ADVERTISEMENT

ടൊറന്റോ ∙ ഇന്ന് പോളിങ് ബൂത്തുകളിൽ എത്തുന്ന കാനഡ വോട്ടർമാർ ഒരു പുതിയ ഗവൺമെന്റിനെ തിരഞ്ഞെടുക്കും. മുൻപെങ്ങും കണ്ടിട്ടില്ലാത്ത താൽപര്യമാണ് അമേരിക്കയിലും ഈ തിരഞ്ഞെടുപ്പ് സൃഷ്ടിച്ചിരിക്കുന്നത്.

കാരണം അമേരിക്കൻ പ്രസിഡന്റിനോട് കടുത്ത വിമർശന പാത സ്വീകരിച്ചിരിക്കുന്ന കനേഡിയൻ രാഷ്ട്രീയ പാർട്ടി നേതാക്കളാണ്. ഇതിനു കാരണം ട്രംപിന്റെ വാണിജ്യ നയങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും കാനഡയെ അമേരിക്കയുടെ അൻപത്തി ഒന്നാമത് സംസ്ഥാനമാക്കാനുള്ള ട്രംപിന്റെ മോഹവും ആണ്.

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ഭരണ കക്ഷിയായ ലിബറൽ പാർട്ടിയും ഒരു പക്ഷേ കനത്ത പരാജയം നേരിടും എന്ന പ്രവചനങ്ങൾ ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ കുറെ മാസങ്ങളിൽ ട്രംപ് നടത്തിയ താരിഫ് പ്രഖ്യാപനങ്ങളും കാനഡയെ അൻപത്തിയൊന്നാം സംസ്ഥാനമാക്കും എന്ന പ്രഖ്യാപനവും കാർണിക്കും ലിബറൽ പാർട്ടിക്കും സഹായകമായിട്ടുണ്ട് എന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

ട്രംപിന്റെ പ്രഖ്യാപനങ്ങളിൽ അരിശം പൂണ്ട കാനഡക്കാർ കുറെ ഏറെ പേർ യുഎസിലേക്കുള്ള യാത്രകൾ തന്നെ മാറ്റിവച്ചു. അമേരിക്കൻ സാധനങ്ങൾ വാങ്ങുന്ന പതിവും ഏറക്കുറെ നിലച്ചിരിക്കുകയാണ്. ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' വാദത്തിനെതിരെ കനേഡിയൻ നാഷനലിസം ജനപ്രിയമായി മാറുകയും, ഇങ്ങനെ ലിബറലുകളുടെ പിന്തുണ വർധിച്ചതായി ഗാലോപ് പോളുകൾ പറയുകയും ചെയ്തു.

ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്ന കൺസെർവേറ്റീവ് പാർട്ടി മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരായ ഒരു റഫറണ്ടം ആയി തിരഞ്ഞെടുപ്പിനെ മാറ്റാൻ തയാറെടുക്കുക ആയിരുന്നു. ട്രൂഡോയുടെ ജനപ്രിയത താഴാൻ കാരണം വിലക്കയറ്റവും നിയന്ത്രണം ഇല്ലാതെ അനുവദിച്ച കുടിയേറ്റവും ആയിരുന്നു. രണ്ടു കക്ഷികളെയും ദശകങ്ങളായി പിന്തുണച്ചിരുന്ന വോട്ടർമാരുടെ മുൻപിൽ ഇപ്പോൾ ആര് വന്നാൽ ട്രംപിന് കനത്ത പ്രതിയോഗി ആകും എന്ന ചോദ്യത്തിനാണ് പ്രസക്തി.

ദേശവ്യാപകമായി ഉള്ള 343 ഹാവസ് ഓഫ് കോമൺസ് നിയോജക മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്കയിലെ പോലെ പ്രൈമറികളും റൺ ഓഫും ഇല്ല. യുകെയിലെ പോലെ ഒരു റൗണ്ട് വോട്ടിങ് മാത്രമാണുള്ളത്. യുകെയിലെ പോലെ 'ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ്' സമ്പ്രദായവും പിന്തുടരുന്നു. വിജയി ആകെ പോൾ ചെയ്തതിന്റെ 50 ശതമാനത്തിൽ അധികം വോട്ടുകൾ നേടണമെന്നില്ല. ഇത് രണ്ടു വലിയ പാർട്ടികളെ ഏറെ സഹായിച്ചിട്ടുണ്ട്. കാരണം നിയോജക മണ്ഡലങ്ങളിൽ ശക്തമായ അടിത്തറ ഇല്ലാത്ത പാർട്ടിക്ക് സീറ്റുകൾ നേടുക പ്രയാസമാണ്.

ഭൂരിപക്ഷം നേടുന്ന പാർട്ടിക്കു (ഒറ്റക്കോ മറ്റേതെങ്കിലും പാർട്ടിയുടെ സഹായത്തോടെയോ) അടുത്ത ഗവർണന്മെന്റ് ഉണ്ടാക്കുവാനും പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുവാനും കഴിയും. ട്രൂഡോ 2025 ജനുവരിയിൽ രാജിവയ്ക്കുകയായിരുന്നു. എങ്കിലും പ്രധാന മന്ത്രിയായി തുടർന്നു - മാർച്ചിൽ ലിബറൽ പാർട്ടി കാർണിയെ നേതാവായി തിരഞ്ഞെടുക്കുന്നത് വരെ. കാനഡയുടെ 24 -ാം പ്രധാനമന്ത്രിയായി കാർണി മാർച്ച് 14 നു അധികാരത്തിൽ വന്നു.

60 കാരനായ കാർണിയാണ് അടുത്ത പ്രധാനമന്ത്രിയായി ലിബറൽ പാർട്ടി മുന്നോട്ടു വയ്ക്കുന്നത്. ബാങ്ക് ഓഫ് കാനഡയുടെ തലപ്പത്തിരിക്കുമ്പോൾ ഇദ്ദേഹം വെല്ലുവിളികൾ വിജയകരമായി നേരിട്ടു. പിന്നീട് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലവനുമായി. കാർണിയാണ് 1694 ൽ ബാങ്ക് തുടങ്ങിയതിനു ശേഷം ആദ്യ നോൺ യുകെ പൗരൻ. ഉന്നത വിദ്യാഭ്യാസം ഉള്ള കാർണി 13 വർഷം ഗോൾഡ്മാൻ സാക്‌സിന്റെ ലണ്ടൻ, ടോക്കിയോ, ന്യൂയോർക്ക്, ടൊറന്റോ ഓഫിസുകളിൽ ജോലി ചെയ്തു. 2003ൽ ബാങ്ക് ഓഫ് കാനഡയുടെ ഡെപ്യൂട്ടി ഗവർണർ ആയി. സാമ്പത്തിക വ്യവസായ രംഗത്തും പൊതുജന സേവന രംഗത്തും ഇങ്ങനെ നേടിയ അനുഭവസമ്പത്തു കാർണിയുടെ മുതൽക്കൂട്ടാണ്.

കൺസർവേറ്റീവുകളുടെ നേതാവായ പിയർ പൊളിവർ ആണ് കാർണിയുടെ പ്രധാന എതിരാളി. 45 കാരനായ ഇദ്ദേഹം ഒരു രാഷ്ട്രീയ പ്രവർത്തകനായി അറിയപ്പെടുന്നു. പ്രസംഗങ്ങൾ കൊണ്ട് ആരാധകരെ കയ്യിലെടുക്കുന്ന ഇയാൾ ട്രംപിന്റെ അമേരിക്ക ഫസ്റ്റിനു ബദലായി 'കാനഡ ഫസ്റ്റ്' മുദ്രാവാക്യത്തിലൂടെ ഏറെ പ്രശസ്തനാണ്. പാർട്ടിയുടെ നയങ്ങൾ മുൻ നിർത്തി എതിരാളികളെ ആക്രമിക്കുന്ന പടയാളിയായും അറിയപ്പെടുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ പ്രധാന ശത്രു. കാരണം ഇയാൾ തുടരെ ഇവയെ ആക്രമിക്കുകയും പബ്ലിക് ബ്രോഡ്‍കാസ്റ്റിങ്ങിന് ഫണ്ടിങ് നൽകരുത് എന്ന് വാദിക്കുകയും ചെയ്യുന്നു.

ഔദ്യോഗികമായി കാനഡയുടെ പാർലമെന്റിൽ സ്ഥാനമുള്ള മറ്റു രണ്ടു പാർട്ടികളാണ് പുരോഗമന ചിന്താഗതി അവകാശപ്പെടുന്ന ന്യൂ ഡെമോക്രറ്റിസും വിഘടന വാദം ഉയർത്തുന്ന കുബേക് പാർട്ടി ബ്ലോക്കും (ബ്ലോക് ക്യുബെക്കോയ്‌സ്). തങ്ങൾക്കു സ്വയം ഭൂരിപക്ഷം ഇല്ലാതെ വന്നാൽ ലിബറൽ പാർട്ടിക്കും കൺസർവേറ്റീവ് പാർട്ടിക്കും ഇവയെ ആശ്രയിക്കേണ്ടി വരും.

English Summary:

Canada Election 2025: Canadians to elect new govt on April 28

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com