അമേരിക്കയിൽ പതിയിരിക്കുന്നത് ‘സീരിയൽ കില്ലറോ?’; രഹസ്യ പരിശോധനയുമായി റോഡ് ഐലൻഡ് പൊലീസ്

Mail This Article
മാസച്യുസിറ്റ്സ്∙ സമൂഹമാധ്യമത്തിൽ ന്യൂ ഇംഗ്ലണ്ടിൽ പതിയിരിക്കുന്നത് സീരിയൽ കില്ലറാണെന്ന അഭ്യൂഹം ശക്തമായതിനെ തുടർന്ന് രഹസ്യമായി റോഡ് ഐലൻഡ് പൊലീസ് പരിശോധന നടത്തിയെന്ന് റിപ്പോർട്ട്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റോഡ് ഐലൻഡ്, കനക്‌ടികട്ട്, മാസച്യുസിറ്റ്‌സ് എന്നിവിടങ്ങളിൽ നിന്നായി ലഭിച്ച എട്ട് പേരുടെ മൃതദേഹങ്ങളോ മൃതദേഹ അവശിഷ്ടങ്ങളോ സീരിയർ കില്ലറുടെ സാന്നിധ്യം ശക്തമാണെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നതിന്റെ അടിസ്ഥാനം.
ഈ എട്ട് മരണങ്ങളും തമ്മിൽ പരസ്പരം ബന്ധമുണ്ടെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ഇതിൽ എത്രപേരാണ് കൊല്ലപ്പെട്ടതെന്നും കൃത്യമായി ഉറപ്പില്ല.
‘‘കഴിഞ്ഞ ആഴ്ച നരഗൻസെറ്റ് പൊലീസിന് ഓൺലൈനിൽ പ്രചരിക്കുന്ന ചില ആശങ്കാജനകമായ പോസ്റ്റുകളെക്കുറിച്ച് വിവരം ലഭിച്ചു. ഒരു അജ്ഞാത വ്യക്തി ‘ന്യൂ ഇംഗ്ലണ്ട് സീരിയൽ കില്ലേഴ്സ്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ നടത്തിയ പോസ്റ്റിനെ സംബന്ധിച്ചയായിരുന്നു വിവരം ലഭിച്ചത്. ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർക്ക് മാത്രമേ വ്യക്തിയുടെ യഥാർഥ യൂസർ നെയിം കാണാൻ കഴിഞ്ഞിരുന്നുള്ളൂ. സ്കാർബറോ ബീച്ചിലെ ബ്ലാക്ക് പോയിന്റ് ഏരിയയിൽ നിരവധി മൃതദേഹങ്ങൾ മറവുചെയ്തിരിക്കാമെന്ന് പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. പ്രദേശം വിശദമായി തിരഞ്ഞെങ്കിലും മൃതദേഹങ്ങൾ ഒന്നും ലഭിച്ചില്ല" – നരഗൻസെറ്റ് പൊലീസ് അറിയിച്ചു.
അതേസമയം, ന്യൂ ഇംഗ്ലണ്ടിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമാണ് എട്ട് മൃതദേഹങ്ങളും കണ്ടെത്തിയതെന്നാണ് വിവരം. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഫ്രാമിങ്ഹാം, പ്ലിമൗത്ത്, സ്പ്രിങ്ഫീൽഡ് (മാസച്യുസിറ്റ്സ്), ഫോസ്റ്റർ (റോഡ് ഐലൻഡ്), ന്യൂ ഹേവൻ, നോർവാക്ക്, ഗ്രോട്ടൺ, കില്ലിങ്‌ലി (കനക്‌ടികട്ട്) എന്നിവിടങ്ങളിൽ നിന്നായി എട്ട് പേരുടെ മൃതദേഹങ്ങളോ മൃതദേഹ അവശിഷ്ടങ്ങളോ കണ്ടെത്തി. മൂന്ന് സമീപ സംസ്ഥാനങ്ങളിലായി സ്ത്രീകളുടേതടക്കമുള്ള മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത് ഒരു സീരിയൽ കില്ലറുടെ സാന്നിധ്യത്തിന്റെ സൂചനയായി സാമൂഹിക മാധ്യമത്തിൽ പ്രചാരണങ്ങൾ ശക്തമാണമെങ്കിലും അധികൃതർ ഇത് സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് അധികൃതർ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.