38 ല്‍ നിന്ന് 63 ലേക്ക്; ഭാരം കുറയ്ക്കാന്‍ മാത്രമല്ല കൂട്ടാനും വേണം ഇത്തിരി കഠിനാധ്വാനം
Mail This Article
ഭാരം കുറയ്ക്കാന്‍ ആളുകള്‍ നെട്ടോട്ടമോടുമ്പോള്‍ ഭാരം കൂട്ടാന്‍ ഒരാള്‍ കഠിനാധ്വാനം ചെയ്ത കഥ ഒരിത്തിരി വെറൈറ്റി അല്ലേ. അത്തരമൊരു കഥയാണ് വിവേക് ശര്‍മ എന്ന അധ്യാപകന്റേത്. 38 കിലോയിൽനിന്ന് 63 കിലോയിലേക്ക് വിവേക് എത്തിയത് കഠിനാധ്വാനം കൊണ്ടാണ്. ഭാരം കൂട്ടാനും കുറച്ചു കഷ്ടപ്പെടണമെന്നു സാരം.
എല്ലും തോലുമായി ഇരിക്കുന്നെന്നും ഈര്‍ക്കിലി സര്‍ എന്നുമൊക്കെ പരിഹാസം കേട്ട് മടുത്തപ്പോഴാണ് 26 കാരനായ വിവേക് ഭാരം കൂട്ടാൻ തീരുമാനിച്ചത്. നന്നേ മെലിഞ്ഞ ശരീരഘടനയുള്ള വിവേകിന് 26 ഇഞ്ച് ഇടുപ്പ് അളവുള്ള വസ്ത്രങ്ങള്‍ കിട്ടാൻപോലും ബുദ്ധിമുട്ടായി. ഇത് കടുത്ത അപകര്‍ഷതാബോധമുണ്ടാക്കി. അങ്ങനെയാണ് എന്തു വില കൊടുത്തും വണ്ണം കൂട്ടണമെന്ന് വിവേക് തീരുമാനിച്ചത്.
അതിനായി സ്വയമൊരു ഡയറ്റ് നിശ്ചയിച്ചു. അതിങ്ങനെ: പ്രാതല്‍ - ഒരു ഏത്തക്ക. ഒരു ഗ്ലാസ്സ് കൊഴുപ്പ് നീക്കാത്ത പാല്‍. ഉച്ചയ്ക്ക് - പഴച്ചാറ്, ഒരു പാത്രം ദാല്‍, രണ്ടു ചപ്പാത്തി, നിറയെ പച്ചക്കറികള്‍. അത്താഴം - ഒരു പാത്രം ദാല്‍, ഗ്രീന്‍ വെജിറ്റബിള്‍, ഒരു ഗ്ലാസ് പാല്‍, ചപ്പാത്തി. ഒപ്പം, രാവിലെ അര മണിക്കൂര്‍ നടക്കാനും പോയി.
വണ്ണം വയ്ക്കാന്‍ വെറുതെ ജങ്ക് ഫുഡ് കഴിക്കാതെ പഴങ്ങളും പച്ചക്കറികളും ഡ്രൈ ഫ്രൂട്ട്സ്, നട്സ് എന്നിവയുമായിരുന്നു വിവേക് അധികം കഴിച്ചത്. ഫാറ്റ് അധികമുള്ള പാല്‍, ബട്ടര്‍ എന്നിവ കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തി. ഇപ്പോള്‍ വിവേകിന്റെ ഭാരം അറുപത്തിമൂന്ന് കിലോയാണ്. രണ്ടു വർഷം കൊണ്ടാണ് ഇത്രയും ഭാരം വിവേക് കൂട്ടിയത്. ഇപ്പോള്‍ ഈ ജീവിതചര്യ പിന്തുടരുകയാണ് വിവേക്.