‘എന്നെ രക്ഷിക്കണേ’: നിലവിളിച്ച് അഞ്ചു വയസ്സുകാരൻ, ക്രൂരമായ അധിക്ഷേപം നടത്തിയത് വിദ്യാർഥികൾ

Mail This Article
വെർജീനിയ∙ വെർജീനിയയിലെ ലൗഡൻ കൗണ്ടിയിൽ അഞ്ചുവയസ്സുള്ള ചൈനീസ് വംശജനായ അമേരിക്കൻ ബാലനെ ഒരു സംഘം മിഡിൽ സ്ക്കൂൾ വിദ്യാർഥികൾ വംശീയമായി അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടി ഭയന്ന് വിറച്ച് കരയുന്നതും തന്നെ ഉപദ്രവിക്കരുതെന്ന് യാചിക്കുന്നതും വിഡിയോയിൽ കാണാം. രാജ്യാന്തര മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തു.
വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ മൂന്ന് മിഡിൽ സ്ക്കൂൾ വിദ്യാർഥികൾ വളയുകയും വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. "എന്നെ വേദനിപ്പിക്കരുത്! ഇത് ചെയ്യരുത്. എന്നെ രക്ഷിക്കണേ!" എന്നൊക്ക കുട്ടി നിലവിളിക്കുന്നുണ്ടായിരുന്നു. ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിൽ മിഡിൽ സ്ക്കൂൾ വിദ്യാർഥി ക്രൂരമായ പല പരാമർശങ്ങളും അഞ്ചു വയസ്സുകാരനോട് കുട്ടിയോട് നടത്തി.
ഈഗിൾ റിഡ്ജ് മിഡിൽ സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെട്ട സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ അതീവ ദുഃഖം ഖേഖപ്പെടുത്തി. എന്നാൽ സ്കൂൾ അധികൃതർ കാര്യമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. സംഭവം സ്കൂളിന് പുറത്താണ് നടന്നതെന്നാണ് സ്കൂളിന്റെ വിശദീകരണം.
"ഓരോ തവണ ആ ദൃശ്യങ്ങൾ കാണുമ്പോഴും എന്റെ ഹൃദയം തകരുന്നു. ഒരു അമ്മ എന്ന നിലയിൽ, എന്റെ അഞ്ചുവയസ്സുള്ള മകനെ മറ്റ് മുതിർന്ന കുട്ടികൾ അപമാനിക്കുന്നത് കാണുന്നത് വളരെ വേദനാജനകമാണ്. എന്തുകൊണ്ടാണ് ആ കുട്ടികൾ ഇത്ര ക്രൂരമായി പെരുമാറുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സംഭവസമയത്ത് ആരും കുട്ടിയെ സഹായിക്കാൻ മുന്നോട്ട് വന്നില്ലെന്നും എല്ലാവരും ചിരിക്കുകയായിരുന്നു’’ – എന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
അധിക്ഷേപം നടത്തിയ വിദ്യാർഥി ഈ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവച്ചു. ഇത് കണ്ട ഒരു ഈഗിൾ റിഡ്ജ് സ്കൂളിലെ രക്ഷിതാവാണ് കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ വിവരമറിയിച്ചത്. കുട്ടികൾ ഉപയോഗിച്ച പല വംശീയ അധിക്ഷേപ പരമാർശങ്ങളും തനിക്ക് മനസ്സിലായില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ചില സമയങ്ങളിൽ അവർ കുട്ടിയെ "കിങ് കോങ്" എന്ന് വിളിച്ചിരുന്നു.
കഠിനാധ്വാനം ചെയ്ത് അമേരിക്കയിൽ വീട് വാങ്ങിയ തങ്ങൾ നല്ല അയൽക്കാരും മികച്ച സ്കൂളുകളുമുള്ള ലൗഡൻ കൗണ്ടി തിരഞ്ഞെടുത്തത് സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നെന്നും എന്നാൽ ഇങ്ങനെയൊരനുഭവമുണ്ടായതിൽ തങ്ങൾക്ക് ദുഃഖമുണ്ടെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. ലൗഡൻ കൗണ്ടി ഷെരീഫ് ഓഫിസ് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. സ്കൂൾ ഡിസ്ട്രിക്റ്റ് വക്താവ് ഡാൻ ആഡംസ് കുട്ടിക്കും കുടുംബത്തിനും കൗൺസിലിങ്ങും മറ്റ് സഹായങ്ങളും നൽകാൻ തയാറാണെന്ന് അറിയിച്ചു.