ADVERTISEMENT

ഹൂസ്റ്റണ്‍ ∙ ഒരു കാലത്ത് ലോകം ഭീതിയോടെ ചര്‍ച്ച ചെയ്തിരുന്ന ജയിലായിരുന്നു യുഎസിലെ കുപ്രസിദ്ധമായ അല്‍കാട്രാസ്. ചീങ്കണ്ണികള്‍ കാവല്‍ നില്‍ക്കുന്ന ഈ ജയില്‍ 1963-ല്‍ അടച്ചുപൂട്ടുകയായിരുന്നു. ഇപ്പോഴിതാ ഇത് തുറക്കാനുള്ള ഉത്തരവാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്നത്. തുറക്കുക മാത്രമല്ല വികസിപ്പിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമായ ജയില്‍ വീണ്ടും തടവറയാകുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. 

ഒരുകാലത്ത് യുഎസിലെ ഏറ്റവും കഠിനമായ ജയിലുകളില്‍ ഒന്നായിരുന്ന അല്‍കാട്രാസിലേക്ക് വീണ്ടും രാജ്യത്തെ ഏറ്റവും ക്രൂരരും അക്രമാസക്തരുമായ കുറ്റവാളികളെത്തും. 'ഇന്ന് ഞാന്‍ ജയില്‍ ബ്യൂറോയോട്, നീതിന്യായ വകുപ്പ്, എഫ്ബിഐ, ഹോംലാന്‍ഡ് സെക്യൂരിറ്റി എന്നിവയുമായി ചേര്‍ന്ന് ഗണ്യമായി വലുതാക്കി പുനര്‍നിര്‍മിച്ച അല്‍കാട്രാസ് വീണ്ടും തുറക്കാന്‍ നിര്‍ദേശിക്കുന്നു.'-  ട്രൂത്ത് സോഷ്യലില്‍, യുഎസ് പ്രസിഡന്റ് എഴുതി.

അല്‍കാട്രാസ് ജയിൽ
ഒരുകാലത്ത് പരമാവധി സുരക്ഷാ ഫെഡറല്‍ ജയിലായിരുന്ന അല്‍കാട്രാസ് ജയില്‍. കലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയുടെ തീരത്ത് സ്ഥിതിചെയ്യുന്നതാണ് ഈ ജയില്‍. പണ്ട് ഒരു കോട്ടയായിരുന്ന ഇത് 1912-ല്‍ യുഎസ് ആര്‍മി മിലിട്ടറി ജയിലായി മാറ്റി. പിന്നീട് 1934-ല്‍ കെട്ടിടങ്ങള്‍ നവീകരിക്കുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്ത ശേഷം ഇത് ഫെഡറല്‍ ബ്യൂറോ ഓഫ് പ്രിസണ്‍സിന്റെ സൗകര്യമായി ഉപയോഗിച്ചു.

മൂന്ന് നിലകളുള്ള സെല്‍ഹൗസ് യുഎസിലെ ഏറ്റവും സുരക്ഷിതമായ ജയിലാണെന്ന് വിശ്വസിക്കപ്പെട്ടു. അതിന്റെ ഒറ്റപ്പെടല്‍, തണുത്ത വെള്ളം, ശക്തമായ സമുദ്ര പ്രവാഹങ്ങള്‍, സ്രാവുകളുടെ സാന്നിധ്യം എന്നിവ അവിടെ നിന്ന് രക്ഷപ്പെടാന്‍ അസാധ്യമാക്കി. പ്രധാന ജയില്‍ കെട്ടിടത്തിന് മൂന്ന് നിലകളുണ്ടായിരുന്നു. അതില്‍ നാല് സെല്‍ ബ്ലോക്കുകള്‍, വാര്‍ഡന്റെ ഓഫിസ്, ഒരു വിസിറ്റിങ് റൂം, ഒരു ലൈബ്രറി, ഒരു ബാര്‍ബര്‍ ഷോപ്പ് എന്നിവ ഉള്‍പ്പെടുന്നു. ഏറ്റവും അപകടകാരികളായ തടവുകാരെ ഡി-ബ്ലോക്കിലേക്ക് അയച്ചു. ആറ് സെല്ലുകളെ ദി ഹോള്‍ എന്ന് വിളിച്ചിരുന്നു.

ജയില്‍ ഇടനാഴികള്‍ക്ക് ബ്രോഡ്വേ, മിഷിഗൻ അവന്യൂ തുടങ്ങിയ പ്രശസ്തമായ യുഎസ് തെരുവുകളുടെ പേരാണ് നല്‍കിയിരിക്കുന്നത്. 1934-ല്‍ കെട്ടിടങ്ങള്‍ നവീകരിച്ചപ്പോള്‍, വാര്‍ഫിന്റെ മതിലുകള്‍ നിര്‍മിക്കാന്‍ ഇരുമ്പ് പടികള്‍, ബാര്‍ബര്‍ ഷോപ്പിനടുത്തുള്ള സെല്‍ ഹൗസ് വാതിലുകള്‍, തോക്കുകള്‍ സൂക്ഷിക്കാന്‍ ആദ്യം ഉപയോഗിച്ചിരുന്ന ഗ്രാനൈറ്റ് ബ്ലോക്കുകള്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ വീണ്ടും ഉപയോഗിച്ചു.

ഉപ്പുവെള്ളവും വെള്ളവും മൂലം തകര്‍ന്ന പഴയ പ്രിസണ്‍ ബാറുകള്‍ ഉപയോഗിച്ച് ഭിത്തി ശക്തിപ്പെടുത്തി. ഏറ്റവും അപകടകാരികളായി കണക്കാക്കപ്പെടുന്ന കുറ്റവാളികളെ ആയിരുന്നു ഇവിടെ താമസിപ്പിച്ചിരുന്നത്. 

ഉയര്‍ന്ന അറ്റകുറ്റപ്പണി ചെലവുകളും മോശം അവസ്ഥയും കാരണം 1963-ല്‍ അല്‍കാട്രാസ് ജയില്‍ അടച്ചുപൂട്ടി. 1972-ല്‍, യുഎസ് സര്‍ക്കാര്‍ ദ്വീപ് നാഷനല്‍ പാര്‍ക്ക് സര്‍വീസിന് (NPS) കൈമാറി, അത് പിന്നീട് ഗോള്‍ഡന്‍ ഗേറ്റ് നാഷനല്‍ റിക്രിയേഷന്‍ ഏരിയയുടെ ഭാഗമാക്കി. അവരാകട്ടെ ജയില്‍ കെട്ടിടങ്ങള്‍ സംരക്ഷിക്കുകയും മ്യൂസിയമാക്കി മാറ്റുകയും ചെയ്തു. സന്ദര്‍ശകര്‍ക്ക് ജയില്‍ സെല്ലുകള്‍ സന്ദര്‍ശിക്കാനും പ്രശസ്തമായ രക്ഷപ്പെടല്‍ വഴികള്‍ കാണാനും കഴിയും. ഓഡിയോ ഗൈഡുകളും വിവര പ്രദര്‍ശനങ്ങളും ഉള്‍പ്പെടുത്തി കൗതുകം വര്‍ധിപ്പിക്കുകയും ചെയ്തു. 

English Summary:

Donald Trump orders to reopen Alcatraz Prison.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com