കാനഡയിൽ മൂന്ന് ദിവസം മുൻപ് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത

Mail This Article
ഒട്ടാവ ∙ കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ നിന്ന് മൂന്ന് ദിവസം മുൻപ് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒട്ടാവയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥിനി വൻഷിക (21) ആണ് മരിച്ചത്. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഹൈക്കമ്മീഷൻ അറിയിച്ചു.
ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് വേണ്ട സഹായം നൽകുന്നതിനുള്ള ക്രമീകരണം ചെയ്ത് വരികയാണെന്ന് ഹൈക്കമ്മീഷൻ അറിയിച്ചു. ഇതിനായി പ്രാദേശിക സാമൂഹിക സംഘടനകളുടെ സഹകരണവും ഉറപ്പാക്കും.
ഏപ്രിൽ 25ന് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം വൻഷികയെ കാണാതായതായി ഒട്ടാവയിലെ ഹിന്ദി കമ്മ്യൂണിറ്റി ഒട്ടാവ പൊലീസ് സർവീസിന് എഴുതിയ കത്തിൽ പറയുന്നു. ' വൈകുന്നേരം 7ന് മജസ്റ്റിക് ഡ്രൈവിലെ തന്റെ വീട്ടിൽ നിന്ന് വാടക മുറി കാണാൻ പോയ ശേഷം ഏകദേശം ഒൻപത് മണിയോടെ വൻഷികയെ കാണാതായെന്നാണ് പരാതിയിൽ പറയുന്നത്. അന്ന് രാത്രി 11.40 ഓടെ വൻഷികയുടെ ഫോൺ സ്വിച്ച് ഓഫായി. നിരന്തരം ഫോൺ വിളിച്ചിട്ടും സ്വിച്ച് ഓഫ് ആണെന്ന വിവരം ലഭിച്ചതേടെ കുടുംബം ആശങ്കയിലായി. അടുത്ത ദിവസം നടന്ന പ്രധാന പരീക്ഷയ്ക്കും വൻഷിക ഹാജരായില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വൻഷികയെ ബന്ധപ്പെടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു' - കത്തിൽ പറയുന്നു