ADVERTISEMENT

ഹൂസ്റ്റണ്‍ ∙ ഫാഷൻ ലോകത്തിലെ ഏറ്റവും വലുതും ഗ്ലാമറസമായ മെറ്റ് ഗാല താരസാന്നിധ്യം കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെടുന്ന പരിപാടിയാണ്. വോഗിന്റെ എഡിറ്റർ-ഇൻ-ചീഫ് അന്ന വിൻടോർ മേൽനോട്ടം വഹിക്കുന്ന ഈ ഫാഷൻ ഇവന്റിൽ പ്രശസ്തരായ അഭിനേതാക്കൾ, സംഗീതജ്ഞർ, മറ്റ് മേഖലകളിൽ നിന്നുള്ള സെലിബ്രിറ്റികൾ എന്നിവരൊക്കെ സാന്നിധ്യമാകുന്നു. വാർഷിക പരിപാടിയുടെ അതിഥി പട്ടികയിൽ ഇടം പിടിക്കുന്നതു പോലും വലിയ അംഗീകാരമായാണ് കണക്കാക്കുന്നത്. എന്നാൽ വർഷങ്ങളായി മെറ്റ് ഗാലയിലെ അതിഥി പട്ടികയിൽ ശ്രദ്ധേയമായ ഒരു പേര് കാണുന്നില്ല, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിന് പിന്നിൽ രസകരമായ ഒരു കഥയുമുണ്ട്.

ട്രംപ് 2012 വരെ മെറ്റ് ഗാലയിൽ പതിവായി പങ്കെടുത്തിരുന്നു. എന്നാൽ ആദ്യമായി അമേരിക്കൻ പ്രസിഡന്റായതിന് തൊട്ടുപിന്നാലെ വിൻടോർ അദ്ദേഹത്തെ ഒഴിവാക്കിയത്രേ. വിൻടോർ അതിന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. എന്നാൽ അവർ ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്ന വ്യക്തിയും ഒബാമയുമായി അടുത്ത ബന്ധമുള്ള ആളുമാണ്.

ട്രംപിന്റെ നയങ്ങളുടെ വിമർശകയുമാണ് അവർ. 2017ൽ ദി ലേറ്റ് നൈറ്റ് ഷോ വിത്ത് ജെയിംസ് കോർഡനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, മെറ്റ് ഗാലയിലേക്ക് ഒരിക്കലും ഇനി ക്ഷണിക്കാത്ത ആരെങ്കിലും ഉണ്ടോ എന്ന് വിൻടോറിനോട് ചോദിച്ചപ്പോൾ അവർ 'ട്രംപ്' എന്നാണ് ഉത്തരം പറഞ്ഞത്. ട്രംപിനോടുള്ള അവരുടെ എതിർപ്പാണ് പ്രസിഡന്റിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിനുള്ള ഔദ്യോഗിക കാരണം എന്ന് ഏറെക്കുറേ ഉറപ്പാക്കപ്പെട്ടത് ഇതിനു ശേഷമാണ്.

∙വിലക്കപ്പെട്ട മറ്റ് സെലിബ്രിറ്റികൾ
വിൻടോറിനെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞതിന് ശേഷം മെറ്റ് ഗാലയിൽ നിന്ന് തന്നെ വിലക്കിയതായി ടിവി അവതാരകൻ ടിം ഗൺ 2016ൽ അഭിപ്രായപ്പെട്ടിരുന്നു. പട്ടികയിലെ അടുത്ത പേര് 2016ൽ തന്റെ മുൻ കാമുകി ജിജി ഹഡിഡിനൊപ്പം പരിപാടിയിൽ പങ്കെടുത്ത സെയ്ന്‍ മാലിക് ആയിരുന്നു. വിൻടോറിനെതിരായ വിവാദപരമായ അഭിപ്രായങ്ങളുടെയും വിമർശനങ്ങളുടെയും പേരിൽ അഭിനേതാക്കളായ ടിന ഫെയ്, ലിലി റെയ്ന്‍ഹാര്‍ട്ട് എന്നിവരെയും വിലക്കിയിട്ടുണ്ട്.

∙മെറ്റ് ഗാല 2025 
ഇത്തവണ പരിപാടിയിൽ ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, കിയാര അദ്വാനി, ദിൽജിത് ദോസഞ്ജ് എന്നിവർ ഇന്ത്യയിൽ നിന്നു പങ്കെടുത്തു. വംശീയതയ്ക്കെതിരായ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തിന്റെ വമ്പിച്ച പ്രക്ഷോഭത്തിന് അഞ്ച് വർഷത്തിന് ശേഷമാണ് മെറ്റ് ഗാല നടന്നത്, ഇത് അമേരിക്കയിലെ നിരവധി സാംസ്‌കാരിക സ്ഥാപനങ്ങളെ വംശീയതയുടെയും വൈവിധ്യത്തിന്റെയും പ്രാതിനിധ്യവുമായി പൊരുത്തപ്പെടാൻ പ്രേരിപ്പിക്കുന്നതായിരുന്നു.

English Summary:

A notable name missing from the Met Gala guest list is US President Donald Trump. There's an interesting story behind it.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com