ADVERTISEMENT

മെക്സിക്കോ ∙ 'ഇത് LF-261 ന്റെ ഒരു പരീക്ഷണ പറക്കലാണ്, LF-261, വീണ്ടും പറയണോ? LF-261, വീണ്ടും പറയണോ, സർ? ഞങ്ങൾ 26,000 അടി ഉയരത്തിലാണ്. ഞങ്ങളുടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു...' മെക്സിക്കോയിൽ നിന്നും ഒരു യാത്രാ വിമാനം പറന്നുയർന്നു. സിയാറ്റിൽ-ടക്കോമ രാജ്യാന്തര വിമാനത്താവളമാണ് ലക്ഷ്യം. സാധാരണ നിലയിൽ പറന്നുയർന്ന വിമാനത്തിന്റെ നിയന്ത്രണം യാത്രാമധ്യേ നഷ്ടപ്പെട്ടു. പസഫിക് സമുദ്രത്തിൽ വിമാനം തകർന്നുവീണു.

25 വർഷം മുൻപ് അതായത് 2000 ജനുവരി 31-ന്  നടന്ന ഈ വിമാന ദുരന്തം വീണ്ടും ചർച്ചയാകുകയാണ്. 88 പേരുടെ ജീവൻ അപഹരിച്ച അലാസ്ക എയർലൈൻസ് ഫ്ലൈറ്റ് 261 ന്റെ ദുരന്തത്തിന് തൊട്ടുമുൻപുള്ള കോക്ക്പിറ്റ് സംഭാഷണങ്ങൾ സമൂഹമാധ്യമത്തിൽ വീണ്ടും ശ്രദ്ധനേടിയിരിക്കുകയാണ്.

ഇതിനോടകം ഏഴ് ദശലക്ഷത്തിലധികം ആളുകൾ കേട്ട ഈ ശബ്ദരേഖ, വിമാനത്തിലെ ജീവനക്കാരും എയർ ട്രാഫിക് കൺട്രോളും തമ്മിലുള്ള അവസാനത്തെ ആശയവിനിമയമാണ്. മെക്സിക്കോയിലെ പ്യൂർട്ടോ വല്ലാർട്ടയിൽ നിന്ന് പുറപ്പെട്ട മക്ഡൊണൽ ഡഗ്ലസ് എംഡി-83 വിമാനം സാൻ ഫ്രാൻസിസ്കോ രാജ്യാന്തര വിമാനത്താവളത്തിലും തുടർന്ന് സിയാറ്റിൽ-ടക്കോമ രാജ്യാന്തര വിമാനത്താവളത്തിലും ലാൻഡ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ യാത്രാമധ്യേ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ കണ്ടെത്തൽ അനുസരിച്ച്, ഈ ദുരന്തത്തിന് കാരണം വിമാനത്തിലുണ്ടായ മെക്കാനിക്കൽ തകരാറായിരുന്നു. വിമാനത്തിന്റെ പിച്ച് നിയന്ത്രണത്തിന് നിർണായകമായ ഹൊറിസോണ്ടൽ സ്റ്റെബിലൈസറായ, ജാക്ക്സ്ക്രൂവിനുണ്ടായ തകരാറാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. വിമാനം നിയന്ത്രണവിധേയമാക്കാൻ ജീവനക്കാർ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടു. ഈ സംഭാഷണമാണ് വീണ്ടും പ്രചരിക്കുന്നത്. ദുരന്തത്തിൽ രണ്ട് പൈലറ്റുമാരും മൂന്ന് കാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടെ 88 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

English Summary:

An old cockpit recording from Alaska Airlines Flight 261, which crashed in 2000, killing all 88 on board, has resurfaced on social media.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com