ADVERTISEMENT

അമിതഭാരമുള്ളവർ അനുഭവിക്കുന്ന പ്രശ്നങ്ങളൊക്കെ 28കാരിയായ നേഹ മഹാജനുമുണ്ടായിരുന്നു. കഴുത്തുവേദന, കാൽമുട്ട് വേദന, നടുവേദന, ശ്വാസംമുട്ടൽ തുടങ്ങിയ അസുഖങ്ങൾ പതിവായിരുന്നു. അസഹനീയമായ കഴുത്തുവേദനയ്ക്ക് ഡോക്ടർമാർ നിർദേശിച്ചത് ശസ്ത്രക്രിയയായിരുന്നു. ഈ നിർദേശമാണ് നേഹയുടെ ജീവിതം മാറ്റിമറിച്ചത്. 

എങ്ങനെയും തടി കുറച്ചേ മതിയാകൂ എന്ന തീരുമാനത്തിൽ അവളെത്തി. കൂടെ, തടിച്ചി എന്നു വിളിച്ച് മറ്റുള്ളവർ കളിയാക്കുന്നതും തടി കാരണം കാമുകൻ ഉപേക്ഷിച്ചു പോയതുമെല്ലാം നേഹയ്ക്ക് പ്രചോദനമായി. തടി കൂടുതലാണെന്നു പറഞ്ഞു തന്നോടൊപ്പം ചിത്രങ്ങൾ എടുക്കാൻ പോലും അയാൾ കൂട്ടാക്കിയിരുന്നില്ലെന്നു നേഹ പറയുന്നു. 

‘ഞങ്ങളുടെ ബന്ധം തകരാനുളള അടിസ്ഥാന കാരണവും തടി തന്നെയാണ്. തടി മൂലം പുറത്തു പോകാൻ കഴിയാൻ അവസ്ഥ. കഴിഞ്ഞ വർഷം വരെ 110 കിലോയായിരുന്നു എന്റെ ഭാരം. 18 മാസം കൊണ്ട് 45 കിലോയാണ് ഞാൻ കുറച്ചത്. പ്രഭാതഭക്ഷണത്തിലാണ് കാതലായ മാറ്റം വരുത്തിയത്. കോൺഫ്ലക്സ് പാലിൽ ചേർത്ത് ഒരു കപ്പ്, നാലോ അഞ്ചോ മുട്ടയുടെ വെളള, മധുരം ചേർക്കാതെ ഒരു കപ്പ് ചായയോ കാപ്പിയോ എന്നിവയായിരുന്നു പ്രഭാത ഭക്ഷണം. 

ഇടനേരങ്ങളിൽ ഭക്ഷണം കഴിക്കുന്ന ശീലം  ഉപേക്ഷിച്ചു. വെളളം മാത്രം കുടിച്ചു. ഉച്ചയ്ക്ക് രണ്ടു ചപ്പാത്തി, ഒരു ബൗൾ തൈര്, ഒരു ബൗൾ പച്ചക്കറി എന്നിവയായിരുന്നു ഭക്ഷണം. വൈകുന്നേരത്തെ ചായയും കാപ്പിയുമെല്ലാം ഒഴിവാക്കി. രാത്രി കിടക്കുന്നതിനു മൂന്നുമണിക്കൂർ മുൻപ് അത്താഴം കഴിച്ചു. ഹോം മെയ്ഡും ഡാലും ഒരു ബൗൾ പച്ചക്കറിയും മാത്രം കൂടെ കഴിച്ചു. ദിവസവും നടക്കുന്നതും ആഴ്ചയിൽ നാലു ദിവസം ജിമ്മിൽ പോകുന്നതും ശീലമാക്കി. ജങ്ക്ഫുഡ്, കൂൾഡ്രിങ്ക്സ് തുടങ്ങിയവ ഒഴിവാക്കി.

ശരീരഭാരത്തിൽ കാര്യമായ വ്യത്യാസം കണ്ടുതുടങ്ങിയതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. ആരോഗ്യപ്രശ്നങ്ങളും അകലാൻ തുടങ്ങി. ചില ഫാഷൻ ബ്രാൻഡുകളുടെ മോഡൽ ആകാനുള്ള അവസരവും എന്നെത്തേടിയെത്തി. 

കൃത്യസമയത്ത് ശരിയായ ആഹാരം കഴിച്ചതിലൂടെയാണ് ശരീരഭാരം കുറയ്ക്കാൻ സാധിച്ചത്. പണ്ടു കളിയാക്കിയവരൊക്കെ ഇപ്പോൾ പ്രശംസിക്കാൻ തുടങ്ങി’ -  നേഹ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com