതികള്‍ക്ക് ചുമത്തിയിരിക്കുന്ന ഉയര്‍ന്ന താരിഫുകള്‍ ഗണ്യമായി കുറയുമെന്ന് ഇത് സൂചിപ്പിക്കുന്നു. '145% വളരെ ഉയര്‍ന്നതാണ്. കരാറില്‍ എത്തിയാല്‍ അത് അത്ര ഉയര്‍ന്നതായിരിക്കില്ല.' താരിഫ് അത്ര ഉയര്ന്നതിനടുത്തെങ്ങും ഉണ്ടാകില്ല. അത് ഗണ്യമായി കുറയും. പക്ഷേ അത് പൂജ്യമാകില്ല.'' എന്നാണ് ഓവല്‍ ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ അദ്ദേഹം വ്യക്തമാക്കിയത്.
ചൈന 245% വരെ താരിഫ് നേരിടേണ്ടിവരുമെന്ന് അടുത്തിടെ വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒന്നിലധകം താരിഫുകള്‍ ചേര്‍ന്നാണ് താരിഫ് ഇത്രയും വലുതാകുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍, സിറിഞ്ചുകള്‍ തുടങ്ങിയ ഉല്പന്നങ്ങളില് ഒന്നിലധികം താരിഫുകള്‍ ഏര്‍പ്പെടുത്തുന്നതിലൂടെയാണ് താരിഫ് ഇത്രകണ്ട് ഉയരുന്നത്.
താരിഫ് ലഘൂകരിക്കുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ സമീപകാല അഭിപ്രായങ്ങളോട് പ്രതികരിച്ചുകൊണ്ട്, ചൈനയുടെ വിദേശകാര്യ മന്ത്രാലയം 'ചൈനയെ കൈകാര്യം ചെയ്യുന്നതിനുള്ള ശരിയായ മാര്‍ഗമല്ല ഇത്' എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സമത്വത്തിന്റെയും പരസ്പര നേട്ടത്തിന്റെയും അടിസ്ഥാനത്തില്‍ ചൈനയുമായി സംഭാഷണം നടത്തണമെന്ന് മന്ത്രാലയം അമേരിക്കയോട് ആവശ്യപ്പെട്ടു. ഭാവിയിലെ ഏതൊരു വ്യാപാര കരാറും രൂപപ്പെടുന്നതിന് അത്തരമൊരു സമീപനം ആവശ്യമാണെന്നും ഓര്‍മിപ്പിച്ചു.
അമേരിക്കയുമായി വ്യാപാര ചര്‍ച്ചകള്‍ നടത്താന്‍ തയാറാണെന്ന് ചൈനയും ഇതിനു പിന്നാലെ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള് തമ്മിലുള്ള വ്യാപാര പോരാട്ടം വിപണികളെ ഇളക്കിമറിക്കുകയും ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമാവുകയും ചെയ്തു. 'ഞങ്ങള്‍ പോരാടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ പോരാടാന്‍ ഞങ്ങള്‍ ഭയപ്പെടുന്നില്ല.' എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞത്. ആവശ്യമെങ്കില്‍ ചൈന 'അവസാനം വരെ പോരാടും' എന്നും വ്യക്തമാക്കി.
ചൈനയുമായുള്ള വ്യാപാര യുദ്ധം സ്ഥിരമല്ലെന്നും സമീപഭാവിയില്‍ തന്നെ യുദ്ധം കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജെപി മോര്ഗന് ചേസ് ആതിഥേയത്വം വഹിച്ച സ്വകാര്യ നിക്ഷേപ സമ്മേളനത്തില്‍ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞതായി സിഎന്‍എന്നിനോട് ഈ വിഷയവുമായി പരിചയമുള്ള ഒരാള്‍ സ്ഥിരീകരിച്ചതും കൂട്ടിവായിക്കേണ്ടതാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള കടുത്ത ഇടവേളയോ പൂര്‍ണ്ണമായ വേര്‍പിരിയലോ നടത്തുന്നതിനുപകരം, വ്യാപാരത്തിന്റെ പുനഃസന്തുലിതാവസ്ഥ കൈവരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബെസെന്റ് നിക്ഷേപകരോട് പറഞ്ഞു.
എന്നിരുന്നാലും, ഒരു സമഗ്രമായ ഇടപാടിന് രണ്ടോ മൂന്നോ വര്‍ഷമെടുക്കുമെന്ന് ട്രഷറി മേധാവി പറഞ്ഞതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. അത്തരമൊരു കരാറിനെക്കുറിച്ച് ചൈനയുമായുള്ള ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നതാണ് ഇതിനു കാരണം. ഏപ്രില്‍ 2 ന് ട്രംപ് വലിയ താരിഫുകള്‍ നടപ്പിലാക്കുകയും പിന്നീട് മിക്ക രാജ്യങ്ങള്‍ക്കും 90 ദിവസത്തെ ഇളവ് പ്രഖ്യാപിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് യുഎസ് ഓഹരികളും ട്രഷറികളും തകര്‍ന്ന സാഹചര്യത്തിലാണ് ട്രംപിന്റെ മലക്കം മറിച്ചില്‍. കമ്പ്യൂട്ടറുകള്‍ക്കും ജനപ്രിയ ഉപഭോക്തൃ ഇലക്ട്രോണിക്സുകള്ക്കും അദ്ദേഹം ഒഴിവാക്കലുകള്‍ വരുത്തിയിട്ടുണ്ടെങ്കിലും, ഈ വര്‍ഷം ചൈനീസ് കയറ്റുമതികള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ 145% തീരുവകള്‍ ഇപ്പോഴും നിലവിലുണ്ട്.
ഇതിന് മറുപടിയായി, ചൈന സമീപ ആഴ്ചകളില്‍ മൂന്നാം രാജ്യങ്ങളിലേക്കുള്ള ബന്ധം ശക്തമാക്കുകയാണ്, ബീജിങ്ങിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമായ യുഎസുമായി വ്യാപാര കരാറുകള്‍ ഉണ്ടാക്കരുതെന്ന് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് പോലും നല്കുന്നു. അസര്ബൈജാന് പ്രസിഡന്റ് ഇല്‍ഹാം അലിയേവുമായുള്ള ഒരു കൂടിക്കാഴ്ചയില്‍, താരിഫ്, വ്യാപാര യുദ്ധങ്ങള്‍ എല്ലാ രാജ്യങ്ങളുടെയും അവകാശങ്ങളെയും താല്‍പ്പര്യങ്ങളെയും ദുര്‍ബലപ്പെടുത്തുന്നുവെന്ന് ചൈനീസ് നേതാവ് ഷി ജിന്‍പിങ് ബുധനാഴ്ച ആവര്‍ത്തിച്ചതും അമേരിക്കയ്ക്കെതിരേ കുറുമുന്നണി ഉണ്ടാക്കുന്നതിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു.