ട്രംപിന്റെ താരിഫ്: ഏഷ്യൻ ഇറക്കുമതിക്ക് തിരിച്ചടി; ഷിപ്പിങ് ബുക്കിങ്ങുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു

Mail This Article
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫുകൾ പ്രാബല്യത്തിൽ വന്നതോടെ അമേരിക്കയിലേക്ക് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾ ഗണ്യമായി കുറഞ്ഞതായിഇറക്കുമതി ചെയ്യുന്ന മാർക്കറ്റ് റിപ്പോർട്ടുകൾ പറയുന്നു. പ്രധാനമായും ചൈനയിൽ നിന്നുള്ള ഇറക്കുമതികളാണ് കുറഞ്ഞത്.
മാരിടൈം ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനമായ സീ ഇന്റലിജൻസ് ഷെഡ്യൂൾ ചെയ്ത നിരവധി ബുക്കിങ്ങുകൾ റദ്ദാക്കിയതായി അറിയിച്ചു. വാണിജ്യ വൃത്തങ്ങൾ ഇതിനെ ബ്ലാങ്ക് സെയ്‌ലിങ്സ് എന്നാണ് വിളിക്കുന്നത്. ട്രംപിന്റെ താരിഫ് വർധന മൂലം ഏഷ്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള ചരക്കുനീക്കങ്ങൾ ഏതാണ്ട് പൂർണമായും നിലച്ചു. 2025 ഏപ്രിൽ 14 മുതൽ മേയ് 11 വരെയുള്ള കാലയളവിൽ 60,000 ബ്ലാങ്ക് സെയ്‌ലിങ്സിൽ നിന്ന് 2,50,000 ആയി ഉയർന്നതായി റിപ്പോർട്ട് പറയുന്നു. ട്രംപിന്റെ ലിബറേഷൻ ഡേ പ്രഖ്യാപനത്തിനു ശേഷം ഏപ്രിൽ രണ്ടാം വാരത്തിൽ ഇത് 3,67,800 വരെ ഉയർന്നു.
നാടകീയമെന്ന് തോന്നാവുന്ന ഈ വലിയ വർധന രാഷ്ട്രീയപരമായ അനിശ്ചിതത്വവും താരിഫ് പ്രഖ്യാപനവും മൂലമാണെന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു. ഇത് വ്യക്തമാക്കുന്നത് രാജ്യാന്തര വ്യാപാര രംഗത്ത് രാഷ്ട്രങ്ങളുടെ ഇങ്ങനെയുള്ള നിലപാടുകൾ എത്ര വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നാണ്. പുതിയ ഇറക്കുമതി ചുങ്കം അസ്വീകാര്യമാണെന്ന് മറ്റു രാഷ്ട്രങ്ങൾ തെളിയിക്കുന്നതിനൊപ്പം ഇറക്കുമതി സാധനങ്ങൾക്ക് എത്ര പെട്ടെന്ന് സ്വീകാര്യത നഷ്ടപ്പെടുന്നു എന്നും ഇത് പറയാതെ പറയുന്നു. ഇത് യുഎസ് സാമ്പത്തികാവസ്ഥയെയും തൊഴിൽ മേഖലയെയും, പ്രത്യേകിച്ചും ഇറക്കുമതിയുമായി ബന്ധപ്പെട്ട മേഖലകളെയും എങ്ങനെ ബാധിക്കുമെന്നും പഠന വിധേയമാക്കേണ്ടതുണ്ട്.
സീ ഇന്റലിജൻസിന്റെ സിഇഒ അലൻ മർഫിയുടെ അഭിപ്രായത്തിൽ വളരെ പെട്ടെന്ന് സംഭവിച്ച ഏഷ്യയിൽ നിന്ന് യുഎസിലേക്കുള്ള ചരക്കുനീക്കത്തിന്റെ സ്തംഭനം വ്യാപാര രംഗത്ത് അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഷിപ്പിങ് ലൈനുകളുടെയും കാർഗോകളുടെയും ഉടമസ്ഥർ ചരക്കുകൾ താൽക്കാലികമായെങ്കിലും അയയ്ക്കാതെ കാത്തിരിക്കുകയാണ് - ആസന്നഭാവിയിൽ എന്ത് സംഭവിക്കുമെന്ന് അവർ ആലോചിക്കുന്നു. ഈ സ്തംഭനം എങ്ങനെ അവസാനിക്കുമെന്ന് അറിയാൻ അവർ കാത്തിരിക്കുന്നു. ദീർഘകാല മാറ്റങ്ങൾ പിന്നീടാവാം എന്നാണ് അവർ കരുതുന്നത്. അതേസമയം ട്രാൻസ് അറ്റ്ലാന്റിക് വ്യാപാരം അതേ നിലയിൽ തുടരുകയാണെന്നും മർഫി പറഞ്ഞു.
ഏഷ്യൻ രാജ്യങ്ങളെയാണ് ട്രംപിന്റെ താരിഫുകൾ ഏറ്റവും അധികം ബാധിച്ചത് - കംബോഡിയ (-49%), വിയറ്റ്നാം (-46%), ശ്രീലങ്ക (-44%) എന്നിവയാണ് ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീരുവ നൽകേണ്ടി വരുന്നത്. ഈ തീരുവകൾ 90 ദിവസങ്ങൾ കഴിഞ്ഞാൽ പുനഃപരിശോധിക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ചൈനീസ് സാധനങ്ങൾ ഇപ്പോൾ അമേരിക്കയിൽ എത്തുമ്പോൾ 145% തീരുവ നൽകണം. മിക്കവാറും കമ്പനികൾ അവരുടെ സാധനങ്ങൾക്ക് ഉയർന്ന വില ഉപഭോക്താക്കൾ നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഷെയ്നും ടെമുവും വിലയിൽ ചില 'അഡ്ജസ്റ്റ്മെന്റുകൾ' നടത്തുന്നതായി അറിയിച്ചു.