യുഎസിൽ ഇന്ത്യൻ സംരംഭകൻ ഭാര്യയെയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി

Mail This Article
വാഷിങ്ടൻ ∙ വാഷിങ്ടനിൽ ഇന്ത്യൻ ടെക് സംരംഭകൻ ഭാര്യയെയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതായി റിപ്പോർട്ട്. വാഷിങ്ടനിലെ ന്യൂകാസിലിൽ ഇന്ത്യൻ ടെക് സംരംഭകനായ ഹർഷവർധന എസ് കിക്കേരി (57) ഭാര്യ ശ്വേത പന്യം (44), 14 വയസ്സുള്ള മകൻ എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. ഏപ്രിൽ 24നായിരുന്നു സംഭവം.
സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവസമയത്ത് ദമ്പതികളുടെ മറ്റൊരു മകൻ വീട്ടിൽ ഇല്ലാതിരുന്നതിനാൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. കുട്ടിയുടെ പേര് വിവരങ്ങൾ കിങ് കൗണ്ടി ഷെരീഫ് ഓഫിസ് പുറത്തുവിട്ടിട്ടില്ല.
കർണാടക സ്വദേശിയായ ഹർഷ്‌വർധൻ, മൈസൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റോബോട്ടിക് കമ്പനിയായ ഹോളോവേൾഡിന്റെ സ്ഥാപകനും സിഇഒയുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ശ്വേത ഈ കമ്പനിയുടെ സഹസ്ഥാപകയായിരുന്നു.
2017 ൽ ഹർഷവർധനും ശ്വേതയും ഇന്ത്യയിൽ ഹോളോവേൾഡ് സ്ഥാപിച്ചു. എന്നാൽ കോവിഡിനെ തുടർന്ന് 2022 ൽ കമ്പനി അടച്ചുപൂട്ടിയതോടെ അദ്ദേഹം യുഎസിലേക്ക് മടങ്ങുകയയാിരുന്നു. റോബോട്ടിക്സിൽ വിദഗ്ധനായ ഇദ്ദേഹം മുൻപ് യുഎസിലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ മൈക്രോസോഫ്റ്റിലും ജോലി ചെയ്തിട്ടുണ്ട്.