ADVERTISEMENT

വാഷിങ്‌ടൻ ∙  പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്  അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് എഎഎ1 ആയി കുറച്ചു. എഎഎ എന്ന റേറ്റിങ്ങാണ് മുൻപ് യുഎസിനുണ്ടായിരുന്നത്. ഇതോടെ ഉയർന്ന ക്രെഡിറ്റ് യോഗ്യതയ്ക്ക് താൽക്കാലികമായി തിരിച്ചടി നേരിട്ടിരിക്കുകയാണ്. 2011ൽ സ്റ്റാൻഡേർഡ് ആൻഡ് പുവർ (എസ്&പി) ഗ്ലോബലും പിന്നീട് 2023ൽ ഫിച്ചും യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് കുറച്ചിരുന്നു.

ഈ നടപടിയോടെ യുഎസിന് കുറഞ്ഞ പലിശ നിരക്കിൽ കടം വാങ്ങാനുള്ള സാധ്യത മങ്ങുകയാണ്. കഴിഞ്ഞ പത്ത് വർഷമായി ഗവൺമെന്റ് കടവും പലിശയും തമ്മിലുള്ള അനുപാതം സമാന രാജ്യങ്ങളെക്കാൾ ഉയർന്നതാണെന്ന് മൂഡീസ് ചൂണ്ടിക്കാട്ടി. യുഎസിന്റെ സാമ്പത്തിക പ്രകടനം കൂടുതൽ മോശമാകാൻ സാധ്യതയുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്ക് ശേഷം യുഎസ് സമ്പദ്‌വ്യവസ്ഥയുടെ പോക്ക് ശരിയായ ദിശയിലല്ലെന്നും  മൂഡീസ് വിലയിരുത്തി.

ഈ പ്രഖ്യാപനം വരുന്നത് ട്രംപ് വലിയ നികുതി ഇളവുകൾ നൽകുന്നതിനുള്ള ബജറ്റ് കോൺഗ്രസിനെക്കൊണ്ട് പാസാക്കാൻ ശ്രമിക്കുന്ന സമയത്താണ്. ഇനി കോൺഗ്രസ് അംഗങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഈ റേറ്റിങ് കുറയ്ക്കൽ അനുസരിച്ച് യുഎസിന്റെ കടങ്ങൾ ഉയർന്ന അപകടസാധ്യതയുള്ളവയാണ്. ബോണ്ടുകളിൽ നിക്ഷേപം നടത്തിയവർ ഉയർന്ന പലിശ ആവശ്യപ്പെട്ടേക്കാം. ഇത് കടം വാങ്ങുന്നതിനുള്ള ചെലവുകൾ വർധിപ്പിക്കും.

പ്രധാന ഹൗസ് കമ്മിറ്റി യോഗത്തിൽ യാഥാസ്ഥിതികർ ട്രംപിന്റെ നികുതി ഇളവുകളും ചെലവ് ചുരുക്കാനുള്ള നിർദ്ദേശങ്ങളും നിരാകരിച്ചു. 2017 ലെ ടാക്സ് കട്ടും ജോബ്സ് ആക്ടും അടുത്ത പത്ത് വർഷത്തിനുള്ളിൽ ഫെഡറൽ കമ്മി 4 ട്രില്യൻ ഡോളറിനടുത്തെത്തിക്കും എന്ന് മൂഡീസ് പ്രവചിച്ചു. വർധിച്ച പലിശ ചെലവുകളും കുറഞ്ഞ ടാക്സ് വരുമാനവും കാരണം 2035 ഓടെ ഇത് 9 ശതമാനത്തിലേക്ക് ഉയരും. ഇത് ഇപ്പോഴത്തെ 6 ശതമാനത്തിൽ നിന്ന് വളരെ കൂടുതലായിരിക്കും എന്നും മൂഡീസ് പറയുന്നു. നിലവിൽ ജിഡിപിയുടെ 98 ശതമാനമുള്ള ഗവൺമെന്റ് കടം 2035 ആകുമ്പോൾ ജിഡിപിയുടെ 134 ശതമാനമായി ഉയരും. ട്രംപിന്റെ പദ്ധതികൾ ഇതിനോടകം തന്നെ കടം വാങ്ങാനുള്ള ചെലവുകളുടെ ഭീഷണി നേരിടുകയാണ്. ട്രംപ് പ്രഖ്യാപിച്ച വലിയ താരിഫുകൾ ബോണ്ട് വിപണിയിലെ പ്രതിരോധം കാരണം തുടക്കത്തിൽത്തന്നെ ഉപേക്ഷിക്കേണ്ടിവന്നു.


ട്രംപിന്റെ 'ലിബറേഷൻ ഡേ' താരിഫുകൾ ട്രഷറികളിൽ നിന്ന് പണം പിൻവലിക്കുന്നതിലേക്ക് വലിയ തിരക്ക് സൃഷ്ടിച്ചു. കടത്തിന്റെ ചെലവുകൾ വളരെയധികം ഉയർന്നു. ഗവൺമെന്റ് വലിയ കമ്മിയിലൂടെ മുന്നോട്ട് പോകുന്നതിനാൽ വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിക്കേണ്ടി വരുന്നു. ഇത് ഇപ്പോൾ 37 ട്രില്യൻ ഡോളറിനടുത്തെത്തിയിരിക്കുന്നു. ഈ കടം വർധിച്ചത് മഹാമാരിക്കാലത്താണ്. മഹാമാരിക്ക് ശേഷം ഉണ്ടായ കടങ്ങൾ നേടുന്നതിന് വന്ന ചെലവ് വർധിച്ചു. ഇതിനോടൊപ്പം ട്രംപിന്റെ ആദ്യ ഭരണകാലത്ത് പ്രഖ്യാപിച്ച നികുതി ഇളവുകളും മറ്റും വരുമാനം കുറച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രകടമായ നയമാറ്റങ്ങളെക്കുറിച്ചും മൂഡീസ് എടുത്തുപറഞ്ഞു. ട്രംപിന്റെ താരിഫ് നയങ്ങൾ വിപണിയിൽ വലിയ മാറ്റങ്ങൾ വരുത്തി. പ്രസിഡന്റ് പ്രഖ്യാപിച്ച നികുതി ഇളവുകൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്നത് രാജ്യത്തിന് മുന്നിലുള്ള ഒരു വലിയ ചോദ്യമാണെന്നും മൂഡീസ് കൂട്ടിച്ചേർത്തു.

English Summary:

US loses top spot in credit rating.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com