യുഎസിൽ ഒപ്പം താമസിച്ച സ്ത്രീയെ കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്ട്കേസിൽ ഉപേക്ഷിച്ച സംഭവം; പ്രതി അറസ്റ്റിൽ

Mail This Article
കനക്ടികട്ട് ∙ യുഎസിലെ ഗ്രോട്ടണിൽ ഒപ്പം താമസിച്ച സ്ത്രീയെ കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്ട്കേസിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. സൂസൻ വോമസർ (58) എന്ന സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി സെമിത്തേരിക്ക് സമീപം ഉപേക്ഷിച്ച കേസിലാണ് ഡോണൾഡ് കോഫെലി (68)നെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് ചോദ്യം ചെയ്യലിൽ കോഫെൽ കുറ്റം സമ്മതിച്ചു. ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് തലക്കടിച്ച് സൂസനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒന്നര ആഴ്ചയോളം താമസിച്ചിരുന്ന അപ്പാർട്മെന്റിൽ സൂക്ഷിച്ചു. പിന്നീട് മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി അപ്പാർട്മെന്റിന് സമീപമുള്ള സെമിത്തേരിക്ക് അടുത്താണ് ഉപേക്ഷിച്ചതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
മാർച്ച് 19നാണ് സെമിത്തേരിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട്കേസ് കണ്ടെത്തിയത്. സംശയം തോന്നിയ വ്യക്തി തുറന്നുനോക്കിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. എന്നാൽ കൊല്ലപ്പെട്ടത് ആരാണെന്ന് ആദ്യം തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതിനിടെ സൂസനെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം സൂസന്റേതാണെന്ന് സ്ഥിരീകരിച്ചു.
അന്വേഷണത്തിൽ അപ്പാർട്ട്മെന്റിൽ നിന്ന് ബേസ്ബോൾ ബാറ്റ്, കൈവാൾ, രക്തം, സൂസന്റെ വസ്ത്രങ്ങള്‍, പേഴ്സ്, തിരിച്ചറിയൽ കാർഡുകൾ എന്നിവ കണ്ടെത്തി. ഡോണൾഡ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യപരമായ കാരണങ്ങളാൽ തിങ്കളാഴ്ച കോടതിയിൽ ഹാജരാകാതിരുന്ന ഡോണൾഡിനെ ഇനി ജൂൺ 10ന് കോടതിയിൽ ഹാജരാക്കും.